തിരുവനന്തപുരം: കേരകർഷകർക്ക് കൂടുതൽ വരുമാനം കിട്ടാനായി സർക്കാർ നടപ്പാക്കിയ നീര പദ്ധതി വെള്ളത്തിൽ. ഉത്പാദനം നിലച്ചു. പ്ളാന്റ് തുടങ്ങാനെടുത്ത 40 കോടി വായ്പയും പലിശയും അടച്ചു മുടിയുകയാണ് നിർമാണ കമ്പനികൾ. കൃഷി വകുപ്പും നാളികേരവികസനബോർഡും കണ്ട ഭാവമില്ല.
2012-ൽ യു.ഡി.എഫ് സർക്കാരാണ് പദ്ധതിക്ക് തുടക്കമിട്ടത്. അഞ്ചു ലക്ഷത്തോളം നാളീകേര കർഷകർ ഉൾപ്പെട്ട 6600 സഹകരണ സംഘങ്ങളുടെ കൂട്ടായ്മയിൽ 29 ഉത്പാദന കമ്പനികളാണ് ഇടുക്കി, വയനാട്, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലായി രൂപീകരിച്ചത്. 12 കമ്പനികൾ പ്രവർത്തനം തുടങ്ങി. ഓരോ സംഘത്തിലും 60 മുതൽ 100 വരെ കർഷകർ. തെങ്ങുകളുടെ എണ്ണത്തിനനുസരിച്ച് ഓരോകർഷകനും വിഹിതമെടുത്ത് കമ്പനികളുടെ പ്രവർത്തന മൂലധനത്തിനായി 53 കോടി രൂപ സമാഹരിച്ചു. പ്ളാന്റിന് സ്ഥലവും കെട്ടിടവും സജ്ജമാക്കി. പ്ളാന്റിനു വേണ്ട തുകയുടെ നാലിലൊന്ന് സർക്കാർ സബ്സിഡിയും പ്രഖ്യാപിച്ചിരുന്നു.
സ്വീഡൻ ആസ്ഥാനമായ ആൽഫാ ലാവെൽ കമ്പനിക്കാണ് നിർമ്മാണ കരാർ നൽകിയത്. ഉത്പാദനശേഷിക്കനുസരിച്ച് രണ്ടേകാൽ കോടി മുതൽ എട്ടു കോടി വരെയാണ് പ്ളാന്റുകൾക്ക് വേണ്ടിവന്നത്. കെ.എഫ്.സിയിലും ബാങ്കുകളിലും നിന്നുള്ള 40 കോടിയാണ് വിനിയോഗിച്ചത്. സംസ്ഥാനത്തുടനീളം 200 ഓളം ഔട്ട്ലെറ്റുകളും വില്പനയ്ക്ക് സജ്ജമാക്കി.
പഠനമില്ല,
പദ്ധതി പാളി
വേണ്ടത്ര പഠനങ്ങളില്ലാതെ ഉത്പാദനം തുടങ്ങിയതാണ് പദ്ധതി പൊളിയാൻ ഒരു കാരണം. കുപ്പികളിലാക്കുന്ന നീര 15 ദിവസത്തിലധികം സൂക്ഷിച്ചുവയ്ക്കാനാവില്ല. കൂടുതൽ ദിവസം സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമല്ല. കേന്ദ്ര സ്കിൽ ഡെവലപ്മെന്റ് ഫണ്ടുപയോഗിച്ച് കൃഷിവകുപ്പ് 2000 ത്തോളം തൊഴിലാളികൾക്ക് നീര ടാപ്പിംഗിൽ പരിശീലനം നൽകി. നിത്യേനയുള്ള മരംകയറ്റം ബുദ്ധിമുട്ടായതിനാൽ അവരെല്ലാം തൊഴിൽ മതിയാക്കി.
ഗുണം മെച്ചം,
വരുമാനം തുച്ഛം
ഒരു ലിറ്റർ നീര ഉത്പാദിപ്പിക്കുമ്പോൾ ചെത്തുതൊഴിലാളിക്കും കർഷകനും സംസ്കരണത്തിനും 40 രൂപ വീതമാണ് നിശ്ചയിച്ചിരുന്നത്. 200 മില്ലിയുടെ ഒരു ബോട്ടിലിന്റെ വില്പനവില 30 രൂപയും. ഒരു ബോട്ടിലിന് മൂന്ന് രൂപ മാർജിനിട്ടാണ് വില്പനക്കാർക്ക് നൽകിയിരുന്നത്. കാര്യമായ ലാഭം ഉത്പാദന കമ്പനിക്ക് കിട്ടില്ല. മഴക്കാലത്ത് ഉത്പാദനം കൂടുമെങ്കിലും വില്പന കുറയും. കുത്തക കമ്പനികളുടെ ശീതളപാനീയങ്ങൾക്ക് കൂടുതൽ മാർജിൻ കിട്ടുമെന്നതിനാൽ കച്ചവടക്കാർക്കും താത്പര്യം അതിനോടാണ്.
തെങ്ങിൽ നിന്ന് നീര ചെത്തിയെടുക്കാനുള്ള പ്രത്യേക യന്ത്രസംവിധാനം സർക്കാർ അധീനതയിലുള്ള കാംകോ വകസിപ്പിച്ചെടുത്തെങ്കിലും, കൊവിഡിന്റെ വരവോടെ പരീക്ഷണം നിലച്ചു. ആഴ്ചയിൽ ഒരിക്കൽ തെങ്ങിൽ കയറിയാൽ മതിയെന്നതായിരുന്നു പുതിയ യന്ത്രത്തിന്റെ പ്രത്യേകത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |