SignIn
Kerala Kaumudi Online
Thursday, 25 April 2024 4.09 AM IST

വിസ്മയ കേസിൽ കുറ്റപത്രം: ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടും പീഡിപ്പിച്ചു

v

കൊല്ലം: മെഡിക്കൽ വിദ്യാർത്ഥിനി വി.എസ്. വിസ്മയ (24) സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടും കിരൺകുമാർ പീഡനം തുടർന്നുവെന്ന് ശാസ്താംകോട്ട ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

മോട്ടോർ വാഹന വകുപ്പിൽ എ.എം.വി.ഐ ആയിരുന്ന കിരൺകുമാർ കൂടുതൽ സ്ത്രീധനം കിട്ടുമെന്ന പ്രതീക്ഷയിലാണ് വിസ്മയയെ വിവാഹം കഴിച്ചത്. പ്രതീക്ഷിച്ച സ്ത്രീധനം കിട്ടാതെ വന്നതോടെ വിസ്മയയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച് തുടങ്ങി. സ്ത്രീധനമായി കിട്ടിയ കാർ ഇഷ്ടപ്പെടാത്തതായിരുന്നു പ്രധാനകാരണം. 2020 ആഗസ്റ്റ് 29ന് കിഴക്കേകല്ലടയിൽവച്ചും 2021 ജനുവരി 2ന് വിസ്മയയുടെ വീടിന് മുന്നിൽവച്ചും കിരൺകുമാർ സ്ത്രീധനവുമായി ബന്ധപ്പെട്ട അതൃപ്തി പ്രദേശവാസികൾ നോക്കിനിൽക്കെ പ്രകടപ്പിച്ചു. ഇതോടെ താൻ ആത്മഹത്യ ചെയ്യുമെന്ന് വിസ്മയ പറഞ്ഞിട്ടും തുടർന്നും പീഡിപ്പിച്ചു.

കിരൺകുമാറിന്റെ പീഡനങ്ങളെക്കുറിച്ച് വിസ്മയ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ ബന്ധുക്കളുടെയും കൂട്ടുകാരുടെയും ഫോണുകളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 'രക്ഷിക്കണം' എന്ന വിസ്മയയുടെ സന്ദേശം കിരൺകുമാറിന്റെ സഹോദരി കീർത്തിയുടെ ഫോണിൽ നിന്ന് ലഭിച്ചു. കിരൺകുമാറിൽ നിന്നുള്ള പീഡനങ്ങളെക്കുറിച്ച് വിസ്മയവിവരിച്ചിരുന്നതായി മെന്റലിസ്റ്റിന്റെ മൊഴിയുണ്ട്. അതേസമയം,​ വിസ്മയയുടേത് കൊലപാതമാണെന്ന ആരോപണത്തിന് തെളിവില്ല.

ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരി, കൊല്ലം റൂറൽ എസ്.പി കെ.ബി. രവി എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ കുറ്റപത്രം ശാസ്താംകോട്ട ഡിവൈ.എസ്.പി പി. രാജ്കുമാറാണ് സമർപ്പിച്ചത്.

അഴിയെണ്ണിത്തന്നെ

വിചാരണ നേരിടണം
കഴിഞ്ഞ ജൂൺ 21ന് പുലർച്ചെ 3നാണ് വിസ്മയയെ കിരൺകുമാറിന്റെ പോരുവഴി കിഴക്കുംഭാഗത്തെ വസതിയായ ചന്ദ്രഭവനത്തിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം തന്നെ അറസ്റ്റിലായ കിരൺകുമാർ ഇപ്പോഴും ജയിലിലാണ്. 80-ാം ദിവസം കുറ്റപത്രം സമർപ്പിച്ചതിനാൽ കിരൺകുമാറിന് ജയിലിൽ കഴിഞ്ഞുതന്നെ വിചാരണനേരിടേണ്ടിവരും.

മോട്ടോർ വാഹനവകുപ്പ് വകുപ്പുതല അന്വേഷണം നടത്തി കിരൺകുമാറിനെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. ഉദ്യോഗത്തിന്റെ വലിപ്പം പറഞ്ഞാണ് കിരൺകുമാർ പലപ്പോഴും വിസ്മയയെ പീഡിപ്പിച്ചിരുന്നത്. സംഭവം നടന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിലും മോശമായി പെരുമാറിയിരുന്നു. നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകളാണ് വിസ്മയ. 2020 മേയ് 31 നായിരുന്നു വിവാഹം. സ്ത്രീധനമായി നൽകിയത് 100 പവനും ഒരേക്കർ 20 സെന്റ് സ്ഥലവും 10 ലക്ഷത്തിന്റെ കാറും.

കിരൺകുമാറിന്റെ പീഡനങ്ങളെക്കുറിച്ച് സഹോദരൻ വിജിത്തിന് വിസ്മയ അയച്ച സന്ദേശങ്ങളും മർദ്ദിച്ചപ്പോൾ ഉണ്ടായ പാടുകളുടെ ചിത്രങ്ങളും സംഭവ ദിവസം തന്നെ പുറത്തുവിട്ടതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. കേസിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. ജി. മോഹൻരാജിനെ നിയമിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VISMAYA CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.