പാലക്കാട്: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായത് 8,95,000 പേർ. 42 പേർ ദാരുണമായി കൊല്ലപ്പെട്ടു. 2019 ജനുവരി മുതൽ ഡിസംബർ വരെയാണ് ഏറ്റവും കൂടുതൽ ആളുകൾ നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 1,61,050 പേരാണ് ഈ കാലയളവിൽ ചികിത്സ തേടിയത്.
തിരുവനന്തപുരത്തും പാലക്കാട്ടുമാണ് ഏറ്റവുമധികം ആളുകൾ സർക്കാർ ആശുപത്രികളിൽ നായ്കളുടെ ആക്രമണത്തെ തുടർന്ന് ചികിത്സ തേടിയത്. 2021ൽ ജൂലായ് വരെ തിരുവനന്തപുരത്ത് 12,617 പേർ ഇത്തരത്തിൽ ചികിത്സ തേടി. പാലക്കാട് ജില്ലയിൽ 9,217 പേരാണ് ചികിത്സ തേടിയത്.
60,000 റാബീസ് വാക്സിനെത്തിച്ച് മൃഗസംരക്ഷണ വകുപ്പ്
പേ വിഷബാധ ചെറുക്കാൻ ജില്ലയിൽ 60,000 റാബീസ് വാക്സിനെത്തിച്ച് മൃഗസംരക്ഷണ വകുപ്പ്. നായ്ക്കളിൽ വാക്സിനേഷൻ നടക്കുന്നതിനാൽ ജില്ലയിൽ പേവിഷബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. തെരുവ്നായ ശല്യം വർദ്ധിച്ച സാഹചര്യത്തിൽ പാലക്കാട്, ഒറ്റപ്പാലം, ചിറ്റൂർ, ആലത്തൂർ, കൊടുവായൂർ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങൾ വഴി വന്ധ്യംകരണവും വാക്സിനേഷനും ഊർജിതമാക്കിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം 45,000 നായ്ക്കളെ ഇതിനകം വന്ധ്യംകരിച്ചിട്ടുണ്ട്.
വളർത്തുനായകളിലും കുത്തിവയ്പ് ഊർജിതമാക്കി
കാനൻ ഡിസ്റ്റംബർ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വളർത്തുനായകളിൽ പ്രതിരോധ കുത്തിവയ്പ് ഊർജിതമാക്കിയിട്ടുണ്ട്. വായുവിലൂടെ പകരുന്ന രോഗമായതിനാൽ പകർച്ച സാദ്ധ്യത കൂടുതലാണ്. ആറാഴ്ച പ്രായമുള്ള പട്ടിക്കുട്ടികൾക്ക് മുതൽ വാക്സിൻ നൽകണം. നാലാഴ്ച ഇടവിട്ട് 16 ആഴ്ച വരെ ബൂസ്റ്റർ ഡോസും നൽകണം. തുടർന്ന്, വർഷം തോറും വാക്സിനേഷൻ ചെയ്യണം. കാനൻ ഡിസ്റ്റംബർ രോഗം ബാധിച്ച് മരണം കുറവാണെങ്കിലും ക്ഷീണാവസ്ഥയിൽ മറ്റു രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുകയും ദഹനേന്ദ്രിയ സംബന്ധമായ രോഗങ്ങൾ മൂലമോ അണുബാധ മൂലമോ പട്ടികൾ മരിക്കാം. ഈ രോഗം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാത്തതിനാൽ പൊതുജനങ്ങൾ ഭയപ്പെടേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |