വാഷിംഗ്ടൺ : അമേരിക്ക തീവ്രവാദ സംഘടനയായി മുദ്രകുത്തിയിട്ടുള്ള ഐസിസിന് വേണ്ടി സാമ്പത്തിക സഹായം നൽകിയ കേസിൽ ദമ്പതികൾക്ക് യു എസ് കോടതി ശിക്ഷ വിധിച്ചു. ബംഗ്ലാദേശിൽ നിന്നും അമേരിക്കയിൽ കുടിയേറിയ ദമ്പതികളാണ് കുറ്റം ചെയ്തത്. പെൻസിൽവാനിയയിൽ താമസിക്കുന്ന 40 കാരനായ ഷാഹിദുൽ ഗഫാറിനെയും 35 കാരിയായ ഭാര്യ നബില ഖാനെയുമാണ് രണ്ട് വർഷത്തേയ്ക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
നബില ഖാന്റെ രണ്ട് സഹോദരങ്ങൾക്ക് ഐസിസിൽ ചേരുന്നതിനായി സിറിയയിൽ പോകുവാൻ
സാമ്പത്തിക സഹായം ദമ്പതികൾ നൽകിയതായി കോടതി കണ്ടെത്തി. ഭീകരസംഘടനയിൽ ചേരുവാനുള്ള നബില ഖാന്റെ സഹോദരന്മാരുടെ ശ്രമങ്ങളെ ഇവർ പ്രോത്സാഹിപ്പിച്ചിരുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നാട്ടിലുള്ള സഹോദരിയോട് സ്വർണം വിറ്റ് സഹോദരന്റെ ആഗ്രഹം നിറവേറ്റുന്നതിനുള്ള പണം നൽകാൻ നബില ഖാൻ ആവശ്യപ്പെട്ടു.
ഇത് കൂടാതെ മറ്റൊരു സഹോദരനെ 2014 ജൂൺ മുതൽ 2015 ഫെബ്രുവരി വരെ പെൻസിൽവാനിയയിൽ കൂടെ താമസിപ്പിക്കുവാൻ വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇയാൾക്ക് സിറിയയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം നൽകുകയും ചെയ്തു. ഇതെല്ലാം അമേരിക്കയുടെ സുരക്ഷയെ ഹാനികരമായി ബാധിക്കുന്നതാണെന്ന് കണ്ടെത്തിയാണ് ദമ്പതികളെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷ കാലാവധി കഴിഞ്ഞാൽ ഇവരെ അമേരിക്കയിൽ നിന്നും നാട് കടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |