മലപ്പുറം: ജീവൻ കരുപ്പിടിപ്പിക്കാൻ ഗൾഫിൽ ജോലി സ്വരൂക്കൂട്ടിയ പ്രവാസികൾ വിമാനക്കമ്പനികളുടെ പകൽക്കൊള്ളയിൽ വെന്തുരുകുന്നു. നാല് മാസത്തിന് ശേഷം ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രയ്‌ക്ക് അനുമതിയേകിയ കുവൈറ്റിലേക്കും ഒമാനിലേക്കും അഞ്ചിരട്ടിയിലധികമാണ് ടിക്കറ്റ് നിരക്ക്. യാത്രാനിയന്ത്രണം നീക്കിയിട്ടും മടങ്ങാത്തതെന്തേ എന്ന് കമ്പനികൾ ചോദിക്കുമ്പോൾ സാധാരണക്കാരായ പ്രവാസികൾക്ക് ഉത്തരം മുട്ടുകയാണ്. നേരിട്ടുള്ള വിമാനമില്ലെന്ന് പ്രയാസമറിയിച്ചപ്പോൾ അംഗീകരിച്ചിരുന്ന സ്ഥാപനങ്ങളോട് ടിക്കറ്റ് വില വർദ്ധനയെക്കുറിച്ചു പറഞ്ഞാൽ ജോലി തന്നെയുണ്ടാവില്ല. ഇതുകാരണം ടിക്കറ്റിലെ തീവെട്ടിക്കൊള്ള സഹിക്കേണ്ട അവസ്ഥയാണ്.
കേരളത്തിൽ നിന്ന് കുവൈറ്റിലേക്കുള്ള കുറഞ്ഞ നിരക്ക് ഒരു ലക്ഷം രൂപയാണ്. എന്നാൽ തിരിച്ച് കൊച്ചിയിലേക്ക് 14,000 രൂപയ്ക്കും ടിക്കറ്റുണ്ട്. കുറഞ്ഞ നിരക്കുള്ള എയർഇന്ത്യ എക്‌സ്‌പ്രസിൽ ഈ മാസം കുവൈറ്റിലേക്ക് ടിക്കറ്റില്ല. കരിഞ്ചന്തയ്‌ക്കായി ട്രാവൽ ഏജൻസികൾ ടിക്കറ്റെല്ലാം ബുക്ക് ചെയ്തതാണെന്ന ആക്ഷേപവുമുണ്ട്. ഒമാനിലെ മസ്‌ക്കറ്റിലേക്ക് എയർഇന്ത്യയിലുള്ള യാത്രയ്‌ക്ക് ചെലവ് 58,000 രൂപ. എന്നാൽ തിരിച്ച് കോഴിക്കോട്ടേക്ക് 13,000 രൂപ മതി.
മർമ്മമറിഞ്ഞുള്ള പകൽക്കൊള്ള
കൂടുതൽ യാത്രക്കാരുള്ള ഇടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടുകയെന്ന തന്ത്രമാണ് എയർ ഇന്ത്യയടക്കമുള്ള വിമാനക്കമ്പനികൾ സ്വീകരിക്കുന്നത്. നേരത്തെ സൗദിയിലേക്ക് 60,000 രൂപയ്‌ക്ക് മുകളിൽ ടിക്കറ്റ് വില ഈടാക്കിപ്പോൾ യാത്രക്കാർ കുറഞ്ഞിരുന്നു. ഇപ്പോൾ 21,000 രൂപയ്ക്കും ടിക്കറ്റുണ്ട്. സൗദിയിൽ നിന്ന് നാട്ടിലേക്കുള്ളവരുടെ എണ്ണം കൂടിയതോടെ കേരളത്തിലേക്കുള്ള യാത്രയ്‌ക്ക് 20,000 രൂപ നൽകണം. യാത്രക്കാർ കുറഞ്ഞതോടെ ദുബായ്, അബുദാബി റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറയുന്നുണ്ട്. നേരത്തെ 40,000 രൂപ വരെ ഈടാക്കിയിരുന്ന എയർഇന്ത്യ ഇപ്പോഴത് 24,000 രൂപയാക്കി. കേരളത്തിലേക്ക് 6,500 രൂപയ്ക്ക് വരെ ടിക്കറ്റുണ്ട്. ഈ റൂട്ടുകളിലെല്ലാം എയർ ഇന്ത്യയേക്കാൾ കുറഞ്ഞത് 10,000 രൂപയെങ്കിലും സ്വകാര്യ കമ്പനികൾ അധികം വാങ്ങുന്നുണ്ട്.
സ്വകാര്യ വിമാനങ്ങളിലെ നിരക്ക്
കോഴിക്കോട് - ദോഹ: 38,000 രൂപ
കൊച്ചി - ദുബായ്: 45,000
കൊച്ചി - അബുദാബി: 55,000
കൊച്ചി - ബഹ്റൈൻ: 47,000
കോഴിക്കോട്- സലാല: 60,000
(സെപ്തംബർ 14 വരെയുള്ള നിരക്ക്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |