തിരുവനന്തപുരം: ആധുനിക ശാസ്ത്ര സാങ്കേതികവിദ്യാസാദ്ധ്യതകൾ ഉൾപ്പെടുത്തി സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2013ലാണ് പാഠ്യപദ്ധതി അവസാനമായി പരിഷ്‌കരിച്ചത്. അറിവിന്റെ മേഖലകളിലും സാങ്കേതിക വിദ്യ, ബോധനരംഗത്തും വന്ന മാറ്റങ്ങൾ ഉൾക്കൊള്ളണം. ലിംഗതുല്യത, ലിംഗാവബോധം എന്നിവ വളരാൻ ആവശ്യമായ അവസരങ്ങളും പാഠ്യപദ്ധതിയിലുണ്ടാവും. നിലവിലുള്ള പാഠപുസ്തകങ്ങളുടെ ജൻഡർ ഓഡിറ്റ് നടത്താനും പ്രശ്‌നങ്ങളുണ്ടെങ്കിൽ കണ്ടെത്തി പരിഹരിക്കാനും പുതിയ പാഠ്യപദ്ധതിയിലൂടെ കഴിയും. കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് മുൻഗണന നൽകും. ചെറിയ പ്രായത്തിൽ കുട്ടികൾ രോഗാതുരരാകുന്നത് ഗൗരവമായികാണും
വീടുകളിൽ ദീർഘകാലം കഴിഞ്ഞുകൂടേണ്ടിവന്ന കുട്ടികളുടെ ജീവിതരീതിയും ശീലങ്ങളും വലിയ തോതിൽ മാറിയിട്ടുണ്ടാകും. സ്‌കൂൾ തുറന്നുകഴിഞ്ഞാൽ കുട്ടികൾക്ക് വൈകാരികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ നടപ്പാക്കും. മുഴുവൻ കുട്ടികളേയും തിരിച്ച് സ്‌കൂളിലെത്തിക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കും. പഠന വിടവ് പരിഹരിക്കുന്നതിനാവശ്യമായ പിന്തുണ വിദ്യാഭ്യാസവകുപ്പിലെ ഏജൻസികളുടെ കൂട്ടായ്മയിൽ നൽകുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |