തിരുവനന്തപുരം : കൊവിഡിനെ പ്രതിരോധിക്കാൻ വാക്‌സിനുകൾ ഫലപ്രദമാണെന്നും മരണം തടയുമെന്നും ആരോഗ്യവകുപ്പിന്റെ പഠന റിപ്പോർട്ട്. സംസ്ഥാനത്തുണ്ടായ കൊവിഡ് മരണങ്ങളിൽ 90ശതമാനവും വാക്‌സിനെടുക്കാത്തവരാണെന്ന കണ്ടെത്തലിനെ തുടർന്നാണിത്. ജൂൺ 18മുതൽ സെപ്തംബർ 3വരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരിൽ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇക്കാലളവിൽ മരിച്ച 9195പേരിൽ 905പേർ (9.84 ശതമാനം) മാത്രമാണ് വാക്‌സിനെടുത്തിരുന്നത്. 8290പേർ ഒരു ഡോസ് വാക്‌സിൻപോലും സ്വീകരിക്കാത്തവരാണ്. വാക്‌സിൻ എടുത്ത ശേഷം മരണപ്പെട്ടവരിൽ 700 പേരും ഒരു ഡോസ് മാത്രം വാക്‌സിൻ സ്വീകരിച്ചവരാണ്. രണ്ട് ഡോസ് വാക്‌സിനെടുത്തിട്ടും മരണപ്പെട്ടത് ഇരുനൂറോളം പേർ മാത്രമാണ്. ഇവരിൽ പലർക്കും മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഇക്കാലയളവിൽ തൃശൂർ ജില്ലയിലായിരുന്നു ഏറ്റവുമധികം രോഗബാധയുണ്ടായത്. ഓരോ ജില്ലയിലും ശരാശരി 15 പേർ മാത്രമാണ് രണ്ട് ഡോസ് വാക്‌സിനെടുത്തിട്ടും മരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
മരണപ്പെട്ടവർക്ക്
ഗുരുതര രോഗങ്ങളും
മരിച്ച 9195പേരിൽ 6200 പേരും (67.43%) ഗുരുതരരോഗങ്ങൾ ഉള്ളവരായിരുന്നു.
രോഗബാധിതർ: പ്രമേഹം 26.41%, രക്തസമ്മർദം 26.11%, ഹൃദ്രോഗം 11.07%, വൃക്കരോഗം 8.19%, ശ്വാസകോശരോഗം 4.14%, പക്ഷാഘാതം 2.73%,തൈറോയ്ഡ് 1.67 %.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |