ലക്‌നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ ആത്മാറാം തോമർ (75) സ്വവസതിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. യു.പി ഭാഗ്പത്തിലെ വസതിയിൽ ഇന്നലെയാണ് കഴുത്ത്ഞെരിച്ച് കൊന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ തൂവാല പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. അദ്ദേഹത്തിന്റെ ഫോണും കാറും കാണാതായിട്ടുണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തി.
വെള്ളിയാഴ്ച രാവിലെ ഡ്രൈവർ വിജയ് വീട്ടിലെത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ ബലമായി തുറന്ന് അകത്തുകയറി നോക്കിയപ്പോൾ തോമറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ഇയാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങളാരും വീട്ടിലുണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. തോമറിന്റെ വീടിന് മുന്നിൽ ബൈക്കിൽ രണ്ട് പേർ വന്നിറങ്ങുന്നതും വീട്ടിനുള്ളിൽ കയറി 45 മിനിട്ടുകൾക്ക് ശേഷം തോമറിന്റെ എസ്.യു.വി കാർ ഓടിച്ച് പുറത്തേക്ക് പോകുന്നതും സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
തോമറിന്റെ ബന്ധുവും മുസാഫർനഗർ സ്വദേശിയുമായ പ്രവീൺകുമാർ, സുഹൃത്ത് ബൽറാം സിംഗ് എന്നിവരാണിവരെന്നും കൊലപാതകത്തിന് പിന്നിൽ ഇവരാണെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. സാമ്പത്തിക തട്ടിപ്പും ക്രിമിനൽ പ്രവർത്തനങ്ങളുമുള്ളവരാണിവർ. ഇവർക്ക് തോമറുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |