കാബൂൾ : അമേരിക്കൻ പിന്തുണയുണ്ടായിരുന്ന അഫ്ഗാൻ സർക്കാർ താലിബാന് മുന്നിൽ അടിയറവ് പറഞ്ഞതിൽ മുൻ പ്രസിഡന്റ് അഷ്റഫ് ഘനിയെ രൂക്ഷമായി വിമർശിച്ച് അമേരിക്കയിലെ മുൻ അഫ്ഗാൻ അംബാസിഡറായിരുന്ന റോയ റഹ്മാനി. സർക്കാരിനെ നയിക്കുന്നതിൽ ഘനി പരാജയപ്പെട്ടെന്നും അഫ്ഗാൻ സേനയല്ല അതിന് ഉത്തരവാദിയെന്നും രാഷ്ട്രീയ നേതൃത്വത്തിലുണ്ടായിരുന്ന വ്യാപകമായ അഴിമതിയാണ് താലിബാന്റെ വിജയത്തിന് വഴിയൊരുക്കിയതെന്നും റഹ്മാനി കുറ്റപ്പെടുത്തി. അഴിമതിക്കാരായ അഷ്റഫ് ഘനി സർക്കാർ പോരാട്ടത്തിന് പോലും നിൽക്കാതെ താലിബാന് രാജ്യത്തിന്റെ നിയന്ത്രണം അനായാസം കൈമാറുകയായിരുന്നെന്ന് അവർ പറഞ്ഞു. പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച് രാജ്യം വിടാനുള്ള അഷ്റഫ് ഘനിയുടെ തീരുമാനം അങ്ങേയറ്റം നിരാശാജനകവും ലജ്ജാകരവുമാണെന്നും അവർ ചൂണ്ടിക്കാട്ടി. അഫ്ഗാനിലെ പുതിയ സാഹചര്യത്തിൽ ഏറ്റവുമധികം ഗുണമുണ്ടാകാൻ പോകുന്നത് പാകിസ്ഥാനാണെന്നും ഇന്ത്യ, ചൈന, തുർക്കി തുടങ്ങിയ അയൽ രാജ്യങ്ങൾ കരുതലോടെയിരിക്കണമെന്നും റഹ്മാനി കൂട്ടിച്ചേർത്തു. താലിബാൻ സർക്കാറിൽ സ്ത്രീകൾക്ക് പദവികൾ നല്കാത്തത് ശുഭസൂചനയല്ലെന്നും റഹ്മാനി പറഞ്ഞു. മൂന്ന് വർഷം അമേരിക്കയിലെ അഫ്ഗാൻ അംബാസഡർ ആയിരുന്ന റോയ റെഹ്മാനി കഴിഞ്ഞ ജൂലായിലാണ് അവർ സ്ഥാനമൊഴിഞ്ഞത്.
അതേ സമയം രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് താൻ അഫ്ഗാൻ വിട്ടതെന്നും കാബൂൾ വിടുകയെന്നത് തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നുവെന്നും ഘനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |