വള്ളികുന്നം: ഭർതൃവീട്ടിൽ കാമുകനെ വിളിച്ചുവരുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. തെക്കേമുറി ആക്കനാട്ട് തെക്കതിൽ സതീഷിന്റെ ഭര്യ സവിതയാണ് (24) തൂങ്ങി മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. കായംകുളം സ്വദേശിനിയായ സവിതയുടെയും സതീഷിന്റെയും വിവാഹം രണ്ടര വർഷം മുമ്പാണ് നടന്നത്. വിവാഹശേഷം സതീഷ് വദേശത്തേക്ക് പോയതോടെ സവിത മണപ്പള്ളിയിലെ സൂപ്പർമാർക്കറ്റിൽ ജോലിക്കുകയറി.
ഇവിടെവച്ച് പരിചയപ്പെട്ട വിവാഹിതനായ സഹപ്രവർത്തകനുമായി പ്രണയത്തിലായതോടെ വീട്ടുകാർ ഇടപെട്ട് വിലക്കിയിരുന്നു. തുടർന്ന് മാസങ്ങളായി ജോലിക്ക് പോയിരുന്നില്ല. കഴിഞ്ഞദിവസം വീട്ടിലേക്ക് വിളിച്ചുവരുത്തിയ സുഹൃത്തിനോട് തന്നെ ഒപ്പം കൊണ്ടുപോകണമെന്ന് സവിത നിർബന്ധം പിടിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.
കാമുകൻ എതിർപ്പ് പ്രകടിപ്പിച്ചതോടെ വാക്കേറ്റത്തിനൊടുവിൽ ആത്മഹത്യാഭീഷണി മുഴക്കി സവിത വീടിനുള്ളിലേക്ക് പോയി. ഭർത്താവിന്റെ അമ്മയും സഹോദരിയുടെ മകളും മാത്രമാണ് സവിതയ്‌ക്കൊപ്പം വീട്ടിലുള്ളത്. ഏറെ നേരമായിട്ടും സവിതയുടെ അനക്കം കേൾക്കാതായതോടെ യുവാവ് വാതിലിൽ കൊട്ടി വീട്ടുകാരെ ഉണർത്തി.
ശബ്ദം കേട്ടുണർന്ന വീട്ടുകാർ കള്ളനെന്ന് സംശയിച്ച് ശബ്ദംവച്ചതോടെ ഇയാൾ കടന്നുകളഞ്ഞുവെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും ബന്ധത്തെ കുറിച്ച് സവിതയുടെയും യുവാവിന്റെയും വീട്ടിൽ അറിയാമായിരുന്നു. ഭർത്താവ് സതീഷ് മൂന്നു മാസത്തിനുള്ളിൽ നാട്ടിൽ വരുമെന്ന് അറിയിച്ചിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സവിതയുടെ പിതാവ് സജു ആവശ്യപ്പെട്ടു. വള്ളികുന്നം, മണപ്പള്ളി പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വിശദമായ ഇൻക്വസ്റ്റിന് ശേഷം യുവാവിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |