തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിന് പകരം കമ്മ്യൂണിസ്‌റ്റ് വിരുദ്ധത മാത്രമാണ് കോൺഗ്രസിന്റെ നയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.എം സംഘടിപ്പിച്ച കേന്ദ്ര വിരുദ്ധ പ്രക്ഷോഭം തിരുവനന്തപുരം ജി.പി.ഒയ്‌ക്ക് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ബി.ജെ.പി സാന്നിദ്ധ്യമില്ലാത്തതിന്റെ കുറവ് നികത്താൻ ശ്രമിക്കുകയാണ് കോൺഗ്രസ്. കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ബി.ജെ.പി വിധേയത്വമാണ്.
മുസ്ലിം ലീഗിൽ ഇപ്പോൾ ഹരിത വിപ്ലവമാണ്. നേരത്തെ യു.ഡി.എഫിലെ പ്രശ്‌നങ്ങൾക്ക് മദ്ധ്യസ്ഥത വഹിച്ചിരുന്നത് ലീഗ് ആയിരുന്നു. ഇപ്പോൾ സ്വന്തം പ്രശ്‌നം തീർക്കാൻ ബുദ്ധിമുട്ടുകയാണ്. കേന്ദ്രത്തിന്റെ ജനവിരുദ്ധ നിലപാടുകൾക്കൊപ്പമല്ല കേരളം.
ഇന്ത്യയിൽ നടക്കുന്ന സമരങ്ങളെ ഗൗരവത്തോടെയാണ് സി.പി.എം കാണുന്നത്. ഭരണഘടന, ഫെഡറലിസം, കാർഷിക തൊഴിൽ അവകാശങ്ങളെ സംരക്ഷിക്കുന്ന ബഹുജന പോരാട്ടമാണ് വേണ്ടത്. അത് ഏറ്റെടുത്തുകൊണ്ടാണ് സി.പി.എം പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
എ.ആർ നഗർ ബാങ്ക് വിഷയത്തിൽ കെ.ടി ജലീലിനെ സി.പി.എം പിന്തുണയ്‌ക്കില്ല എന്നത് മാദ്ധ്യമ വ്യാഖ്യാനമാണ്. ഇ.ഡിയോടുളള പൊതുനിലപാട് പാർട്ടിയും സർക്കാരും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എം എല്ലാ സന്ദർഭങ്ങളിലും ലീഗിന്റെ രാഷ്‌ട്രീയ നിലപാടുകളെ ശക്തമായി വിമർശിക്കാറുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.
പാളയം ഏരിയാ സെക്രട്ടറി പ്രസന്നകുമാർ, വഞ്ചിയൂർ ബാബു, രാജശേഖരൻ, അഖിൽ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |