തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിൽ ഒക്‌ടോബർ നാല് മുതൽ അദ്ധ്യയനം ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അറിയിച്ചു. പകുതി വീതം കുട്ടികൾ എന്ന നിലയിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ളാസ്. അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ ക്ളാസ് ആരംഭിക്കുന്നത്.
പഠനം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് വാക്‌സിൻ ഡ്രൈവ് നടത്തുമെന്നും ഒരു ഡോസ് വാക്‌സിനെങ്കിലും കുട്ടികൾക്ക് ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തദ്ദേശസ്വയം ഭരണ വകുപ്പുമായി ഏകോപനം ഉണ്ടാകുമെന്നും കോളേജുകൾ അണുവിമുക്തമാക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു.
ക്ളാസ് സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് ഉചിതമായ തീരുമാനം എടുക്കാം. നിലവിൽ നൽകിയ സമയക്രമം 8.30-2.30, 9-4, 9.30-4.30 എന്നിങ്ങനെയാണ്. സ്വാശ്രയ കോളേജുകളുടെ ഫീസ്, ലൈബ്രറി, ലാബ് എന്നിവയുടെ ഫീസിൽ ഇളവ് നൽകിയിരുന്നു. ഇവ ആരംഭിച്ചാൽ ഫീസടയ്‌ക്കണം.
കണ്ണൂർ സർവകലാശാലയിൽ സിലബസിൽ ആർഎസ്‌എസ് നേതാക്കളെക്കുറിച്ച് ഭാഗങ്ങൾ ഉൾപ്പെട്ടതിൽ വിസിയോട് വിശദീകരണം തേടിയെന്നും സാങ്കേതികമായ വശം പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഔദ്യോഗിക അംഗീകാരം സിലബസിന് ലഭിച്ചോ എന്ന് പറയേണ്ടത് വൈസ് ചാൻസിലറാണ്. വിസിയുടെ വിശദീകരണത്തിന് ശേഷം സർക്കാർ അഭിപ്രായം പറയുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |