മൂവാറ്റുപുഴ: അന്തകവിത്ത് മൂലം പൈനാപ്പിൾ കർഷകർ ദുരിതത്തിൽ. നൂറുപൈനാപ്പിൾ ചെടികൾ നടുന്നതിൽ ശരാശരി 25 എണ്ണം അന്തകവിത്തുകളാണന്നാണ് കൃഷിക്കാർ പറയുന്നത്. ഇവയെ നീക്കം ചെയ്യുന്ന പെടാപ്പാടിലാണ് പൈനാപ്പിൾ കർഷകർ. ഓരോ തോട്ടങ്ങളിലും പുഷ്പിക്കാത്ത ഇത്തരം ചെടികൾ പിഴുതുമാറ്റുക മാത്രമാണ് മറ്റ് ചെടികൾ പുഷ്പിക്കാനുള്ള ഏകവഴി. 10 ടൺ പഴം ഉത്പന്നം ലഭിക്കേണ്ട സ്ഥാനത്ത് ഇത്തരം ചെടികൾ കയറി പറ്റിയതു മൂലം എട്ട് ടണ്ണിൽ താഴെയേ ലഭിക്കുന്നുള്ളൂവെന്ന് കർഷകർ പറയുന്നു.
സാധാരണ പൈനാപ്പിൾ ചെടികൾക്കൊപ്പം പരിപാലിക്കപ്പെടുന്ന ചെടിയെ പുഷ്പിക്കുന്നതിനുള്ള ഹോർമോൺ ഒഴിച്ച് രണ്ടു മാസങ്ങൾക്കു ശേഷമേ അന്തകവിത്തുകളാണെന്ന് തിരിച്ചറിയപ്പെടുന്നുള്ളൂ. ഇതോടെ ഏകദേശം ഒമ്പതു മാസത്തെ പരിപാലന ചെലവും കൂടിയാണ് കർഷകർക്കു നഷ്ടമാകുന്നത്. .ഇത്തരം തൈകൾ പല കൃഷിയിടങ്ങളിലും അറിയാതെ എത്തിപ്പെടുന്നതാണ് വ്യാപകമായി പ്രതിസന്ധി സൃഷ്ടിക്കുന്നത്. അടുത്ത കൃഷിയിൽ ഇതിൽ കായ്കൾ ഉണ്ടാകുന്നില്ലെങ്കിലും നിരവധി തൈകൾ ഉണ്ടായി വ്യാപന സാധ്യത കൂടുന്നുമുണ്ട്. എരുമേലി,മുണ്ടക്കയം, മലങ്കര,വാഴക്കുളം തുടങ്ങിയ പല പ്രദേശങ്ങളിലും സമാന പ്രതിസന്ധി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. തൃശൂർ കാർഷിക സർവകലാശാല,കുമരകം മണ്ണ് ഗവേഷണ കേന്ദ്രം, വാഴക്കുളം പൈനാപ്പിൾ ഗവേഷണ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധനയും ഗവേഷണവും ആരംഭിച്ചെങ്കിലും കാരണം കണ്ടെത്തിയിട്ടില്ല.
അന്തകവിത്ത്
തോട്ടങ്ങളിൽ നട്ടുവളർത്തുന്ന ചെടികളിൽ നല്ലൊരു ഭാഗം ഇത്തരം ചെടികളാണന്ന് കണ്ടെത്തിയത് 2019 ഡിസംബറിലാണ് .തോട്ടങ്ങളിലെ പൈനാപ്പിൾ ചെടികളിൽ ചിലത് പുഷ്പിക്കാത്തതായി ശ്രദ്ധയിൽപെടുകയായിരുന്നു. സാധാരണ മാതൃസസ്യങ്ങളിൽ നിന്ന് കാനി എന്ന് വിളിക്കപ്പെടുന്ന മൂന്നോ നാലോ തൈകൾ പരമാവധി ഉത്പാദിക്കപ്പെടുമ്പോൾ ഫലം നൽകാത്ത സസ്യങ്ങളിൽ നിന്ന് 12 തൈകൾ വരെയാണുണ്ടാകുക. ഇത്തരത്തിലുള്ള കാനികൾ നട്ടാലും ഫലം നൽകില്ല. ഇവയാണ് അന്തക വിത്തുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |