തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രസക്തി കേരളത്തെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്നും യോഗത്തെ ഏതെങ്കിലും രാഷ്ട്രീയത്തിന്റെ തൊഴുത്തിൽ കെട്ടാതെ, സമുദായാംഗങ്ങളുടെ സാമ്പത്തിക- സാമൂഹ്യ മുന്നേറ്റത്തിനാണ് അദ്ദേഹം പോരാടിയതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ജന്മദിനാഘോഷവും ഗുരുചൈതന്യ അവാർഡ് വിതരണവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായത്തിന് കിട്ടേണ്ട ആനുകൂല്യങ്ങൾ കണക്ക് പറഞ്ഞു നേടാൻ അദ്ദേഹം നടത്തിയ പോരാട്ടം മറ്റു പിന്നാക്കസമുദായങ്ങൾക്ക് മാതൃകയാണ്. സാമൂഹിക നീതി ഉയർത്തിപ്പിടിച്ച് സമുദായത്തിനുവേണ്ടി നിരന്തരം പോരാടിയ വെള്ളാപ്പള്ളി നടേശന്റെ 25 വർഷക്കാലത്തെ പ്രവർത്തനം സ്വർണലിപികളിൽ എഴുതിച്ചേർക്കപ്പെടും. ഡോ. പല്പുവിന്റെ നേതൃത്വത്തിലുള്ള ഈഴവ മെമ്മോറിയലിലൂടെ തുടങ്ങിവച്ച ജൈത്രയാത്രയാണ് വെള്ളാപ്പള്ളിയിലൂടെ മുന്നോട്ടുപോകുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രസക്തിയേറുന്നത്.
താൻ മത്സരിച്ച തിരഞ്ഞടുപ്പുകളിലെല്ലാം യോഗം കലവറയില്ലാത്ത പിന്തുണയാണ് നൽകിയത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപും ശേഷവും വെള്ളാപ്പള്ളിയെ വീട്ടിലെത്തി കണ്ടിരുന്നു. മന്ത്രിയായശേഷം കുടുംബസമേതമാണ് പോയത്. അക്കാര്യം കേരളകൗമുദിയിൽ വാർത്തയായി. അതിനെ കളിയാക്കി ചില ട്രോളുകളിറങ്ങി. ആരൊക്കെ കളിയാക്കിയാലും
ബന്ധം കൂടുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.
വെള്ളാപ്പള്ളി ചാരിറ്റി സെന്റർ പ്രസിഡന്റ് വി. മോഹൻദാസ് അദ്ധ്യക്ഷനായി. യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി നെടുമങ്ങാട് രാജേഷ്, വനിതാസംഘം കേന്ദ്രസമിതി ട്രഷറർ ഗീതാ മധു, വെള്ളാപ്പള്ളി ചാരിറ്റി സെന്റർ സെക്രട്ടറി ആലുവിള അജിത്, യോഗം ഡയറക്ടർ ബോർഡംഗം കടകംപള്ളി സനൽ, ചാരിറ്റി സെന്റർ വൈസ് പ്രസിഡന്റ് ചേന്തി അനിൽ, രക്ഷാധികാരി വിശ്വലാൽ, ട്രഷറർ കെ.വി. അനിൽകുമാർ, ചേന്തി ശ്രീനാരായണനിലയം പ്രസിഡന്റ് ജേക്കബ് കെ. എബ്രഹാം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |