പ്രായത്തെപോലും തോല്പിച്ച മമ്മൂട്ടി എന്നപ്രതിഭാസത്തെകുറിച്ച് തിരക്കഥാകൃത്ത്ബിപിൻ ചന്ദ്രൻ
എഴുതുന്നു...
The more you deny a legend
the healthier it gets
- Jackie Gleason
മമ്മൂക്കയെക്കുറിച്ച് ഇനി എന്തെഴുതാൻ? ഫോട്ടോ എടുത്തെടുത്ത് തന്റെ മുഖം തേഞ്ഞുപോയെന്ന് പണ്ട് വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞിട്ടുണ്ട്. അതുപോലെ മമ്മൂട്ടിയെക്കുറിച്ച് എഴുതിയെഴുതി മുനതീർന്നുപോയ എത്രയെത്ര പേനകളുണ്ടാകും. ജ്ഞാനപീഠം നേടിയ എം.ടി. വാസുദേവൻ നായർ മുതൽ കുത്തിയിരിക്കാൻ പോലുമൊരു പീഠമില്ലാത്ത സാധാരണക്കാർ വരെ മമ്മൂട്ടിയെക്കുറിച്ച് എന്തൊക്കെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി മലയാളക്കരയിൽ ജനിക്കുകയോ ജീവിക്കുകയോ ചെയ്ത ആരെങ്കിലും മമ്മൂട്ടിയെക്കുറിച്ച് ചിന്തിക്കുകയോ ഒരിക്കലെങ്കിലും ചർച്ച ചെയ്യുകയോ ചെയ്യാത്തവരായിട്ടുണ്ടാകുമോ? ആന ചവിട്ടിയരച്ചാലും ചാകാത്തവരുണ്ടാകുമെന്ന് പറയുന്നതുപോലെ അങ്ങനെയുള്ള വിരലിലെണ്ണാവുന്നവരുണ്ടാകാം ഭൂമിമലയാളത്തിൽ. മലയാളികൾ മാത്രമോ, തമിഴ്നാട്ടുകാരും കർണാടകക്കാരും ആന്ധ്രക്കാരും ഉത്തരേന്ത്യക്കാരും വിദേശികളും ഉൾപ്പെടെ എത്രയോ പേർ മമ്മൂട്ടിയെക്കുറിച്ച് ചർച്ച നടത്തിയിരിക്കുന്നു. സംശയമുള്ളവർ രജനീകാന്തിന്റെ മുതൽ ഒസെല്ലാ ദമ്പതികളുടെ വരെ മമ്മൂട്ടി പരാമർശങ്ങളൊന്ന് പരതി നോക്കുക.
അങ്ങനെയുള്ള ഒരിതിഹാസത്തെക്കുറിച്ച് പിന്നെയും എഴുതുന്നതിനുള്ള ന്യായമെന്ത്? മല കയറാൻ പോയ മാലറിയോട് പത്രപ്രവർത്തകർ ചോദിച്ചു.
''എന്തിനാണ് കഷ്ടപ്പെട്ട് ഹിമാലയം കയറാൻ പോകുന്നത്?""
ജോർജ് മാലറിയുടെ ഉത്തരം ലളിതമായിരുന്നു.
''അതവിടെ ഉള്ളതുകൊണ്ട്.""
കാടിനെക്കുറിച്ചും കടലിനെക്കുറിച്ചും കൊടുമുടികളെക്കുറിച്ചും എത്രയോ പേർ കുറിപ്പുകളെഴുതി. അതിനാൽ ഇനിയും ആരും അതിനെക്കുറിച്ച് ഒന്നും എഴുതാൻ പാടില്ലെന്ന് നിയമം പറയാൻ കഴിയില്ലല്ലോ. അതുതന്നെയാണീ മമ്മൂട്ടിയെഴുത്തിന്റെയും ന്യായം. തിരക്കാഴ്ചയുടെ കാര്യത്തിലായാലും തിരയെഴുത്തിന്റെ കാര്യത്തിലായാലും മമ്മൂട്ടിയിൽ മാമ്മോദീസപ്പെട്ട മനുഷ്യനാണ് ഞാൻ.
ആദ്യം കണ്ട സിനിമ -യവനിക.
ആദ്യം സംഭാഷണമെഴുതിയ ചിത്രം -ഡാഡി കൂൾ
ആദ്യം പുറത്തിറക്കിയ പുസ്തകം-
മമ്മൂട്ടി: കാഴ്ചയും വായനയും
ആദ്യം തിരക്കഥയെഴുതിയ പടം-ബെസ്റ്റ് ആക്ടർ
മമ്മൂക്കയിൽ ഹരിശ്രീ കുറിച്ചിടത്തൊക്കെ പത്തിന് നൂറായി പൊലിച്ചു. 'മമ്മൂട്ടി ഈ വീടിന്റെ ഐശ്വര്യം." എന്ന് എന്റെ വീട്ടുവാതിൽക്കൽ സ്റ്റിക്കറൊട്ടിക്കണമെന്ന് കൂട്ടുകാർ തമാശ പറഞ്ഞതിൽ ഇത്തിരിയല്ല ഒത്തിരിയുണ്ട് കാര്യം. മമ്മൂട്ടി എന്ന മനുഷ്യൻ കാരണം ജീവിതം ഐശ്വര്യപൂർണമായിത്തീർന്നതിന്റെ കഥകൾ തെല്ലും തമാശ കൂടാതെ എത്രയോപേർക്ക് സാക്ഷ്യപ്പെടുത്താനുണ്ടാകും. ആ കഥകൾ സമാഹരിച്ചാൽ തന്നെ വാല്യങ്ങൾ നീളുന്ന പുസ്തകപരമ്പരയാക്കാം. അങ്ങനെ പലർക്കും പറയാൻ കഴിയുന്നതല്ലാത്ത എന്ത് സംഭവമാണ് മമ്മൂക്കയെക്കുറിച്ചെഴുതുക എന്നത് വലിയൊരു സന്ദേഹമായിരുന്നു. വായ്ക്ക് രുചിയായി വല്ലതുമൊക്കെ എഴുതാൻ കഴിയാത്തതിന് കാരണം ജോലിഭാരമാണെന്ന സംശയം മൂത്തപ്പോഴാണ് വർഷങ്ങളായി വഹിച്ചിരുന്ന വാദ്ധ്യാരുദ്യോഗത്തിൽ നിന്ന് ഞാൻ തത്കാലത്തേക്കൊരിടവേള എടുത്തത്. പക്ഷേ ഇപ്പോഴത്തെ എഴുത്തു പ്രതിസന്ധിയുടെ കൊളുത്തഴിച്ച് പരിഹാരത്തിന്റെ വാതിൽ തുറന്നു തന്നത് മാഷിന്റെ വേഷം തന്നെയാണ്. എന്റെയല്ല, മമ്മൂക്കയുടെ അദ്ധ്യാപകാവതാരം. മമ്മൂക്കയെ മാഷേ എന്നുവിളിക്കുന്ന ആരെങ്കിലുമൊക്കെയുണ്ടായേക്കാം. (മാഷേ, സാറേ എന്നൊക്കെയുള്ള വിളിക്കർഹനാകാൻ പിള്ളേരെ പഠിപ്പിക്കണമെന്നു നിർബന്ധമൊന്നുമില്ലല്ലോ. അല്ലെങ്കിൽ ഏത് സ്കൂളിൽ പഠിപ്പിച്ചിട്ടാണ് കെ.എം. മാണിയെ കേരളം മൊത്തം മാണിസാറെന്ന് വിളിച്ചത്). മമ്മൂക്ക, മാഷേ എന്ന് വിളിക്കുന്നവർ ഇഷ്ടംപോലുണ്ടായേക്കാം.
മമ്മൂട്ടി എന്ന നടൻ വെള്ളിത്തിരയിൽ അവതരിപ്പിച്ച നിരവധി മാഷുമ്മാരെ ആസ്വാദകർ നെഞ്ചിനുള്ളിൽ കുടിപാർപ്പിച്ചിട്ടുണ്ട്. തനിയാവർത്തനത്തിലെ ബാലൻ മാഷ്, അനുബന്ധത്തിലെ മുരളീധരൻ മാസ്റ്റർ, കൊച്ചുതെമ്മാടിയിലെ ശേഖരൻ മാസ്റ്റർ, അങ്ങനെ എത്രയെത്ര അദ്ധ്യാപകവേഷങ്ങൾ. ബെസ്റ്റ്
ആക്ടറിലെ മോഹനും ഒരുമാഷായിരുന്നു. അതിന്റെ എഴുത്ത് വഴികളിൽ അദ്ധ്യാപനജീവിതത്തിലെ അനുഭവങ്ങൾ ഒരുപാട് തുണച്ചിരുന്നെന്ന് പെട്ടെന്ന് കേട്ടാൽ പലരും വിശ്വസിക്കാനിടയില്ലാത്താെരു സത്യം പറയാനാണ് ഇത്രയും കാര്യങ്ങൾ വിസ്തരിച്ചത്. പത്തുപതിനെട്ട് കൊല്ലത്തോളം പ്ളസ് ടു അദ്ധ്യാപകനായി ജീവിച്ചുപോന്ന എന്നെ പഠിപ്പിച്ചയാളാണ് മമ്മൂക്ക. അതും ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത്! മമ്മൂട്ടി അഭിഭാഷകനായിരുന്നെന്ന് നാട്ടുകാർക്ക് മൊത്തമറിയാം. ഒാണററി ഡോക്ടറേറ്റും പദ്മ ബഹുമതിയും എണ്ണിയാൽ തീരാത്ത പുരസ്കാരങ്ങളും കരസ്ഥമാക്കിയ ആളാണദ്ദേഹമെന്ന് ക്ളാസെടുത്ത് കൊടുത്തിട്ട് വേണ്ട കരക്കാർ മനസിലാക്കാൻ. പക്ഷേ അദ്ധ്യാപകനായിരുന്നോ എന്നു ചോദിച്ചാൽ മമ്മൂട്ടി തന്നെ അത് നിഷേധിക്കാനാണ് സാദ്ധ്യത. എന്നാൽ സംഗതി സത്യമാണ്. പകൽ പോലെ തെളിഞ്ഞ പച്ചപ്പരമാർത്ഥം. കേരളത്തിലിപ്പോൾ ജീവിച്ചിരിക്കുന്ന മുപ്പതോ മുപ്പത്തഞ്ചോ ചെറുപ്പക്കാരുടെ മാഷായിട്ടുണ്ട് മമ്മൂക്ക. ആ 'സൗവർണ്ണ ന്യൂനപക്ഷത്തിൽ." പെട്ട ഒരാളാണെന്നത് എന്റെ ഏറ്റവും വലിയ സ്വകാര്യാഹങ്കാരങ്ങളിൽ ഒന്നാണ്.
സംഭവം നടന്നിട്ടിപ്പോൾ ഏതാണ്ട് ഇരുപത്തിരണ്ട് കൊല്ലങ്ങൾ കഴിഞ്ഞു. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കോളേജ് വിദ്യാർത്ഥികൾക്കു വേണ്ടി 1997 ൽ തിരുവനന്തപുരത്ത് വച്ച് പണിപ്പുര എന്ന പേരിൽ അഭിനയ പരിശീലന കളരി സംഘടിപ്പിക്കപ്പെട്ടിരുന്നു. ആ സമയത്ത് തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം നടന്നിരുന്ന 'ദ ട്രൂത്ത് "എന്ന ഷാജികൈലാസ് സിനിമയിലായിരുന്നു മമ്മൂട്ടി അഭിനയിച്ചിരുന്നത്. അഭിനയക്കളരിയുടെ ഉദ്ഘാടകനായി മമ്മൂട്ടിയെ ക്ഷണിക്കാൻ സംഘാടകർ ട്രൂത്തിന്റെ ലൊക്കേഷനിൽ ചെന്നു. അവർ കാര്യം അറിയിച്ചപ്പോൾ ഒന്ന് ആലോചിക്കുകപോലും ചെയ്യാതെ ഒരു വലിയ നോ പറഞ്ഞു കളഞ്ഞു മമ്മൂട്ടി. ഇതുപോലുള്ള ഉദ്ഘാടനമൊക്കെ ഒരുപാട് ചെയ്തിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം ചെറുപ്പക്കാർക്ക് അഭിനയത്തെക്കുറിച്ച് നാലക്ഷരം പറഞ്ഞുകൊടുക്കാൻ തനിക്ക് കഴിയില്ലെന്നാണോ വിചാരമെന്ന് സംഘാടകരോട് ചോദിച്ചു. കാലാതിവർത്തിയായ വേഷങ്ങൾ ചെയ്ത ഒരു കലാകാരനോട് കോളേജ് പിള്ളേർക്ക് ക്ളാസെടുക്കാൻ വരാമോ എന്ന് ചോദിച്ചാൽ കുറച്ചിലാകുമെന്ന് ശങ്കിച്ച് അദ്ദേഹത്തെ ഉദ്ഘാടനച്ചടങ്ങിന് ക്ഷണിക്കാൻ ചെന്നവർ അക്ഷരാർത്ഥത്തിൽ തുള്ളിച്ചാടിയാണ് മടങ്ങിയത്. പത്തുമിനിറ്റ് പ്രസംഗത്തിനു പകരം താനൊരു സെഷൻ തന്നെ എടുത്തുതരാമെന്ന് ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്മാരിലൊരാൾ ഇങ്ങോട്ട് വാഗ്ദാനം ചെയ്താൽ ആരാണ് ആർത്തു വിളിച്ചുപോകാത്തത്. തിരയിൽ മാത്രം കണ്ടിട്ടുള്ള താരം തങ്ങൾക്ക് ക്ളാസെടുക്കാൻ വരുന്നതറിഞ്ഞ് ആഹ്ളാദത്തിന്റെ ഏഴാം സ്വർഗത്തിലേറിയ അന്നത്തെ കോളേജ് വിദ്യാർത്ഥികളുടെ കൂട്ടത്തിൽ പെട്ടവനായിരുന്നു ഞാൻ. ഡി. സന്തോഷിന്റെ കവിതയിലെ വരികളിലെന്ന പോലെ ഞങ്ങൾ അന്യോന്യം ആനന്ദം പങ്കുവച്ചു.
'സുന്ദരമല്ലേ നമ്മുടെ കാലം, സുകൃതികളല്ലേ ഞാനും നീയും."
അങ്ങനെ മജ്ജയും മാംസവുമുള്ള ഒറിജിനൽ മമ്മൂട്ടി ഞങ്ങൾക്ക് മുന്നിൽ മാഷായി നിന്നു. പോൾ മുനിയെക്കുറിച്ചും സ്റ്റാനിസ്ളാവ്സ്കിയെക്കുറിച്ചും സംസാരിച്ചു. മെത്തേഡ് ആക്ടിംഗിലെ വെല്ലുവിളികളെക്കുറിച്ച് വിശദീകരിച്ചു. സി.ബി.ഐയിലെ സേതുരാമയ്യരുടെ നടിപ്പും ആഗസ്റ്റ് ഒന്നിലെ പെരുമാളുടെ നടപ്പും നേരിട്ട് കാട്ടിത്തന്നു. കമലഹാസന്റെ പെരുവിരലിൽ തുള്ളിനടപ്പ് ഒന്നാന്തരമായി അനുകരിച്ചു.
ഞങ്ങളുടെ കൂട്ടത്തിലെ പെൺകൊച്ചുങ്ങൾ ആരാധനയുടെയും ആൺകൊച്ചുങ്ങൾ അസൂയയുടെയും കടലുകളിൽ കൈകാലുകളിട്ടടിച്ച് നീന്തിക്കുഴഞ്ഞു. മൈക്കിലൂടെ ആ സ്വരം മുഴങ്ങുമ്പോൾ ഓരോ വാക്കും വന്ന് പടക്കോ പടക്കോന്ന് ചങ്കിനുള്ളിലേക്കങ്ങ് ഇടിച്ചിടിച്ചു കയറുകയായിരുന്നു.
''അലതല്ലീടുകയാണധി ഗഗനം
വായുവിലീസ്വര ചലനം
അലിയിക്കുന്നൂ സിരകളെയിസ്വര
ഗംഗാസരഭസ ഗമനം...""
എന്നൊക്കെ പത്താം ക്ളാസിലെ പാഠപുസ്തകത്തിൽ പഠിച്ചതിന്റെ ഏകദേശ രൂപരേഖ പിടികിട്ടിയത് അന്നേരമാണ്. പിന്നെയും തകർത്തു പെയ്യാനായി തുലാമഴ പിൻവാങ്ങും പോലെ വിദ്യാർത്ഥികളുടെ സംശയങ്ങൾ കേൾക്കാൻ മമ്മൂക്ക അല്പനേരമൊന്ന് നിറുത്തി.
''കൊള്ളാവുന്നവർ നല്ല ചോദ്യങ്ങൾ ചോദിക്കും.""
എന്നൊരു പ്രകോപനം കൂടി അദ്ദേഹം നടത്തിയപ്പോൾ എന്തെങ്കിലും ചോദിക്കാതെ തരമില്ലെന്നായി. പക്ഷേ, വീണ്ടും ഗീതാഞ്ജലിയിലെ പ്രശ്നം പൊന്തി വന്നു.
''പറയണമെന്നുണ്ടെന്നാലതിനൊരു
പദം വരുന്നീലല്ലോ
പ്രാണനുറക്കെ കേണീടുന്നു
പ്രഭോ പരാജിതനിലയിൽ.""
അഭിനയകേസരിയെ അങ്ങനെയങ്ങു വിട്ടാൽ പറ്റില്ലല്ലോ. ഒടുവിൽ രണ്ടും കൽപ്പിച്ച് കുഴമറിഞ്ഞൊരു ചോദ്യമങ്ങെറിഞ്ഞു. ശ്രദ്ധ പിടിച്ചു പറ്റുക തന്നെയായിരുന്നു ലക്ഷ്യം. കുഴപ്പിക്കാനുദ്ദേശിച്ചു കൊരുത്തെറിഞ്ഞ ചോദ്യം സ്വന്തം കഴുത്തിൽ തന്നെ കൂനാങ്കുരുക്കായി വീണെന്നു പറഞ്ഞാൽ മതിയല്ലോ. ഇതിലും വലിയ ചോദ്യപ്പടവുകൾ ചാടിക്കടന്നിട്ടുള്ള മമ്മൂക്ക ഉത്തരം പറഞ്ഞങ്ങ് മിന്നിച്ചു. ദീർഘമായ മറുപടിക്കിടയിലെപ്പോഴോ എന്റെ ശ്രദ്ധ പുറത്തേക്കൊന്നു പാളി. ഉടൻ വന്നു ഉഗ്രശാസനം.
''അതേയ്, ചോദ്യം ചോദിച്ചാൽ മാത്രം പോരാ, ഉത്തരം കേൾക്കാനുള്ള ക്ഷമ കൂടി കാണിക്കണം.""
അഹങ്കാരത്തിന്റെ തട്ടിൻപുറത്തു നിന്ന് കെ.കെ. ജോസഫിനെപ്പോലെ കുണ്ടിയും കുത്തി ഞാൻ കോണിപ്പടിക്കു താഴെ വീണു. ചമ്മി നാറി നാശകോശമായിപ്പോയ എന്നെ വീണിടത്തിട്ടു ചവിട്ടിത്തേക്കാൻ നിന്നില്ല നായകൻ. മാത്രമല്ല, ഡാമേജായ ഇമേജ് തിരിച്ചു പിടിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തു.
ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മടങ്ങാനിറങ്ങിയ മമ്മൂക്കയോട് ഞങ്ങളുടെ ഗ്രൂപ്പിന്റെ ലഘുനാടകാവതരണം കാണാൻ നിൽക്കാമോ എന്ന് ചോദിച്ചത് വലിയ പ്രതീക്ഷയോടെയൊന്നുമല്ല. നിന്നെന്നു തന്നെയല്ല പ്രകടനം കണ്ടിഷ്ടപ്പെട്ട് കൈയും തന്നിട്ടാണ് മടങ്ങിയത്. ഗുരുവായി നിന്നപ്പോൾ തന്ന ആ കൈ ഇന്നും ഞാനെന്റെ നിറുകം തലയിൽ തന്നെ സൂക്ഷിക്കുന്നുണ്ട്. അത് ഗുരുത്വം എന്ന ഏർപ്പാടിന്റെ ബ്രാൻഡ് അംബാസഡറായതുകൊണ്ടൊന്നുമല്ല. മറിച്ച് പഴയതൊക്കെ പൊളിച്ചടുക്കണമെന്നും അടിച്ചു പൊളിക്കണമെന്നും പറയുക മാത്രം ചെയ്യുന്ന പലരും, പെരുമാറുന്ന മാദ്ധ്യമത്തോട് പുലർത്താത്ത തരത്തിലുള്ള പ്രണയവും പ്രതിജ്ഞാബദ്ധതയും ആ കരങ്ങളിൽ നിന്ന് കൈമോശം വരാതിരിക്കുന്നത് കാലങ്ങളായി കാണുന്നതുകൊണ്ടാണ്. പുത്തൻ കളിപ്പാട്ടങ്ങളെ നിത്യവും കൊതിക്കുന്ന കുട്ടിയാണ് പുതിയ പാത്രങ്ങളെ തേടുന്ന മമ്മൂക്കയുടെ മനസെന്ന് പണ്ടൊരിക്കൽ മാർട്ടിൻ പ്രക്കാട്ട് പറഞ്ഞതെത്ര സത്യം. കാത്ലീൻ ടർണറുടെ വാക്കുകൾ അതിന് അടിവരയാകുന്നു.
Professionally I have no age.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |