തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ അലക്കു കേന്ദ്രത്തിൽ ജോലിചെയ്യവേ, അസി. പ്രിസൺ ഓഫീസറുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട ജീവപര്യന്തം തടവുകാരൻ തമിഴ്നാട് തൂത്തുക്കുടി കായൽപട്ടണം സ്വദേശി ജാഹിർ ഹുസൈനെ (48) കണ്ടെത്താനായില്ല. തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് നിഗമനം. പൊലീസ് ഇന്ന് ഇയാളുടെ സ്വദേശമായ തൂത്തുക്കുടിയിലേക്ക് പോകും. തമിഴ്നാട് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. കന്റോൺമെന്റ് അസി. കമ്മിഷണർ ജി.എൽ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ജയിലിനുള്ളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് ജയിൽ ഡി.ഐ.ജി അന്വേഷിക്കുന്നു.
കായൽപട്ടണത്തെ വീട്ടിൽ ഇയാൾ എത്തിയിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അടുത്ത ബന്ധുക്കൾ നിരീക്ഷണത്തിലാണ്. സംസ്ഥാനത്തെയും അയൽസംസ്ഥാനങ്ങളിലെയും പൊലീസ് സ്റ്റേഷനുകളിൽ ഇയാളുടെ ചിത്രങ്ങൾ കൈമാറി. ബസിൽ ഇയാൾ കളിയിക്കാവിള കടന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. തടവുകാരൻ രക്ഷപ്പെട്ട ഒരു മണിക്കൂറിന് ശേഷമാണ് പൊലീസിന് വിവരം ലഭിച്ചത്. ഈ സമയത്തിനുള്ളിൽ രക്ഷപ്പെടാനുള്ള അവസരം ലഭിച്ചു.
ഇയാൾ ജയിലിൽ നിന്നും നടത്തിയിട്ടുള്ള ഫോൺവിളികളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. ഈ നമ്പരുകൾ നിരീക്ഷണത്തിലാക്കി. ജയിലിൽ നിന്നും തടവുകാർക്ക് പുറത്തേയ്ക്ക് വിളിക്കാൻ അനുമതി നൽകാറുണ്ട്. ഇയാൾ തടവിൽ കഴിഞ്ഞിരുന്ന സെല്ലിൽ നിന്നും ലഭിച്ച ബുക്കിലെ ഫോൺ നമ്പരുകളും പൊലീസ് ശേഖരിച്ചു. ഇയാൾ എത്തിച്ചേരാൻ സാദ്ധ്യതയുള്ളിടത്തെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്.
നേരത്തെ ഒരു തവണ രക്ഷപ്പെട്ടിട്ടുള്ള ഇയാളെ തടവുകാരെ നിയന്ത്രിക്കുന്ന മേസ്തിരിയാക്കുകയും പുറംജോലികൾക്ക് നിയോഗിക്കുകയും ചെയ്തതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥർ പറയുന്നു.
വീഴ്ച ഇങ്ങനെ
ബ്ലോക്കിൽ നിന്ന് തടവുകാരെ ജയിൽ വളപ്പിലേക്കും പുറത്തേക്കും ജോലിക്കായി കൊണ്ടുപോകുമ്പോൾ ആറു തടവുകാർക്ക് ഒരു ഉദ്യോഗസ്ഥനെ വീതം മേൽനോട്ടത്തിന് നിയോഗിക്കാറുണ്ട്. എന്നാൽ, സംഭവ ദിവസം ജാഹിറിനെയും മറ്റൊരു തടവുകാരനെയും മാത്രമാണ് ഒരു ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അലക്കുകേന്ദ്രത്തിലെത്തിച്ചത്. അതിൽ ഒരാൾ രക്ഷപ്പെട്ടത് ഗുരുതര വീഴ്ചയാണ്.
അലക്കുകേന്ദ്രത്തിന്റെ റോഡിനോടു ചേർന്നുള്ള വശത്ത് മതിൽ ഇല്ല. ഇതുവഴി രക്ഷപ്പെട്ട ജാഹിർ, അലക്കാനെത്തിച്ച ഉടുപ്പുകളിലൊന്ന് ധരിച്ചാണ് ഓട്ടോയിൽ രക്ഷപ്പെട്ടത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |