തിരുവനന്തപുരം: ഗുണ്ടാപ്പകയുടെ ഭാഗമായി അട്ടക്കുളങ്ങര ജയിലിനു മുന്നിൽ യുവാവിനെ ബോംബെറിഞ്ഞ് കൊന്ന കേസിൽ ജീവപര്യന്തം ജയിൽ ശിക്ഷയനുഭവിച്ചുവന്ന കരാട്ടെ ഫാറൂഖ് (50) മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വള്ളക്കടവ് പ്രിയദർശിനി നഗർ തോപ്പിനകം വീട്ടിലായിരുന്നു മരണം. ചികിത്സയ്ക്കായി പരോളിലായിരുന്നു.
1999 ജൂലായ് 16നാണ് കൊലപാതകം നടന്നത്. കോടതിയിൽ നിന്ന് പൊലീസ് അകമ്പടിയോടെ ജയിലലേക്ക് വരികയായിരുന്ന എൽ.ടി.ടി.കബീറിനെ ജയിൽ കവാടത്തിന് മുന്നിൽ ഫാറൂഖും സഹായിയും ചേർന്ന് ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നു. തല തകർന്നായിരുന്നു മരണം. ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. സംഘാംഗമായിരുന്ന കബീർ തെറ്റിപ്പിരിഞ്ഞതിലെ വൈരാഗ്യമായിരുന്നു കൊലയ്ക്ക് പിന്നിൽ. അടുത്തിടെ പുറത്തിറങ്ങിയ 'മാലിക്ക്' സിനിമയിൽ ഈ സംഭവത്തിന് സമാനമായ രംഗം ഉൾപ്പെടുത്തിയിരുന്നു.
ഫറൂഖിനെയും സഹായി സത്താറിനെയും മാസങ്ങൾക്ക് ശേഷമാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും തിരുവനന്തപുരം സെഷൻസ് കോടതി തൂക്കിക്കൊല്ലാൻ വിധിച്ചു. ഹൈക്കോടതി ഇതു ശരിവച്ചെങ്കിലും സുപ്രീംകോടതി ജീവപര്യന്തമാക്കി.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഫാറൂഖ് മൊബൈൽ ഉപയോഗിച്ചത് കണ്ടെത്തിയത് വിവാദമായതോടെ 2014ൽ വിയ്യൂർ സെൻട്രൽ ജയലേക്ക് മാറ്റി. ഹൃദ്രോഗിയായ ഫാറൂഖിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെ പരോൾ അനുവദിച്ചു. ശിക്ഷിക്കപ്പെട്ട് 12 വർഷത്തിനു ശേഷമാണിത്. കൊവിഡ് പശ്ചാത്തലത്തിൽ തടവുകാർക്ക് കൂട്ടത്തോടെ പരോൾ നൽകിയപ്പോൾ ഫാറൂഖിന് ചികിത്സയ്ക്കായി വീട്ടിൽ പോകാൻ അനുമതി ലഭിച്ചു. ഭാര്യയും രണ്ട് മക്കളുമുണ്ട്. കബറടക്കം ശനിയാഴ്ച 10.30ന് വള്ളക്കടവ് മുസ്ലിം ജുമാമസ്ജിദ് കബർസ്ഥാനിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |