പാലക്കാട്: ഹോട്ടലിലുണ്ടായ തീ പിടിത്തത്തിൽ രണ്ടുമരണം.പാലക്കാട് മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹിൽവ്യൂ എന്ന നാലുനില ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. മലപ്പുറം തലക്കടത്തൂർ സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി വിളയൂർ സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. പാലക്കാട് സ്വദേശി അക്ബര്‍ അലി, മണ്ണാര്‍കാട് സ്വദേശി റിയാസ് എന്നിവര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല
പുലർച്ചെ മൂന്നേകാലോടെയാണ് അപകടമുണ്ടായത്. താഴത്തെ നിലയിൽ ഹോട്ടലും മുകൾ നിലകളിൽ ലോഡ്ജുമാണ് പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഉടൻതന്നെ അവിടെ ഉണ്ടായിരുന്ന ജീവനക്കാർ പുറത്തേക്കോടി രക്ഷപ്പെട്ടു.ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചശേഷം നടത്തിയ തിരച്ചിലിലാണ് മുകൾ നിലയിലെ മുറിക്കുള്ളിൽ ഒരു സ്ത്രീയെയും പുരുഷനെയും അബോധാവസ്ഥയിൽ കണ്ടത്. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുകശ്വസിച്ചതാണ് ഇവരുടെ മരണത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ ലോഡ്ജിലെ രേഖകൾ മുഴുവൻ നശിച്ചു. അതിനിടെ സ്ഥലത്ത് അഗ്നിശമന സേന എത്താൽ വൈകിയെന്ന് ആരോപണമുയർന്നു. എന്നാൽ ആരോപണം ശരിയല്ലെന്നാണ് അഗ്നിശമന സേന വ്യക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |