ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് ബോളിവുഡ് സൂപ്പർ നായിക കങ്കണ റനൗട്ട്. സിനിമയിൽ ആണെങ്കിലും രാഷ്ട്രീയ വിഷയങ്ങളിലായാലും ആരെയും കൂസാതെ നിലപാട് എടുക്കാൻ മടിയില്ലാത്ത അഭിനേത്രിയാണ് കങ്കണ. ഇതിന്റെപേരിൽ മാദ്ധ്യമ വിചാരണയും നടി നേരിടാറുണ്ട്. തമിഴ് നാട് മുൻ മുഖ്യമന്ത്രിയും തമിഴകത്തിന്റെ തലൈവിയുമായ ജയലളിതയായി കങ്കണ വേഷപ്പകർച്ച നടത്തിയ തലൈവി കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയിരുന്നു. തമിഴ് ,ഹിന്ദി ,തെലുങ്ക് തുടങ്ങിയ ഭാഷകളിൽ ഇറങ്ങിയ ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിനൊപ്പം താൻ ദേശിയ വാദിയല്ലെന്നും രാഷ്ട്രിയക്കാരിയായല്ല ഓരോ കാര്യങ്ങൾ വരുമ്പോൾ താൻ പ്രതികരിക്കുന്നതെന്നും കങ്കണ പറഞ്ഞു. കങ്കണയുടെ ഈ തുറന്ന് പറച്ചിൽ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
'' രാഷ്ട്രീയത്തിലേക്ക് ചുവടെടുത്തു വെക്കാൻ വലിയ ജനപിന്തുണ ആവശ്യമുണ്ട്. തത്കാലം സിനിമ നടിയെന്ന നിലയിൽ ഞാൻ സന്തോഷവതിയാണ്. എന്നാൽ ജനങ്ങൾ എന്നെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞാൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും.എന്നെ വിശ്വസിക്കുന്ന ജനങ്ങൾക്ക് നല്ലൊരു നേതാവാകും""കങ്കണയുടെ വാക്കുകൾ. ജയലളിതയുടെ ജീവിതത്തിന്റെ കഥയാണ് തലൈവി പറയുന്നതെന്നും പുരുഷമേധാവിത്വ സമൂഹത്തിന്റെ മനോഭാവം മാറ്റാനുള്ള ശ്രമങ്ങളൊന്നും ഇതിലൂടെ നടത്തിയിട്ടില്ലെന്നും കങ്കണ വ്യക്തമാക്കി.എ.എൽ വിജയ് സംവിധാനം നിർവഹിച്ച ചിത്രത്തിൽ എം ജി ആറായി അരവിന്ദ് സ്വാമിയും ശശികലയായി ഷംന കാസീമും (പൂർണ) കരുണാനിധിയായി നാസറുമാണ് വേഷമിട്ടത്.
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ മുൻപന്തിയിലാണ് കങ്കണ. അഭിനയ ജീവിതത്തിൽ കൊടുമുടിയിൽ നിൽക്കുന്ന കങ്കണയ്ക്ക് നാലുതവണ തവണദേശിയ അവാർഡ്നേടിയിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ മാണ്ഡി എന്ന ചെറിയ ഗ്രാമത്തിൽ ബിസിനസുകാരനായ അമർദീപ് റനൗട്ടിന്റെയും സ്കൂൾ അദ്ധ്യാപികയായ ആശാ റനൗട്ടിന്റെയും മകളായി രജപുത്ര സമുദായാംഗമായാണ് കങ്കണയുടെ ജനനം. മഹേഷ് ഭട്ട് നിർമ്മിച്ച് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ഗാംഗ്സ്റ്ററി"ലൂടെബോളിവുഡിൽ വരവറിയിച്ച കങ്കണ കൃഷ് 3 , ക്യൂൻ , തനു വെഡ്സ് മനു , ഡബിൾ ധമാൽ , തനു വെഡ്സ് മനു റിട്ടേൺസ് ഷൂട്ട് ഔട്ട് അറ്റ് വഡാല തുടങ്ങിയ ചിത്രങ്ങളിൽ ഗംഭീര പ്രകടനം കാഴ്ചവച്ചു.മണികർണികയിയിലെ പ്രകടനം അത്ഭുതപ്പെടുത്തി. മണികർണികയിലെ പ്രകടനത്തിനും പങ്കയിലെ പ്രകടനത്തിനും മികച്ച നടിക്കുള്ള കഴിഞ്ഞ വർഷത്തെ ദേശിയ പുരസ്കാരം കങ്കണ സ്വന്തമാക്കി . കങ്കണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത് 'ക്യൂനി"ലെ പ്രകടനത്തിനായിരുന്നു . മധുർ ഭണ്ഡാർക്കറുടെ ഫാഷനിൽ പ്രിയങ്കചോപ്രയോടൊപ്പം കങ്കണയും തിളങ്ങി. ഷോണാലി ഗുജ് റാൾ എന്ന മോഡലായി വേഷമിട്ട കങ്കണ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് അതിലൂടെ കരസ്ഥമാക്കി.തനു വെഡ്സ് മനു റിട്ടേൺസിലാണ് മികച്ച നടിക്കുള്ള രണ്ടാമത്തെ ദേശീയ അവാർഡ് നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |