തിരുവനന്തപുരം: ശമ്പള പരിഷ്കരണം വാഗ്ദാനം ചെയ്ത മാനേജ്മെന്റുതന്നെ, അവധിയെടുത്ത് വീട്ടിലിരിക്കണമെന്ന നിലപാട് സ്വീകരിച്ചതിന്റെ അമ്പരപ്പിലാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ.
പുതിയ നിർദേശം നടപ്പിലാക്കിയാൽ മെക്കാനിക്കൽ, കണ്ടക്ടർ വിഭാഗത്തിൽപെട്ട 4000 ജീവനക്കാർക്കാണ് വിട്ടുനിൽക്കേണ്ടി വരിക.
ജൂൺ 20ന് ശമ്പള പരിഷ്കരണ ചർച്ചകൾ ആരംഭിച്ചെങ്കിലും അംഗീകൃത തൊഴിലാളി സംഘടനകളിലെ ചില പ്രതിനിധികൾക്ക് മാനേജ്മെന്റിന്റെ നിർദേശങ്ങൾ സ്വീകാര്യമായിരുന്നില്ല. മാനേജ്മെന്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായതുമില്ല. രണ്ടാമത്തെ ലോക്ക് ഡൗൺ വന്നതോടെ ചർച്ച നിലച്ചു.
ആദ്യ ലോക്ക് ഡൗണിനുശേഷം സർക്കാരാണ് ശമ്പളം കൊടുക്കുന്നത്. രണ്ടു മാസമായി ധനവകുപ്പ് തുക അനുവദിക്കുന്നത് വൈകിയാണ്. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും സർവീസുകൾ പകുതിയാക്കി കുറച്ചതും ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റ് പിടിമുറുക്കുന്നത്.
അധികമുള്ള ജീവനക്കാരെ താത്കാലികമായി മാറ്റിനിറുത്തുകയോ, അവർക്ക് പകുതി ശമ്പളത്തോടെ ഒരു വർഷം മുതൽ അഞ്ചു വർഷംവരെ അവധി അനുവദിക്കുകയോ ചെയ്യണമെന്ന നിർദേശമാണ്
മുന്നോട്ടുവയ്ക്കുന്നത്.
ശമ്പള പരിഷ്കരണ ചർച്ചയിൽ വി.ആർ.എസ് നടപ്പിലാക്കാമെന്ന മാനേജ്മെന്റ് നിർദേശം തൊഴിലാളി യൂണിയനുകൾ തള്ളിയിരുന്നു. ഇതിനായി 200 കോടി രൂപ സർക്കാരിനോട് ചോദിക്കാനായിരുന്നു നീക്കം. ധനവകുപ്പ് പിന്തുണച്ചില്ല.
ശമ്പള പരിഷ്കരണം നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് അവധിയെടുക്കൽ നിർദേശമെന്ന് ജീവനക്കാർ സംശയിക്കുന്നു.
തൊഴിലാളികളുടെ വാദം
#പത്തു വർഷമായി ശമ്പളം വർദ്ധിപ്പിച്ചിട്ടില്ല
#സാമ്പത്തിക പ്രതിസന്ധിയിലും സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടന്നു
''അധികമുള്ള ജീവനക്കാരെ മാറ്റിനിർത്തുന്നതിൽ ഏകപക്ഷീയ തീരുമാനം ഉണ്ടാകില്ല. മാനേജ്മെന്റിന്റെ നിർദേശം സർക്കാരിനു മുന്നിൽ എത്തിയിട്ടില്ല''
-ആന്റണി രാജു,
ഗതാഗതമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |