ന്യൂഡൽഹി: സെപ്തംബർ 30ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂർ മണ്ഡലത്തിൽ മത്സരിക്കാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മമതയ്ക്കെതിരെ ബി.ജെ.പി സ്ഥാനാർത്ഥിയായി അഡ്വ. പ്രിയങ്ക ടിബ്രേവാൾ മത്സരിക്കും. ബാബുൽ സുപ്രിയോയുടെ ലീഗൽ അഡ്വൈസറായിരുന്നു പ്രിയങ്ക.
2014ലാണ് ഇവർ ബി.ജെ.പിയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബി.ജെ.പിയിൽ ചേരാൻ തനിക്ക് പ്രചോദനമായതെന്ന് പ്രിയങ്ക നേരത്തേ വ്യക്തമാക്കിയിരുന്നു. 2015ൽ പ്രിയങ്ക കൊൽക്കത്ത മുനിസിപ്പൽ കൗൺസലിലേക്ക് മത്സരിച്ചെങ്കിലും തൃണമൂൽ കോൺഗ്രസിന്റെ സ്വപൻ സമ്മാദാറിനോട് പരാജയപ്പെട്ടു. തുടർന്ന് ബി.ജെ.പിയുടെ നിരവധി നേതൃസ്ഥാനങ്ങളുടെ ചുമതല വഹിച്ചു. 2020 ആഗസ്റ്റിൽ ഭാരതീയ ജനത യുവ മോർച്ചയുടെ ബംഗാൾ വൈസ് പ്രസിഡന്റായി.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എന്റലിയിൽ നിന്ന് മത്സരിച്ചെങ്കിലും തൃണമൂലിന്റെ സ്വർണകമൽ സാഹയോട് 58,257വോട്ടിന് പരാജയപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം നിലനിറുത്താൻ മമതയ്ക്ക് തിരഞ്ഞെടുപ്പ് ജയം അനിവാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |