തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ വിവാദമായ ഹണിട്രാപ് പരാതിയിൽ എസ്.ഐയ്‌ക്കെതിരെ പരാതിയുമായി ആരോപണ വിധേയയായ യുവതി. ഇപ്പോൾ നടക്കുന്നത് വ്യാജ പ്രചരണമാണ്. താൻ ആരെയും ഹണിട്രാപ് ചെയ്‌തിട്ടില്ലെന്നും സസ്പെൻഷനിലായതിന്റെ വൈരാഗ്യമാണ് എസ്.ഐ കേസ് നൽകാൻ കാരണമെന്നും യുവതി പറഞ്ഞു.
ഐപിഎസ് ഉദ്യോഗസ്ഥരെയടക്കം ഹണിട്രാപിൽ പെടുത്താൻ എസ്.ഐ ആവശ്യപ്പെട്ടതായും യുവതി ആരോപിക്കുന്നുണ്ട്. കൊല്ലം അഞ്ചൽ സ്വദേശിനിയായ യുവതിക്കെതിരെ കൊല്ലം റൂറൽ പൊലീസിലെ എസ്.ഐയാണ് പരാതി നൽകിയത്. നെയ്യാറ്റിൻകര ഡിവൈഎസ്‌പിയ്‌ക്കാണ് കേസിൽ അന്വേഷണ ചുമതല. ഇതിനിടെയാണ് യുവതിയുടെ പ്രതികരണം.
എസ്.ഐയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പാങ്ങോട് പൊലീസ് യുവതിക്കെതിരെ കേസെടുത്തു. തിരുവനന്തപുരത്താണ് ഏറെനാളായി യുവതി താമസിക്കുന്നത്. മുൻപ് ഇതേ എസ്.ഐക്കെതിരെ യുവതി ബലാൽസംഗ കേസ് നൽകിയതിനെ തുടർന്ന് എസ്.ഐ സസ്പെൻഷനിലായിരുന്നു. പിന്നീട് യുവതി കേസ് പിൻവലിച്ചു.
അതേസമയം പൊലീസ് ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ചശേഷം ഒരു യുവതി പിന്നീട് ഇവരുടെ വീട്ടിൽവരെയെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് ആസ്ഥാനത്തെ എഡിജിപിയും സ്പെഷ്യൽ ബ്രാഞ്ചും അന്വേഷിച്ചപ്പോൾ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |