കണ്ണൂർ: ആർഎസ്എസ് നേതാക്കളായ ഗോൾവാക്കറുടെയും സവർക്കറുടെയും രചനകൾ സിലബസിൽ ഉൾപ്പെടുത്തിയത് മരവിപ്പിക്കില്ലെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ. സിലബസിൽ പോരായ്‌മകളില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തിലെ പോരായ്‌മകൾ പഠിക്കാൻ രണ്ടംഗ സ്വതന്ത്രവിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.
ഒരു വിഷയത്തെ കുറിച്ച് പഠിക്കാൻ അതുമായി ബന്ധപ്പെട്ടവരുടെ രചനകൾ അറിഞ്ഞിരിക്കണമെന്നും സവർക്കറുടെയും ഗോൾവാർക്കറുടെയും രചനകൾ ഉൾപ്പെടുത്തിയതിൽ അപാകതയില്ലെന്നും സർവകലാശാല വി.സി പത്രസമ്മേളനത്തിൽ പറഞ്ഞു. സിലബസിൽ കാവിവൽക്കരണം ഇല്ലെന്നും വിദ്യാർത്ഥികൾ എല്ലാവരെക്കുറിച്ചും പഠിക്കണമെന്നും ഡോ.ഗോപിനാഥ് രവീന്ദ്രൻ അഭിപ്രായപ്പെട്ടു. വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയ്‌ക്ക് റിപ്പോർട്ട് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എല്ലാവിഷയവും എല്ലാവരും പഠിക്കട്ടെ എന്നാണ് എസ്‌എഫ്‌ഐയുടെ ഈ വിഷയത്തിലെ ആദ്യ നിലപാട് വന്നത്. എന്നാൽ ഗാന്ധിജിയെയും നെഹ്രുവിനെയും ഒഴിവാക്കി ഹിന്ദുത്വ നേതാക്കളെ സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ കെഎസ്‌യുവും എംഎസ്‌എഫും ഉൾപ്പടെ വിദ്യാർത്ഥി സംഘടനകൾ വലിയ പ്രതിഷേധമാണ് നടത്തിയത്.
സവർക്കറുടെയും ഗോൾവാക്കറുടെയും പുസ്‌തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയതിനെ ബിജെപി സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്‌തിരുന്നു. ഇരുവരെയും കുറിച്ച് പഠിക്കുന്നതിൽ അപരാധമെന്താണെന്നും ചരിത്രം ആരുടെയും കുത്തകയല്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
വിവാദത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു വൈസ്ചാൻസിലറുടെ റിപ്പോർട്ടും തേടിയിരുന്നു. എം എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പി ജി മൂന്നാം സെമസ്റ്ററിലാണ് ഗോൾവാൾക്കറുടെ 'വീ ഓർ ഔവർ നേഷൻഹുഡ് ഡിഫൈൻഡ്', 'ബഞ്ച് ഓഫ് തോട്ട്സ്'
( വിചാരധാര), വി.ഡി സവർക്കറുടെ 'ഹിന്ദുത്വ : ഹു ഈസ് എ ഹിന്ദു' എന്നീ പുസ്തകങ്ങളിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയത്. ആർഎസ്എസ് പ്രധാനഗ്രന്ഥമായി കണക്കാക്കുന്ന പുസ്‌തകമാണ് 'വിചാരധാര'.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |