തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ സിലബസിൽ ഹിന്ദുത്വത്തെക്കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ വിഷയത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യത്യസ്തമായ ആശയങ്ങൾ പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം കിട്ടുമെന്ന് പറഞ്ഞ് അദ്ദേഹം കണ്ണൂർ സർവകലാശാലയുടെ നടപടിയെ ന്യായീകരിച്ചു.
വൈവിധ്യത്തിൽ അടിയുറച്ചതാണ് ഇന്ത്യൻ സംസ്‌കാരം. എല്ലാ തരത്തിലുള്ള ചിന്തകളെക്കുറിച്ചും പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം കിട്ടിയാൽ മാത്രമേ അവരുടെ ചിന്താശേഷി വികസിക്കുകയും, നവീനമായ ആശയങ്ങളിലേക്ക് എത്തുകയും ചെയ്യുകയുള്ളൂ. അത്തരത്തിലുള്ള നവീന ചിന്തകളുള്ളവർക്കെ ലോകത്തിന്റെ പുരോഗതിയിൽ സംഭാവനകൾ നൽകാൻ കഴിയുകയുള്ളുവെന്ന് ഗവർണർ അഭിപ്രായപ്പെട്ടു.
വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിക്കാൻ തയ്യാറാകാത്തവരാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്നും, കാര്യങ്ങൾ മനസിലാക്കിയ ശേഷം വിയോജിപ്പുകൾ ഉണ്ടെങ്കിൽ അത് പ്രകടിപ്പിക്കുന്നതാണ് ശരിയായ രീതിയെന്നും ഗവർണർ പറഞ്ഞു. കണ്ണൂർ സർവകലാശാലയിലെ എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയിൽ ഹിന്ദുത്വത്തെക്കുറിച്ചുള്ള ഭാഗത്ത് ഗോൾവാൾക്കർ ഉൾപ്പടെയുള്ളവരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |