കൊല്ലം: ഗുരുവായൂരപ്പന് പ്രമുഖ പ്രവാസി വ്യവസായി ഡോ. ബി.രവിപിള്ള സ്വർണക്കിരീടം സമർപ്പിച്ചു. ഏറെക്കാലമായി മനസിൽ കൊണ്ടുനടന്ന സ്വപ്നമാണ് കിരീടം സമർപ്പിച്ചതിലൂടെ അദ്ദേഹം സഫലമാക്കിയത്. ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ മകൻ ഗണേഷ് രവിപിള്ളയുടെ വിവാഹം നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്നലെ ഗുരുവായൂരെത്തിയത്. ഭാര്യ ഗീത രവിപിള്ള, മകൻ ഗണേഷ് രവിപിള്ള എന്നിവർക്കൊപ്പം രാവിലെ 8.30നാണ് കിരീടം സമർപ്പിച്ചത്. ബംഗളൂരുവിൽ ഐ.ടി കമ്പനി ജീവനക്കാരിയായ അഞ്ജനയെയാണ് ഗണേഷ് രവിപിള്ള വിവാഹം കഴിക്കുന്നത്.
ക്ഷേത്രം അധികാരികളുടെയും തന്ത്രി, മേൽശാന്തി എന്നിവരുടെയും നിർദ്ദേശങ്ങൾക്കും വിശ്വാസപരമായ നിബന്ധനകൾക്കും അനുസൃതമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സാണ് കിരീടം പണിതത്. തിരുപ്പതി ബാലാജി ക്ഷേത്രമടക്കം ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾക്ക് കിരീടം ഉൾപ്പെടെയുള്ള ആടയാഭരണങ്ങൾ പണിത് പ്രശസ്തനായ പാകുന്നം രാമൻകുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. പൂർത്തിയായ ശേഷം പോളിഷ് ചെയ്യാൻ രണ്ടുദിവസമെടുത്തു.
725 ഗ്രാം തൂക്കം, പണിയാൻ 40 ദിവസം
മലബാർ ഗോൾഡിന്റെ ഹൈദരാബാദ് ഫാക്ടറിയിൽ ആചാരപരമായ നിബന്ധനകൾ പാലിച്ചാണ് 725 ഗ്രാം തൂക്കം വരുന്ന കിരീടം പണിതത്. 14.45 കാരറ്റ് തൂക്കവും ഉന്നത നിലവാരവുമുള്ള ഒറ്റ മരതകക്കല്ല് പതിപ്പിച്ച കിരീടം 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഏഴേമുക്കാൽ ഇഞ്ച് ഉയരവും അഞ്ചേമുക്കാൽ ഇഞ്ച് വ്യാസവുമുണ്ട്. കരവിരുതുകൊണ്ട് മനോഹരമാണ് കിരീടം. മുകൾഭാഗത്ത് സ്വർണത്തിൽ മയിൽപ്പീലിച്ചിത്രവും കൊത്തിയിട്ടുണ്ട്. നക്ഷി ഡിസൈനിൽ പൂർണമായും കൈകൊണ്ടാണ് നിർമ്മാണം. ക്ഷേത്രകലകളുടെ ഭാഗമായി വികസിച്ചുവന്നതാണ് നക്ഷി ഡിസൈൻ. ഓരോ ശില്പവും വ്യത്യസ്തമായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |