കാബൂൾ: അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിൽ ഭീകരാക്രമണം നടന്നതിന്റെ ഇരുപതാം വാർഷിക ദിനമായ ഇന്ന് അഫ്ഗാനിസ്ഥാനിൽ പുതിയ താലിബാൻ സർക്കാർ അധികാരമേൽക്കുമെന്ന് റിപ്പോർട്ട്. ചടങ്ങിന് റഷ്യ, ചൈന, തുർക്കി, ഇറാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളെ താലിബാൻ ക്ഷണിച്ചതായാണ് വിവരം. പങ്കെടുക്കില്ലെന്ന് റഷ്യ അറിയിച്ചു.
പുതിയ താലിബാൻ മന്ത്രിസഭയിലെ പ്രധാനമന്ത്രി ഉൾപ്പെടെ ഭൂരിഭാഗം അംഗങ്ങളും യു.എന്നിന്റേയും യു.എസിന്റെയും ഭീകരപട്ടികയിലുള്ളവരാണ്. അമേരിക്കയെ ഞെട്ടിച്ച് ഉപരോധ പട്ടികയിലെ കൊടും ഭീകരരിൽ ഒരാളായ സിറാജുദ്ദീൻ ഹഖാനിയെ ആഭ്യന്തര മന്ത്രിയായി താലിബാൻ പ്രഖ്യാപിച്ചിരുന്നു.
അതേസമയം സാമ്പത്തിക തകർച്ച നേരിടുന്ന അഫ്ഗാനിസ്ഥാനിൽ ലക്ഷങ്ങൾ പട്ടിണി മരിക്കുന്നത് ഒഴിവാക്കാൻ ലോകരാജ്യങ്ങൾ താലിബാനുമായി ചർച്ച നടത്തണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭ്യർത്ഥിച്ചു. പട്ടിണി ദുരിതം അനുഭവിക്കുന്ന ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിൽ യു.എൻ ഏജൻസികൾക്ക് പ്രവർത്തിക്കാൻ അന്താരാഷ്ട്ര സമൂഹം സൗകര്യം ഒരുക്കണമെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസബാഹ് പറഞ്ഞു. അഫ്ഗാൻ വിഷയത്തിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ജർമ്മൻ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് എന്നിവരുമായി ഓൺലൈൻ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഫ്ഗാനിൽ ഇന്ത്യയ്ക്ക് ആശങ്ക
തൊട്ടടുത്ത അയൽരാജ്യം എന്ന നിലയിലും അഫ്ഗാൻ പൗരന്മാരുടെ സുഹൃത്ത് എന്ന നിലയിലും അഫ്ഗാനിലെ അതിസങ്കീർണമായ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും അഫ്ഗാനിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സർക്കാരാണ് അഫ്ഗാനിൽ ഉണ്ടാകേണ്ടതെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി പറഞ്ഞു.
മറ്റു രാജ്യങ്ങളെ ആക്രമിക്കാനോ ഭീഷണിപ്പെടുത്താനോ ഭീകരർക്ക് പരിശീലനം നൽകാനോ ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പിക്കാനോ അഫ്ഗാന്റെ മണ്ണ് ഉപയോഗപ്പെടുത്താനാവില്ല.
അഫ്ഗാനിസ്ഥാൻകാർക്ക് സ്വതന്ത്രമായി ലോകത്തിന്റെ ഏതു ഭാഗത്തേക്കും സഞ്ചരിക്കാൻ അനുവാദം നൽകുമെന്ന പ്രഖ്യാപനം താലിബാൻ പാലിക്കണം. അഫ്ഗാൻ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളും കുട്ടികളുടെ അഭിലാഷങ്ങളും സംരക്ഷിക്കണമെന്നും ഇന്ത്യ നിലപാടെടുത്തു.
അഫ്ഗാനിൽ ഇന്ത്യ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും തിരുമൂർത്തി വിശദീകരിച്ചു. വൈദ്യുതി, ജലവിതരണം, റോഡ് നിർമാണം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിൽ ഇന്ത്യ മികച്ച സംഭാവനയാണ് നൽകിയത്. അഫ്ഗാനിലെ ജനങ്ങളുടെ നന്മയും സുരക്ഷയുമാണ് ഇന്ത്യയുടെ ലക്ഷ്യം. അഫ്ഗാനിലെ 34 പ്രവിശ്യകളിലും അഞ്ഞൂറിലേറെ വികസന പ്രവർത്തനങ്ങളാണ് ഇന്ത്യ ഏറ്റെടുത്തു നടപ്പാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |