ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ ഇപ്പോഴും ദുർബലമാണെന്നും അയൽരാജ്യമെന്ന നിലയിൽ ഇന്ത്യയ്‌ക്ക് വളരെ ആശങ്കയുണ്ടാക്കുന്നെന്നും ഐക്യരാഷ്‌ട്ര സഭ സുരക്ഷാ കൗൺസിലിൽ ഇന്ത്യ വ്യക്തമാക്കി. യു.എനിലെ ഇന്ത്യൻ സ്ഥിരാംഗം ടി.എസ് തിരുമൂർത്തിയാണ് ഇന്ത്യയുടെ ആശങ്ക അന്താരാഷ്‌ട്ര സമൂഹത്തെ അറിയിച്ചത്.
'അഫ്ഗാനിലെ ജനതയുടെ ഭാവിയെ കുറിച്ചോർത്ത് ഞങ്ങൾക്ക് ആശങ്കയുണ്ട്. ഒപ്പം അവിടുത്തെ സ്‌ത്രീകളുടെ ശബ്ദവും ഉയർന്നുകേൾക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ അഫ്ഗാൻ കെട്ടിപ്പടുത്ത നേട്ടങ്ങൾ നിലനിർത്തുന്നതിനും അവ തുടരുന്നതിനും അനിശ്ചിതത്വമുണ്ട്.' തിരുമൂർത്തി പറഞ്ഞു.
അഫ്ഗാനിലെ കുട്ടികളുടെ ആഗ്രഹങ്ങൾ സഫലമാകാനും അവരുടെ ആഗ്രഹങ്ങൾ സംരക്ഷിക്കപ്പെടാനും യുഎന്നിന്റെ തടസമില്ലാത്ത സഹായം അവർക്ക് ലഭിക്കേണ്ടതുണ്ട്. അതിനായി ഐക്യരാഷ്‌ട്രസഭയുടെ ശ്രമങ്ങൾക്കും ഇന്ത്യ ആവശ്യമുന്നയിച്ചു.
അതേസമയം മറ്റ് രാജ്യങ്ങളിൽ ഭീകരാക്രമണം നടത്തുന്ന ഭീകര സംഘടനകൾക്ക് അഫ്ഗാൻ മണ്ണിൽ അഭയം ലഭിക്കുന്നത് തടയണമെന്ന് ബ്രിക്സ് അംഗങ്ങളായ അഞ്ച് രാജ്യങ്ങൾ ശക്തമായി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വെർച്വൽ ഉച്ചകോടിയിലാണ് ഈ ആവശ്യം ഉയർന്നത്. ഒപ്പം അഫ്ഗാനിലെ സ്ത്രീകൾ, കുട്ടികൾ, ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവയുടെ സംരക്ഷണവും ബ്രിക്‌സ് രാജ്യങ്ങൾ ആവശ്യപ്പെട്ടു.
താലിബാന്റെ നേതൃത്വത്തിലുളള താൽക്കാലിക സർക്കാർ അഫ്ഗാനിസ്ഥാനിൽ നിലവിൽ വന്നത് ഈയാഴ്ചയാണ്. പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന പല മന്ത്രിമാരും ആഗോള ഭീകര പട്ടികയിൽ ഇടംപിടിച്ചവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |