കൊച്ചി: മോട്ടോർ വെഹിക്കിൾ വകുപ്പിലെ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ നീല ബെറേറ്റും (ഒരു വശത്തേക്ക് ചരിഞ്ഞ വട്ടത്തൊപ്പി) അശോകസ്‌തംഭം പതിച്ച ബാഡ്‌ജും ധരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. മോട്ടോർ വെഹിക്കിളിലുള്ളവർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സമാനമായ യൂണിഫോം ധരിക്കുന്നതിനെതിരെ എറണാകുളം സ്വദേശി പി.എ. ജനീഷ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
കേരള മോട്ടോർ വാഹന ചട്ടത്തിലെ റൂൾ 406ൽ ഉദ്യോഗസ്ഥർ ധരിക്കേണ്ട യൂണിഫോമിനെക്കുറിച്ച് വിശദമായി നിഷ്‌കർഷിച്ചിട്ടുണ്ട്. ഇതു കർശനമായി പാലിക്കുന്നുണ്ടെന്ന് ഗതാഗത വകുപ്പ് സെക്രട്ടറിയും ട്രാൻസ്‌പോർട്ട് കമ്മിഷണറും ഉറപ്പാക്കണം. പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാനും ഉത്തരവിൽ പറയുന്നു.
സായുധ സേന ഒഴികെയുള്ള യൂണിഫോംഡ് സർവീസിലെ ഗസറ്റഡ് ഓഫീസർമാരുടെ പരിധിയിൽ ട്രാൻസ്‌പോർട്ട് വകുപ്പിലെ ഗസറ്റഡ് ഓഫീസർമാർ ഉൾപ്പെടില്ലെന്നു വിലയിരുത്തിയാണ് ഹൈക്കോടതിയുടെ വിലക്ക്. വിശദീകരണത്തിന് സർക്കാർ രണ്ടു മാസം സമയം തേടിയതിനെത്തുടർന്ന് ഹർജി നവംബർ രണ്ടിന് പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |