അഗ്നി കൊണ്ട് എന്നെ നടുക്കിയ രണ്ട് സെപ്തംബർ ദിനങ്ങൾ- 2001 ലെ സെപ്തംബർ പതിനൊന്നും, 2020 ലെ സെപ്തംബർ പതിനഞ്ചും. രണ്ടും ചൊവ്വാഴ്ചകൾ! തീപിടിച്ച ആ പ്രഭാതങ്ങളുടെ ഓർമ മനസിനെ എപ്പോഴും പൊള്ളിച്ചുകൊണ്ടേയിരിക്കുന്നു... ആദ്യത്തേതിൽ പ്രിയരാജ്യമായ അമേരിക്കയാണ് കത്തിയതെങ്കിൽ രണ്ടാമത്തേതിൽ വർക്കലയിൽ, ആത്മസുഹൃത്ത് ശ്രീകുമാറും കുടുംബവുമാണ് കത്തിയമർന്നത്...
കൊടുംഭീകരരെ അടിച്ചൊതുക്കുവാനായി അമേരിക്ക കൊടുത്ത കടുത്ത വിലയാണ് ഇരുപതുവർഷം മുമ്പുള്ള അഗ്നിസ്ഫോടനപരമ്പരകൾ. അഫ്ഗാൻ ഇന്നും നമുക്ക് തീരാത്ത മുറിവാണ്. താലിബാൻ ഇപ്പോൾ ഏതാണ്ട് അവിടെ വീണ്ടും പിടിമുറുക്കിക്കഴിഞ്ഞു. യു.എസ് അതിനെതിരെ തന്ത്രങ്ങൾ മെനയുന്നുണ്ട്. ഈയവസരത്തിൽ വീണ്ടും '9/11" കടന്നുവരുന്നു. 2001 സെപ്തംബർ 11ന് യു.എസ് സമയം രാവിലെ 8.46 നായിരുന്നു ലോവർ മാൻഹട്ടണിലെ വേൾഡ് ട്രേഡ് സെന്ററിലെ നോർത്ത് ടവറിൽ അൽ ഖ്വയ്ദ ചാവേറുകൾ റാഞ്ചിയ അമേരിക്കൻ എയർലൈനിന്റെ ഫ്ളൈറ്റ് നമ്പർ 11 ഇടിച്ചു കയറി അഗ്നിഗോളമായത്. കൃത്യം 17 മിനിറ്റ് കഴിഞ്ഞപ്പോൾ 9.03 ന് സൗത്ത് ടവറിൽ യുണൈറ്റഡ് എയർലൈനിന്റെ ഫ്ളൈറ്റ് 175 ഉം ഇടിച്ച് അഗ്നി വർഷിച്ചു. 9.37 ന് അമേരിക്കൻ മിലിട്ടറി ആസ്ഥാനമായ പെന്റഗണിൽ അടുത്ത ഫ്ളൈറ്റ് സ്ഫോടനം. 10.03 ന് നാലാമത്തേത് പെൻസിൽവാനിയയിൽ, വൈറ്റ് ഹൗസ് എന്ന ലക്ഷ്യം കാണാതെ വയലിൽ യാത്രക്കാരുമായി കത്തിയമർന്നു തരിപ്പണമാവുകയായിരുന്നു...
ആ സ്ഫോടനങ്ങളുടെ ഏതാണ്ട് 'ലൈവ്" ആയ കാഴ്ച സ്വിറ്റ്സർലാൻഡിൽ ജേക്കബേട്ടന്റെ വസതിയിലെ ഡ്രോയിംഗ് മുറിയിലെ വലിയ ടെലിവിഷൻ സ്ക്രീനിൽ കാണുകയായിരുന്നു ഞാനും കാമറാമാൻ ടി.ജി. ശ്രീകുമാറും പത്രപ്രവർത്തകനായ തേക്കിൻകാട് ജോസഫും. ഉച്ചക്കുശേഷം ജനീവയിൽ യു.എൻ ആസ്ഥാനത്ത് വച്ചുള്ള 'യൂറോപ്യൻ സ്കെച്ചുകളുടെ" ആറാം ദിന ചിത്രീകരണ ഷെഡ്യൂൾ തയ്യാറാക്കുകയായിരുന്നു ഞങ്ങളപ്പോൾ. ജേക്കബേട്ടന്റെ ഭാര്യ അന്നമ്മച്ചേച്ചിയാണ് ആരോ ഫോൺ ചെയ്തു പറഞ്ഞതനുസരിച്ച് ഓടി വന്ന് ടിവി ഓൺ ചെയ്തത്. കത്തിയമരുകയായിരുന്നു ട്രേഡ് സെന്ററിന്റെ ട്വിൻ ടവറുകളപ്പോൾ. ഏതാണ്ട് ഒരു മണിക്കൂർ 42 മിനിറ്റ് കൊണ്ട് 110 നിലകളുള്ള ആ കൂറ്റൻ കെട്ടിടസമുച്ചയം തകർന്നു തരിപ്പണമായി.
രണ്ട്
ഞങ്ങളുടെ ഷൂട്ടിംഗ് ഷെഡ്യൂളുകളൊക്കെ താറുമാറായി. സ്വിസ് ഹോട്ടൽ പഠന ഏജൻസിയായ കോട്ടയത്തെ ജാഫി ഇന്റർനാഷണലിലെ കുന്നുംപറമ്പിൽ പുന്നൂസച്ചായനുവേണ്ടി പ്രശസ്തമായ സ്വിസ് ഹോട്ടൽ മാനേജ്മെന്റ് സ്കൂളിന്റെ (SHMS) മോൺട്രിച്ച് നഗരമായ കോക്സിലും ലെയ്സിനിലുമുള്ള കാമ്പസുകളിൽ ചിത്രീകരിച്ച മൂന്നുദിവസത്തെ കോർപ്പറേറ്റ് ഫിലിം മാത്രമായിരുന്നു ആ യാത്രയുടെ ഉപലബ്ധി. SHMSൽ മകൻ ശബരീഷിനെ ചേർക്കാൻ വേണ്ടി വന്ന ഗോകുലം ഗോപാലേട്ടനും ആ ചിത്രീകരണത്തിൽ പങ്കുചേർന്നത് ഓർക്കുന്നു. അകാലത്തിൽ ശബരീഷും കഴിഞ്ഞ വർഷം പുന്നൂസച്ചായനും ഈ ലോകം വിട്ടുപോയി. ഏഷ്യാനെറ്റിനു വേണ്ടി അനുബന്ധമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ച 'യൂറോപ്യൻ സ്കെച്ചുകളുടെ" അഞ്ചു ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ജനീവയിൽ നടന്നത്. യു.എസ് സ്ഫോടനത്തോടെ യു.എൻ കടുത്ത സഞ്ചാര വിലക്കുകളേർപ്പെടുത്തി. അതോടെ, കത്തിയമർന്നത് ഞങ്ങളുടെ ഡോക്യുമെന്ററി സ്വപ്നങ്ങൾ കൂടിയായിരുന്നു! അൽഖ്വയ്ദ ഭീകരർ യു.എസിലെത്താൻ ഇടത്താവളമാക്കിയത് സ്വിറ്റ്സർലാൻഡായിരുന്നു എന്ന വാർത്ത പരന്നതോടെ ഞങ്ങൾ അങ്കലാപ്പിലായി. നാട്ടിൽ നിന്ന് ഗിരിജ ജേക്കബ്ബേട്ടന്റെ ലാൻഡ് ലൈനിൽ വേപഥുപൂണ്ട് വിളിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ വിവശരും നിരാശരുമായ ഞങ്ങൾ തീരാദുഃഖത്തോടെ മടങ്ങി. ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ വീണ്ടും ചോദ്യം ചെയ്യപ്പെടലിന്റെ രണ്ട് രാപ്പകലുകൾ. സ്വിസ് ഓർമയ്ക്കായി വാങ്ങിയ ചെറിയ സ്വിസ്സ് കത്തികൾ ഞങ്ങളുടെ പെട്ടിയിൽ കണ്ടെത്തിയതായിരുന്നു കാരണം. തളർന്നവശരായി സെപ്തംബർ 15 ന് പ്രഭാതത്തിൽ ഞങ്ങൾ നാട്ടിൽ ഒരുവിധം തിരിച്ചെത്തി, മനസിലേറ്റ പൊള്ളലുകളോടെ.
മൂന്ന്
വർഷങ്ങൾക്കിപ്പുറം, 2020-ലെ സെപ്തംബർ 15-ന്റെ പ്രഭാതവും തീച്ചൂടുള്ളതായത്, എന്തുമാത്രം ദീനവും യാദൃശ്ചികവുമാണ്...! രാവിലെ ടെലിവിഷൻ സ്ക്രീനിൽ സ്ക്രോളിംഗ് കണ്ട് സുഹൃത്ത് ബൈജു പണിക്കരാണ് ആ നടുക്കുന്ന വാർത്ത വിളിച്ചു പറഞ്ഞത്: ശ്രീകുമാർ വർക്കലയിലെ അവന്റെ പുതിയ വീട് അതിരാവിലെയെപ്പോഴൊ ചുട്ടെരിച്ച് സ്വയം വെന്തടങ്ങി. മിനിയേയും ലക്ഷ്മിമോളേയും അവൻ ആ അരക്കില്ലത്തിൽ ദഹിപ്പിച്ചു...! നിസഹായതയോടെ, തളർന്ന് പ്രദീപേട്ടന്റെയും ഷെർളിച്ചേച്ചിയുടേയും കൂടെ നിൽക്കുമ്പോഴും പിറ്റേന്ന് മോർച്ചറിത്തണുപ്പിൽ നിന്ന് കരിഞ്ഞ ദേഹങ്ങൾ ഏറ്റുവാങ്ങുമ്പോഴും, ശാന്തികവാടത്തിലെ അഗ്നിയിൽ അവ വീണ്ടും അനാഥമായി എരിഞ്ഞടങ്ങുന്നത് കാണുമ്പോഴും, മനസ് വിങ്ങിക്കൊണ്ടിരുന്നു... പയ്യന്നൂർ കോളേജിലെ പ്രീഡിഗ്രി രണ്ടാംവർഷ ക്ലാസ്സിലേക്ക് വർക്കലയിൽ നിന്ന് ശ്രീകുമാർ വന്നുചേർന്നത് ഞങ്ങൾ സഹപാഠികൾക്ക് സ്നേഹപ്പുഞ്ചിരി സമ്മാനിച്ചുകൊണ്ടായിരുന്നു. പെട്ടെന്നവൻ എന്റെ ഹൃദയപക്ഷത്തായി. ഞാനും അവനുമായിരുന്നു വലിയ കൂട്ട്. അത് ഞാൻ വർഷങ്ങൾക്കിപ്പുറം പയ്യന്നൂർ വിട്ടപ്പോഴും തുടർന്നു. അച്ഛന്റെ എം.ഇ.എസ് കോൺട്രാക്ടുകൾക്ക് സഹായിയായി അവനും തിരുവനന്തപുരത്തെത്തി. ഞാൻ 'പനോരമ" എന്ന ടെലിവിഷൻ സ്റ്റുഡിയോയും മാദ്ധ്യമസ്ഥാപനവും തുടങ്ങിയപ്പോൾ ഒത്താശ ചെയ്ത് അവനും കൂടെ നിന്നു. കുടജാദ്രിയിലും ശിവഗിരിയിലും അഗസ്ത്യാർകൂടത്തിലും ഒരുമിച്ച് യാത്ര ചെയ്തു. എത്രയോ തവണ മൂകാംബികയിലും ശിവഗിരിയിലും ധ്യാനത്തിലിരുന്നു. പക്ഷേ ഒടുവിൽ, കോൺട്രാക്ട് പങ്കാളിയായി കൂടെ കൂടിയ ഒരാളുടെ ഒറ്റിൽ അവൻ പൊടുന്നനവേ തകർന്നുപോയി. അവനെ വീണ്ടും സജീവമാക്കാൻ ഞാനും സുഹൃത്തുക്കളായ ബൈജു പണിക്കരും സുരേഷ്ബാബുവും സാബു പണിക്കരുമൊക്കെ കഠിനപ്രയത്നം ചെയ്തു. ഞങ്ങളാലാവത് സാമ്പത്തികമായി സഹായിച്ചു. എന്നാൽ കൊവിഡിന്റെ അടച്ചുപൂട്ടലിൽ അവൻ ഞങ്ങളുടെ നിയന്ത്രണങ്ങൾക്കും കാഴ്ചകൾക്കുമപ്പുറത്തായി. ബിരുദാനന്തരബിരുദം നേടി ഗവേഷണത്തിന് തയ്യാറെടുക്കുന്ന സ്പേസ് സയൻസ് വിദ്യാർത്ഥിനിയായ മകൾ ലക്ഷ്മിയുടെ ഭാവിസ്വപ്നങ്ങൾപോലും, മരണം വന്നു വിളിച്ച നേരത്ത് അവന്റെ മനസിൽ പ്രതീക്ഷയായി തെളിഞ്ഞിരിക്കില്ല...!
നാല്
സെപ്തംബർ വീണ്ടും ദുരന്തങ്ങളുടെ ഓർമകളുമായി വന്നെത്തിയിരിക്കുന്നു... അമേരിക്ക 2001 നുശേഷം കടുത്ത നിലപാടുകളിലൂടെ ഉണർന്നെണീറ്റു. അഫ്ഗാനിൽ നിന്ന് താലിബാൻ തുടച്ചുമാറ്റപ്പെട്ടു. ദശാബ്ദത്തിനിപ്പുറം, 2011 മെയ് 1 ന് പാകിസ്ഥാനിലെ അബുട്ടാബാദിൽവെച്ച് ദുരന്തസൂത്രധാരനായ ബിൻലാദൻ യു.എസ് സേനയാൽ കൊല്ലപ്പെട്ടു. ആ വർഷം തന്നെ വേൾഡ് ട്രേഡ് സെന്റർ തകർന്ന ഭൂമിയിൽ ഗ്രൗണ്ട് സീറോ മെമ്മോറിയലും തുടർന്ന് നാഷണൽ സെപ്തംബർ 11 മ്യൂസിയവും സ്ഥാപിക്കപ്പെട്ടു. ന്യൂയോർക്ക് സിറ്റിയിലെത്തുന്ന സഞ്ചാരികൾ സ്റ്റാച്യു ഒഫ് ലിബർട്ടിയും സെൻട്രൽ പാർക്കും ബ്രോഡ്വേയും എംപയർ സ്റ്റേറ്റ് ബിൽഡിംഗും ചെന്നു കാണുന്നതിനുമുമ്പുതന്നെ മാൻഹട്ടണിൽ ആ സ്മാരകങ്ങൾക്കു മുമ്പിലെത്തി വണങ്ങുന്നു. 2012 ൽ ആദ്യ അമേരിക്കൻ യാത്രയിൽ ഞാനും അവിടെയെത്തി പ്രണാമപൂർവം കാഴ്ചകൾ കണ്ടു. 2014 ൽ വീണ്ടും ഗിരിജക്കും വർഷയ്ക്കുമൊപ്പം, ഇതിനുവേണ്ടി മാത്രമായി ഞങ്ങളുടെ ഷിക്കാഗോ യാത്ര ന്യൂയോർക്കിലേക്കും നീണ്ടു... യു.എസ്. തുരത്തിയ താലിബാൻ വീണ്ടും അഫ്ഗാനിൽ അധിനിവേശമുറപ്പിക്കുന്ന വേളയിൽ, ഇത്തവണത്തെ സെപ്തംബർ 11 ന്റെ ഓർമ, എന്തുകൊണ്ടും പ്രസിഡന്റ് ജോ ബൈഡന് സൃഷ്ടിക്കുന്ന തലവേദന വളരെ വലുതായിരിക്കും.... ഞങ്ങൾ സുഹൃത്തുക്കളുടെ മനസിൽ ശ്രീകുമാർ ഒരു വർഷത്തിനിപ്പുറവും കനലായി എരിഞ്ഞു നിൽക്കുന്നു. അവനെ ദുരന്തത്തിലേക്ക് നയിച്ച ബിസിനസ് സഹായി കുറച്ചുനാൾ ജയിലിൽ കഴിഞ്ഞശേഷം ജാമ്യം നേടി പുറത്തിറങ്ങി ഉല്ലാസവാനായി നടക്കുന്നുണ്ട്. വർക്കലയിലെ നെട്ടൂരിൽ ശ്രീകുമാർ ചുട്ടെരിച്ച അവന്റെ സ്വപ്നഭവനം, വഴിയാത്രക്കാർക്ക് നൊമ്പരമായി ഇപ്പോഴും കറുത്തുകരുവാളിച്ച് നിൽക്കുന്നു; അവനെ വായ്പയുടെയും ജപ്തിയുടെയും സമ്മർദ്ദത്തിലാഴ്ത്തിയ ബാങ്കുകാർക്കു പോലും ഇപ്പോൾ വേണ്ടെന്ന മട്ടിൽ...!
(സതീഷ്ബാബു പയ്യന്നൂർ: 98470 60343 satheeshbabupayyanur@gmail.com)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |