കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പി.ജി. സിലബസിൽ ആർ.എസ്.എസ് സൈദ്ധാന്തികരായ ഗോൾവാൾക്കറിന്റെയും സവർക്കറുടേയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായതോടെ ഇക്കാര്യം വിശദമായി പഠിക്കാനും ആവശ്യമെങ്കിൽ പരിഷ്കാരങ്ങൾ നിർദേശിക്കാനുമായി രണ്ടംഗ വിദഗ്ദ്ധസമിതിയെ സർവകലാശാല നിയോഗിച്ചു. കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് മേധാവി ഡോ. ജെ. പ്രഭാഷ്, കോഴിക്കോട് സർവകലാശാല റിട്ട .പൊഫസർ ഡോ. പവിത്രൻ എന്നിവരാണ് സമിതി അംഗങ്ങൾ. അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നതെന്ന് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടതായും മറുപടി നൽകിയതായും വി.സി പറഞ്ഞു. വിവാദ സിലബസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും വിദ്യാർത്ഥി, യുവജന സംഘടനകൾ വൈസ് ചാൻസലറെ ഉപരോധിച്ചു. എം. എ. ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പി.ജി മൂന്നാം സെമസ്റ്ററിലെ സിലബസിൽ ഗോൾവാൾക്കറുടെ 'വീ ഓർ ഔവർ നേഷൻഹുഡ് ഡിഫൈൻഡ്', 'ബഞ്ച് ഓഫ് തോട്ട്സ്' (വിചാരധാര), വി.ഡി സവർക്കറുടെ 'ഹിന്ദുത്വ : ഹു ഈസ് എ ഹിന്ദു' എന്നീ പുസ്തകങ്ങളിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദമായത്.
'ഇടതു ചിന്തകരുടെ
പുസ്തകങ്ങൾ ഇല്ലാത്തത് വീഴ്ച'
സർവകലാശാലയെ കാവിവത്കരിക്കാനുള്ള ശ്രമമായി ഇതിനെ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റം വരുത്തും. ലെഫ്റ്റ് സോഷ്യോളജി അടക്കം വിട്ടുപോയിട്ടുണ്ട്. ഇടതുപക്ഷ ചിന്തകരുടെ പുസ്തകങ്ങൾ സിലബസിൽ ഇല്ലാത്തത് വീഴ്ചയാണ്. അത് പരിഹരിക്കാനാവശ്യമായ ഇടപെടലുകൾ നടത്തും. സവർക്കറിനെ കുറിച്ചുള്ള പുസ്തകം വായിക്കാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ല. ജെ.എൻ.യു ഉൾപ്പെടെ മറ്റ് സർവകലാശാലകളിൽ സവർക്കറെയും ഗോൾവാൾക്കറെയും പഠിപ്പിക്കുന്നുണ്ട്. സവർക്കറെ കുറിച്ചുള്ള പുസ്തകം വായിച്ചാൽ മാത്രമേ ഇന്നത്തെ നമ്മുടെ മുന്നിലുള്ള രാഷ്ട്രീയം മനസിലാകൂ. എന്നാൽ, സിലബസിൽ ഹിന്ദു ആശയവാദികളുടെ അഞ്ച് പുസ്തകങ്ങൾ വേണ്ടിയിരുന്നില്ല. രണ്ട് പേരുടെ പുസ്തകങ്ങൾ മതിയായിരുന്നു.
പുനഃപരിശോധിക്കുമെന്ന് മന്ത്രി
വിവാദമുയർന്ന സാഹചര്യത്തിൽ സിലബസ് പുന:പരിശോധിക്കുമെന്ന് മന്ത്റി ആർ.ബിന്ദു അറിയിച്ചു. നിർദ്ദേശിക്കപ്പെട്ട പാഠഭാഗങ്ങളിൽ ഏതെങ്കിലും ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കിൽ ഒഴിവാക്കാനും, കൂട്ടിച്ചേർക്കേണ്ടതുണ്ടെങ്കിൽ കൂട്ടിച്ചേർക്കാനും സർവ്വകലാശാല നടപടിയെടുക്കുമെന്നും മന്ത്റി പറഞ്ഞു. സിലബസിൽ ആർ.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ ഉൾപ്പെട്ടതിനെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിലും സർവകലാശാലയോട് വിശദീകരണം തേടി.
സവർക്കറേയും പഠിക്കണം : സർവകലാശാലാ യൂണിയൻ
സിലബസിനെ പിന്തുണച്ച് എസ്.എഫ്.ഐ ഭരിക്കുന്ന കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാൻ എം.കെ. ഹസൻ രംഗത്തെത്തി. സവർക്കറേയും ഗോൾവാൾക്കറേയും വിമർശനാത്മകമായി പഠിക്കണം. പഠിച്ചുകൊണ്ട് വിമർശിക്കുക എന്നതാണ് യൂണിയൻ നിലപാട്. ജെ.എൻ.യു അടക്കം നിരവധി സർവകലാശാലകളിലെ സിലബസിൽ സവർക്കറേയും ഗോൾവാൾക്കറേയും കുറിച്ച് പാഠ്യപദ്ധതിയുണ്ട്. പരിവാർ സംഘടനകളെ എതിർക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് എസ്.എഫ്.ഐ. ഇപ്പോഴുള്ള സമരങ്ങൾ രാഷ്ടീയ ലക്ഷ്യം വച്ചുള്ളതാണ്. സമര രംഗത്തുള്ള എ.ഐ.എസ്.എഫിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തും. ഈ വിഷയത്തിൽ യൂണിയൻ ആരുമായും സംവാദത്തിന് തയ്യാറാണ്.
ഗാന്ധി ഘാതകരുടെ ആത്മീയ, രാഷ്ട്രീയാചാര്യന്മാർക്ക് സിലബസിൽ ഇടം നൽകിയ കണ്ണൂർ സർവകലാശാലയുടെ നടപടി അംഗീകരിക്കാനാകില്ല. പുനഃപരിശോധിക്കാൻ തയാറാകണം. കേരളീയ പൊതുസമൂഹത്തിലേക്ക് സർവകലാശാലയിലൂടെ ആർ.എസ്.എസ് അജൻഡ നടപ്പാക്കാനുള്ള നീക്കം അപലപനീയമാണ്. ഇതിന് സംസ്ഥാന സർക്കാരിന്റെയും സി.പി.എം നേതൃത്വത്തിന്റെയും ഒത്താശയുണ്ടോയെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണം. ബി.ജെ.പിയുടെ തീവ്രവലതുപക്ഷ നിലപാടിനൊപ്പമാണോ കേരളത്തിലെ സർവകലാശാലകളും സി.പി.എമ്മും നിൽക്കുന്നത്?
-വി.ഡി. സതീശൻ,
പ്രതിപക്ഷനേതാവ്
''
രാജ്യത്തെ ജനങ്ങളുടെ ഐക്യം തകർക്കുകയും വർഗീയ ചേരിതിരിവിലേക്ക് നയിക്കുകയും ചെയ്യുന്ന ഇത്തരം തീവ്രഹിന്ദുത്വ പഠന സിലബസ് അക്കാഡമിക് പ്രവർത്തനങ്ങളുടെ ഭാഗമായി കാണാനാവില്ല. സംഘപരിവാർ ശക്തികളെ പ്രീണിപ്പിക്കാനുള്ള നഗ്നമായ ശ്രമമാണിത്.
-വി.എം. സുധീരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |