തിരുവനന്തപുരം:നിയമസഭാ കൈയാങ്കളി കേസിലെ തടസ ഹർജികൾ തിരുവനന്തപുരം സിജെഎം കോടതി തള്ളി . കേസിൽ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നീ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിക്കെതിരെയാണ് കേരള അഭിഭാഷക പരിക്ഷത്ത് ഹർജി നൽകിയത്.
കേസിൽ കക്ഷി ചേർന്ന രമേശ് ചെന്നിത്തല വിടുതൽ ഹർജിക്കെതിരെ തടസവാദം ഉന്നയിക്കുകയും ചെയ്തിരുന്നു. കേസിൽ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ ഹർജി നൽകാൻ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. കൈയാങ്കളി കേസിൽ സുപ്രീം കോടതിയിൽ വരെ നിയമപോരാട്ടം നടത്തിയതിനാൽ തനിക്ക് തടസഹർജി ഫയൽ ചെയ്യാൻ അധികാരമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിർവാദം.
തടസഹർജി തള്ളിയതോടെ ഈ മാസം 23 മുതൽ എൽ ഡി എഫ് നേതാക്കളുടെ വിടുതൽ ഹർജിയിൽ സി ജെ എം കോടതി വാദം കേൾക്കും. എന്നാൽ കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ അപേക്ഷ തള്ളിയ സുപ്രീംകോടതി കേസിൽ വിചാരണ നടത്താൻ നേരത്തെ ഉത്തരവിട്ടതിനാൽ വിടുതൽ ഹർജിയും തള്ളാനാണ് കൂടുതൽ സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |