വിവാദം കടുക്കുന്നു
കണ്ണൂർ: സിൻഡിക്കേറ്റിലും സെനറ്റിലും ഇടതു മുൻതൂക്കമുള്ള കണ്ണൂർ സർവകലാശാലയുടെ പി.ജി സിലബസിൽ ആർ. എസ്. എസ് സൈദ്ധാന്തികരായ ഗോൾവാൾക്കറിന്റെയും സവർക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു. സർവ്വകലാശാലാ മാർച്ച് നടത്തിയ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ സംസ്ഥാന വ്യാപക പ്രതിഷേധമുയർത്തുമെന്ന് പ്രഖ്യാപിച്ചു.
എം. എ. ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പി.ജി മൂന്നാം സെമസ്റ്ററിലാണ് ഗോൾവാൾക്കറുടെ 'വീ ഓർ ഔവർ നേഷൻഹുഡ് ഡിഫൈൻഡ്', 'ബഞ്ച് ഓഫ് തോട്ട്സ്' ( വിചാരധാര), വി.ഡി സവർക്കറുടെ 'ഹിന്ദുത്വ : ഹു ഈസ് എ ഹിന്ദു' എന്നീ പുസ്തകങ്ങളിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയത്. വിചാരധാര ആർ. എസ്. എസ് മൂലഗ്രന്ഥമായി പരിഗണിക്കുന്ന കൃതിയുമാണ്. ദീൻദയാൽ ഉപാദ്ധ്യായ, ബാൽരാജ് മധോക് എന്നിവരുടെ പുസ്തകങ്ങളിലെ ഭാഗങ്ങളും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർ.എസ്.എസ് സൈദ്ധാന്തികരുടെ രചനകൾ അക്കാഡമിക് പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയിൽ വർഗീയ പരാമർശമുണ്ടെന്നുമാണ് പരാതി.
രാജ്യത്തിന്റെ ശത്രുക്കൾ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നും മറ്റും ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതെന്നും അവർ ആരോപിക്കുന്നു.
വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചിട്ടില്ല.
കണ്ണൂർ സർവകലാശാലയിൽ തലശേരി ബ്രണ്ണൻ കോളേജിൽ മാത്രമാണ് എം.എ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ കോഴ്‌സ് ഉള്ളത്. പുതിയ കോഴ്‌സാണിത്. ബ്രണ്ണനിലെ അദ്ധ്യാപകർ തയ്യാറാക്കിയ സിലബസ് വി. സി അംഗീകരിച്ചെന്നാണ് അറിയുന്നത്.
കഴിഞ്ഞ ദിവസം യൂണി. യൂണിയൻ ഉദ്ഘാടന ചടങ്ങിൽ കാവിവത്കരണത്തിനെതിരെ വൈസ് ചാൻസലർ ആഞ്ഞടിച്ചിരുന്നു. മറ്റിടങ്ങളിലെല്ലാം കാവിവത്കരണം ആയി ഇവിടെ ഇടതു സർക്കാർ ഉള്ളതിനാലാണ് വലിയ പ്രശ്നമില്ലാത്തതെന്നാണ് വി.സി. പറഞ്ഞത്.ബുധനാഴ്ച സെനറ്റ് യോഗം കാവിവത്കരണത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. സിലബസിൽ സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തിയെന്ന കെ. എസ്.യു ആരോപണം വിവാദമായ പശ്ചാത്തലത്തിലാണ് സെനറ്റ് കാവിവത്കരണത്തിനെതിരെ പ്രമേയം പാസാക്കിയത്.
രാഷ്ട്രീയ ആരോപണമാണിത്. വലതുപക്ഷ പദ്ധതികളും ഉൾക്കൊള്ളുന്ന നവീന സമീപനമാണ് സിലബസിൽ അവലംബിച്ചത്. ഇവയൊന്നും നിരോധിച്ച പുസ്തകങ്ങളല്ല. ഇവരുടെ ഗ്രന്ഥങ്ങൾ മിക്ക സർവ്വകലാശാലകളുടെയും പൊളിറ്റിക്കൽ സയൻസ് സിലബസിലുണ്ട്
-സിലബസ് പാനൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |