തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറഞ്ഞുവരുന്നതിനാൽ സ്കൂൾ തുറക്കാൻ മുന്നൊരുക്കം തുടങ്ങിയെന്നും അടുത്തമാസം തീയതി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോളേജുകൾ ഒക്ടോബർ നാലിന് തുറക്കുകയാണ്.
കൊവിഡ് രൂക്ഷമായസ്ഥലങ്ങളിലെ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിലും ഇളവ് വരുത്തി. പ്രതിവാര കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ ഏഴു വരുന്നിടത്ത് ലോക്ക്ഡൗൺ എന്നത് എട്ടാക്കി. ഇനി ആർ.ടി.പി.സി.ആർ ടെസ്റ്റിലൂടെ രോഗനിർണയം മതിയെന്നും കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.
വ്യാപാര, വ്യവസായ മേഖലകളുടെ പുനരുജ്ജീവനത്തിന് അടിയന്തര ഇടപെടലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഹോട്ടലിലും ബാറിലും ഇരുന്ന് കഴിക്കുന്നതിന് അനുവാദം, തിയേറ്റർ തുറക്കൽ എന്നിവയിൽ തീരുമാനമെടുക്കുന്നത് മാറ്റിവച്ചു.
സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കം സംബന്ധിച്ച് വിദഗ്ദ്ധരുമായി ചർച്ച നടക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ വീട്ടിലുള്ളവരും അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരും വാക്സിനെടുത്തിരിക്കണം. കുട്ടികളിലെ രോഗവ്യാപനത്തോതറിയാൻ സിറോ പ്രിവിലെൻസ് പഠനം നടത്തും. ഒരുക്കങ്ങൾ ഈമാസം പൂർത്തിയാക്കും.
കോളേജ് തുറക്കും മുമ്പ് വിദ്യാർത്ഥികളുടെ വാക്സിനേഷൻ ആരോഗ്യവകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി പൂർത്തിയാക്കും. വാക്സിൻ എടുക്കാത്ത വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കണക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് കൈമാറും. അതിന്റെ അടിസ്ഥാനത്തിൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. വിദ്യാർത്ഥികൾക്ക് വാക്സിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ആശാ പ്രവർത്തകരെയോ ബന്ധപ്പെടാം.
മറ്റു തീരുമാനങ്ങൾ
ക്വാറന്റൈൻ ലംഘിക്കുന്നവരെ തദ്ദേശ സ്ഥാപനങ്ങൾ നിർബന്ധിത ക്വാറന്റൈനിലാക്കും
മറ്റു സംസ്ഥാനങ്ങളിൽ പഠിക്കുന്നവർക്ക് രണ്ട് ഡോസ് വാക്സിനും അടിയന്തരമായി നൽകും
അതിഥി തൊഴിലാളികൾക്ക് വാക്സിനേഷൻ നടപടികൾ ജില്ലാ കളക്ടർമാർ സ്വീകരിക്കും
കൊവിഡ് പോസിറ്റീവായി വീട്ടിൽ കഴിയുന്ന എല്ലാ യുവാക്കൾക്കും പ്രമേഹ പരിശോധന
കൊവിഡ് സ്ഥിതി
ആകെ രോഗികൾ 2,42,278
ആശുപത്രികളിൽ 12.85%
ഓക്സിജൻ ആവശ്യം 2%
ഐ.സി.യുവിൽ 1%
ടി.പി.ആർ 8% കുറഞ്ഞു
വാക്സിനേഷൻ
ഒരു ഡോസ് 78.03%, രണ്ടു ഡോസ് 30.16%
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |