കൊച്ചി: ചന്ദ്രികാ ദിനപത്രവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഇബ്രാഹീംകുഞ്ഞ് 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചു എന്ന കേസിൽ തെളിവ് നൽകാൻ കൊച്ചിയിലെ എൻഫോഴ്‌സ്മെന്റ് ഓഫീസിലെത്തി കെ.ടി ജലീൽ. ഇബ്രാഹീംകുഞ്ഞിന് പുറമേ അന്ന് മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയ്‌ക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് കെ.ടി ജലീൽ ആരോപിച്ചിരുന്നു. നോട്ട് നിരോധന സമയത്താണ് 10 കോടി രൂപ ഇങ്ങനെ വെളുപ്പിച്ചതെന്നാണ് ആരോപണം.
കേസിൽ കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നൽകാൻ ജലീൽ ഇ.ഡി ഓഫീസിലെത്തിയിരുന്നു. ഇന്ന് തെളിവുകളടങ്ങിയ രേഖകൾ സമർപ്പിക്കുമെന്നാണ് സൂചനകൾ. ഇക്കാര്യങ്ങൾ താൻ മടങ്ങിവന്ന ശേഷം വ്യക്തമാക്കുമെന്ന് ജലീൽ മാദ്ധ്യമപ്രവർത്തകരെ അറിയിച്ചു.
അതേസമയം രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ജലീൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. സഹകരണ ബാങ്കിൽ ഇ.ഡി അന്വേഷണം എന്നത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞു. പ്രസ്‌താവനകൾ നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്നും ജലീലിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടിയെടുത്ത സർക്കാരാണ് പിണറായി വിജയൻ സർക്കാരെന്ന് മുൻപ് ജലീൽ പറഞ്ഞിരുന്നു. എ.ആർ നഗർ പൂരം വെടിക്കെട്ട് അധികം വൈകാതെ കാണാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |