തൃശൂർ: നഗരത്തിലെ അടക്കം ജില്ലയിലെ ഒട്ടുമിക്ക റോഡുകളും തകർന്ന് തരിപ്പണമായി മാസങ്ങളായിട്ടും അധികൃതർക്ക് കുലുക്കമില്ല. അപകടങ്ങളും ഗതാഗത കുരുക്കും പതിവായിട്ടും അധികൃതരുടെ നിസംഗതയിൽ ജനം പൊറുതിമുട്ടുകയാണ്. റോഡുകൾ പലതും കുടിവെള്ള പൈപ്പിടാനായി കുത്തിപൊളിച്ച ശേഷം റീടാറിംഗ് നടത്താതിരുന്നതാണ് തകരാനിടയാക്കിയത്.
കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തോളമായി നിരത്തുകളിൽ വാഹനം കുറഞ്ഞിട്ടും പലസ്ഥലങ്ങളിലും കുരുക്കാണ്. തൃശൂർ - കോഴിക്കോട് ദേശീയപാതയിൽ അമല, മുണ്ടൂർ, കയ്പ്പറമ്പ്, കേച്ചേരി ഭാഗങ്ങളിലും റോഡ് തകർന്ന് കിടക്കുന്നതിനാൽ അപകടങ്ങൾ പതിവാണ്. ഒന്നര വർഷത്തിലേറെയായി തകർന്ന് തരിപ്പണമായി കിടക്കുന്ന പെരിങ്ങോട്ടുകര അന്തിക്കാട് റോഡിലൂടെ പലരും യാത്ര ഉപേക്ഷിച്ച് മറ്റ് വഴികൾ തേടുകയാണ്. ജില്ലയിൽ നിന്ന് മൂന്നു മന്ത്രിമാർ ഉണ്ടായിട്ടും റോഡ് തകർച്ച പരിഹരിക്കാൻ യാതൊരു ശ്രമവും ഉണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
നഗരയാത്രയും ദുരിത പൂർണ്ണം
തൃശൂർ സ്വരാജ് റൗണ്ടിലേതുൾപ്പടെയുള്ള നഗരത്തിലെ ഒട്ടുമിക്ക റോഡുകളും തകർന്നിട്ട് മാസങ്ങളായി. പാലസ് റോഡിന്റെ സ്ഥിതി ഏറെ ശോചനീയമാണ്. കൂർക്കഞ്ചേരി, കെ.എസ്.ആർ.ടി.സി പരിസരങ്ങളിലെ റോഡുകൾ, പാട്ടുരായ്ക്കൽ, പൂങ്കുന്നം, പുഴയ്ക്കൽ റോഡുകളിലും യാത്ര ദുസ്സഹമാണ്. കോർപറേഷനാണെങ്കിൽ അലംഭാവം തുടരുകയാണ്. പൈപ്പിടൽ നടക്കുന്നു എന്ന സ്ഥിരം പല്ലവിയാണവരുടേത്. പൈപ്പിടാനായി റോഡിന്റെ ഒരു ഭാഗം മുഴുവൻ കുത്തിപൊളിച്ചിട്ടിരിക്കുന്നതിനാൽ ഇവിടെ അപകടങ്ങളും പതിവാണ്. അപകടങ്ങൾ പതിവായതോടെ പാലസ് റോഡിലെ പൂക്കടയ്ക്ക് സമീപം രൂപപ്പെട്ട കുഴികൾ കച്ചവടക്കാർ തന്നെ മെറ്റലിട്ട് അടച്ചു. രാമനിലയം ഗവ.ഗസ്റ്റ് ഹൗസിനു മുന്നിലും റോഡ് തകർന്ന് കിടക്കുകയാണ്.
സീബ്രാലൈനുകൾ എവിടെ ?
നഗരപാതകളിലൊന്നും സീബ്രാലൈനുകളില്ല. തേഞ്ഞു മാഞ്ഞു പോയ വരകൾ വീണ്ടും വരക്കാത്തതിനാൽ റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുകയാണ് കാൽനടക്കാർ. മുതിർന്നവരും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ജീവൻ പണയം വച്ചാണ് റോഡ് മുറിച്ചു കടക്കുന്നത്. കാൽനട സൗഹൃദ പാതകൾക്ക് പ്രാമുഖ്യം നൽകുന്ന കാലയളവിലാണ് സാംസ്‌കാരിക നഗരിയിൽ കാൽനടക്കാർക്ക് ഈ ദുരനുഭവം. കോർപറേഷന്റെ 13 പ്രധാന റോഡുകളിലും സംസ്ഥാന പാതകളിലും സീബ്രാലൈനുകൾ കാണാനേയില്ല. കഴിഞ്ഞ രണ്ടുവർഷമായി റോഡിൽ ഇവ വരക്കുന്നേയില്ല. തുടർ പ്രവർത്തനം നടത്താൻ കോർപറേഷൻ പൊതുമരാമത്ത് വിഭാഗമോ ശ്രദ്ധിച്ചിട്ടില്ല.
തൃശൂർ വാടാനപ്പള്ളി റോഡ് വികസനം പാതിവഴിയിൽ
നിരവധി വർഷങ്ങളായി പ്രഖ്യാപനങ്ങൾ കൊണ്ട് ശ്രദ്ധേയമായ തൃശൂർ- വാടാനപ്പള്ളി സംസ്ഥാന പാത വികസനം ഇപ്പോഴും പാതിവഴിയിലാണ്. പടിഞ്ഞാറെ കോട്ട മുതൽ എറവ് വരെ മാത്രമെ വീതി കൂട്ടി ടാറിംഗ് പൂർത്തീകരിച്ചിട്ടുള്ളു. ബാക്കിയുള്ളവ എന്ന് നടക്കും എന്ന കാര്യത്തിൽ അധികൃതർക്ക് മറുപടിയില്ല. പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പറയുമ്പോഴും തുടർപ്രവർത്തനം ആരംഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |