കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്ക്കാരം ലഭിച്ച ഓംചേരിയുടെ 'ആകസ്മിക" ത്തെ മുൻനിർത്തിയുള്ള സഞ്ചാരം...
ബഹുമുഖ പ്രതിഭയാണ് പ്രൊഫ. ഓംചേരി എൻ. എൻ പിള്ള. നാടകവേദിയിൽ തന്റേതായ ഒരിടം അടയാളപ്പെടുത്തിയ ഗുരുതുല്യനായ നാടകകൃത്ത് മാത്രല്ല അദ്ദേഹം. ബഹുജന വാർത്താവിതരണ മേഖലയിൽ വിവിധ തലങ്ങളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ ഓംചേരി, മാസ് കമ്മ്യൂണിക്കേഷൻ വിദഗ്ദ്ധനെന്ന നിലയിൽ ലോകമെമ്പാടും അറിയപ്പെടുന്നു. വിദേശ സർവകലാശാലകളിലടക്കം വിസിറ്റിംഗ് പ്രൊഫസറുമായിരുന്നു. ജീവിതസായാഹ്നത്തിലും കർമ്മനിരതനാണ് അദ്ദേഹം.
വൈക്കം ഇംഗ്ലീഷ് സ്ക്കൂളിൽ വിദ്യാർത്ഥിയായി തുടങ്ങിയ അദ്ദേഹം റെയിൽവേ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ച ശേഷം, ബിരുദമെടുക്കാൻ ജോലി ഉപേക്ഷിച്ചു. തിരുവനന്തപുരത്തെ ബിരുദപഠനത്തിനിടയിൽ അതിനായുള്ള പണമുണ്ടാക്കാൻ, അന്നത്തെ പ്രമുഖ പത്രങ്ങളിലൊന്നായ 'പ്രഭാത" ത്തിന്റെയും, തുടർന്ന്, 'മലയാള രാജ്യ" ത്തിന്റെയും ലേഖകനായി. കവിതകളും രാഷ്ട്രീയനാടകങ്ങളുമെഴുതി. തുടർന്ന്, എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ ശേഷം, കേന്ദ്ര ഇൻഫർമേഷൻ സർവീസിൽ സബ് എഡിറ്ററായി, 1952 ൽ ആകാശവാണി ഡൽഹി വാർത്താ വിഭാഗത്തിൽ എത്തിയ ഓംചേരി, ഇന്ദ്രപ്രസ്ഥം തന്റെ കർമ്മഭൂമിയാക്കിയിട്ട് ഇപ്പോൾ 69 വർഷം. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ 2020ലെ പുരസ്ക്കാരം ലഭിച്ച 'ആകസ്മികം" എന്ന സർവതലസ്പർശിയായ അദ്ദേഹത്തിന്റെ ജീവിതസ്മരണകൾ കേരളത്തിന്റെ പോയകാല സാമൂഹിക ജീവിതത്തിന്റെയും ഡൽഹി നഗരത്തിന്റെ വികാസപരിണാമങ്ങളുടേയും നേർസാക്ഷ്യവുമാകുന്നുണ്ട്. ദേശീയരാഷ്ട്രീയത്തിലെ ചില പ്രധാന സംഭവവികാസങ്ങളുടെ ചരിത്രാഖ്യാനങ്ങൾ കൂടിയാണ് ഈ ഓർമക്കുറിപ്പുകൾ.
രി ഈ സ്മരണകൾ പലപ്പോഴായി പറഞ്ഞു കൊടുത്തത് ഇപ്പോഴത്തെ കേരളാ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്ക്കായിരുന്നു. (അന്ന് കേരള കേഡറിലെ സീനിയർ ഐ. എ. എസ്. ഉദ്യോഗസ്ഥനും പ്രൊവിഡന്റ് ഫണ്ട് കമ്മിഷണറുമായിരുന്നു) ഈ വായ്മൊഴികൾ എഡിറ്റ് ചെയ്ത് വരമൊഴിയാക്കി മാറ്റി, രാധാകൃഷ്ണൻ അയിരൂർ. ജോയ് വാഴയിൽ എന്ന പേരിൽ വി.പി ജോയി കവിതകളെഴുതാറുണ്ട്. 'ധന്യ ജീവിതത്തിന്റെ നിലാസ്മൃതികൾ" എന്ന പേരിൽ ഈ ഗ്രന്ഥത്തിനെഴുതിയ സുദീർഘമായ അവതാരികയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ''അദ്ദേഹത്തിന് നൽകുവാനുള്ളത് നന്മയുടെ സന്ദേശം ആണ്. അദ്ദേഹത്തിന്റെ ആത്മകഥ നമ്മെ പഠിപ്പിക്കുന്നത്, പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമല്ല ജീവിതം ദുരിതമയമാക്കുന്നത് എന്നാണ്. എല്ലാത്തിനെയും നന്മയുടെ പാതയിലൂടെ കാണാൻ സന്മനസുള്ളവർക്ക് പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും ജീവിതം സന്തുഷ്ടി പ്രദാനം ചെയ്യും. അത്തരം മാനസിക ഭാവം ഉൾക്കൊള്ളുന്ന ഈ ആത്മകഥ എല്ലാവരെയും പ്രചോദിപ്പിക്കും എന്നതിൽ സംശയമില്ല.""
വൈക്കത്തിനടത്തുള്ള മൂത്തേടത്ത്കാവിലെ വീട്ടിന്റെ ചുവരിൽ തൂക്കിയിട്ട ശ്രീരാമകൃഷ്ണൻ, വിവേകാനന്ദൻ, മഹാത്മാ ഗാന്ധി, നെഹ്റു, ഭഗത് സിംഗ് തുടങ്ങിയവരുടെ ഛായാചിത്രങ്ങളിലൂടെ പകർന്നു കിട്ടിയ ദേശാഭിമാനത്തിന്റെ 'കാഴ്ച ജ്ഞാനം". വീട്ടിൽ പതിവായി വരുത്തിയിരുന്ന സ്വദേശാഭിമാനി, ലക്ഷ്മീബായി, കവനകൗമുദി എന്നീ മാസികകൾ നൽകിയ പുതിയലോകത്തെക്കുറിച്ചുള്ള അറിവുകൾ. അയിത്തം കൊടികുത്തിവാണ കുട്ടിക്കാലത്ത്, കുത്താൻ വന്ന പശുവിൽ നിന്ന് രക്ഷിക്കാൻ നാണപ്പന്റെ മുകളിൽ കമിഴ്ന്നു കിടന്ന്, കുത്തേറ്റ് വാങ്ങിയ അയൽക്കാരി,കുട്ടിയെ തൊട്ട് അശുദ്ധമാക്കിയെന്ന് പറഞ്ഞ കരപ്രമാണിയെ 'ഫാ" എന്നാരാട്ട് കൊടുത്ത്, അവരെ വിളിച്ചിരുത്തി, ആഹാരം നൽകിയ അമ്മ പകർന്നു നൽകിയ സമത്വമെന്ന സാമൂഹിക നീതിബോധം. മതപ്രഭാഷണം കേൾക്കാൻ പോയി ആകസ്മികമായി പരിചയപ്പെട്ട നവോത്ഥാന നായകരിലൊരാളായ സ്വാമി ആഗമാനന്ദയുടെ കാലടി ശ്രീരാമകൃഷ്ണാശ്രമത്തിലെ അന്തേവാസിയായുള്ള കുറച്ചുകാലത്തെ ജീവിതം. മുടങ്ങാതെ 'ഹിന്ദു" പത്രം വായിക്കണമെന്നും, ഗീതാശ്ലോകങ്ങൾ ഹൃദിസ്ഥമാക്കണമെന്നതുമുൾപ്പെടെയുള്ള അവിടത്തെ ചിട്ടകൾ. നാരായണ പിള്ളയെ സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമാക്കി വളർത്തിയത് ഈ ചുറ്റുപാടുകളായിരുന്നു. 'ഓഞ്ചേരി" വീട്ടിലെ നാരായണപിള്ളയെ 'ഓം ചേരി"യാക്കിയത്, അച്ഛന് വന്നിരുന്ന നല്ല ഭംഗിയുള്ള കൈപ്പടയിലെഴുതിയ ഒരാളുടെ കത്തുകളായിരുന്നു. 'നാരായണ പിള്ള, ഓംചേരി വീട്" എന്നായിരുന്നു, വിലാസം എഴുതിയിരുന്നത്. എഴുത്തിന്റെ അവസാനം 'എന്ന് സ്വന്തം രാമകൃഷ്ണപിള്ള" എന്നെഴുതും. അദ്ദേഹം ധീരനായൊരു പത്രാധിപരാണെന്ന് അച്ഛൻ പറഞ്ഞറിഞ്ഞു: സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള. 'ഓഞ്ചേരി" മാറ്റി 'ഓംചേരി"യാക്കിയത് അങ്ങനെയായിരുന്നു.
യൂണിവേഴ്സിറ്റി കോളേജിൽ ഡിഗ്രിക്ക് ഇസ്ലാമിക ചരിത്രമായിരുന്നു പഠിച്ചത്. അന്നത്തെ തീപ്പൊരി നേതാവ് കെ. ബാലകൃഷ്ണൻ പ്രസംഗിച്ച ഒരു രാഷ്ട്രീയ യോഗത്തിൽ ഒരു പെൺകുട്ടി ബോധേശ്വരന്റെ കേരള ഗാനം ആലപിച്ചു. നല്ല ആലാപനം. ഗായികയെ ശ്രദ്ധിച്ചു. കമുകറ ലീലാബായി. കഥാകൃത്ത് കൂടിയാണ്. സഹോദരൻ ഒപ്പം കോളേജിൽ പഠിക്കുന്നുണ്ട് പുരുഷോത്തമൻ. അന്ന് അദ്ദേഹം ഗായകനായി പേരെടുത്തിരുന്നില്ല. നിയമസഭാ റിപ്പോർട്ടിംഗിന് പോയ അനുഭവത്തെ മുൻ നിർത്തിയായിരുന്നു, ഓം ചേരി ആദ്യത്തെ നാടകമെഴുതിയത്. അന്ന് അസംബ്ലിയിൽ എന്തു ചോദിച്ചാലും 'നോട്ടീസ് വേണം" എന്ന് സ്ഥിരം ഉത്തരം പറയുന്ന ഒരു മന്ത്രിയുണ്ടായിരുന്നു. മന്നത്ത് പത്മനാഭൻ, കത്തോലിക്കാ നേതാവ് തര്യത് കുഞ്ഞിത്തൊമ്മൻ, മുസ്ലീം ലീഗിലെ പി.എസ്.മുഹമ്മദ് തുടങ്ങിയ സാമുദായിക നേതാക്കൾ കൂടി അംഗങ്ങളായ നിയമസഭയെ ആസ്പദമാക്കി എഴുതിയ ആ രാഷ്ട്രീയ ഹാസ്യ നാടകത്തിൽ അവരെല്ലാം കഥാപാത്രങ്ങളായിരുന്നു. നാടകം കാണാൻ വി.ജെ.ടി ഹാളിൽ വലിയ സദസ്സുണ്ടായിരുന്നു. ഓംചേരി നോക്കുമ്പോൾ, ദാ, മുൻ നിരയിലിരിക്കുന്നു, മന്നം. അടുത്ത ദിവസം 'മലയാള രാജ്യം" ഓഫീസിൽ ജോലിക്കെത്തിയപ്പോൾ, മാനേജരുടെ മുറിയിലിരിക്കുന്നു അദ്ദേഹം. മാനേജ്മെന്റുമായി നല്ല ബന്ധമുണ്ടായിരുന്നു, സമുദായാചാര്യന്. അദ്ദേഹം വിളിപ്പിച്ചു. ജോലി പോയെന്ന് ഉറപ്പിച്ചാണ് ചെന്നത്. പക്ഷേ, മന്നം പറഞ്ഞു,'' വളരെ ഭേഷായി... ഞാൻ ആരാണ്? മറ്റുള്ളവർ എന്നെ എങ്ങനെ കാണുന്നു എന്ന കാര്യം ആ നാടകം കണ്ടപ്പോൾ എനിക്ക് മനസിലായി."" മന്നവുമായുള്ള അടുത്ത ബന്ധത്തിലേക്കാണത് നയിച്ചത്. പത്രസ്ഥാപനത്തിൽ കിടന്നുറങ്ങിയിരുന്ന ആ ചെറുപ്പക്കാരനെ കേശവദാസപുരത്തെ അദ്ദേഹത്തിന്റെ ബംഗ്ലാവിലേക്ക് മന്നം ക്ഷണിച്ചു.
ശബരിമലയിൽ വച്ച് കണ്ടുമുട്ടിയ മേൽശാന്തി കൃഷ്ണൻ നമ്പൂതിരിയും ഓംചേരിയുടെ ജീവിത കഥയിലെ തിളക്കമാർന്ന കഥാപാത്രമാണ്. ലീലയുടെ വീട്ടുകാർ അവരുടെ വിവാഹത്തെ അംഗീകരിക്കാത്ത സമയത്ത്, ജാതകം നോക്കി, ''ഇതേ നടക്കൂ..."" എന്ന് പറയുകയും, അതിന് സഹായങ്ങളൊരുക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിത പ്രതിസന്ധികളിൽ പിന്നീട് തുണയായിത്തീർന്നു, ഓംചേരി. സാധാരണക്കാരായ ഡൽഹി മലയാളികൾക്കായി, എ.കെ.ജി മുൻകൈ എടുത്ത് ഡൽഹി മലയാളി അസോസിയേഷൻ രൂപീകരിച്ചതിൽ അന്ന് ആകാശവാണി മലയാളം വാർത്താവിഭാഗത്തിൽ പ്രവർത്തിച്ചവരുടെ സജീവമായ പങ്കാളിത്തമുണ്ടായിരുന്നു. അഭിജാതരായ മലയാളികൾക്കായി കേരള ക്ലബ്ബ് 1939 മുതൽ ഉണ്ടായിരുന്നു. തൊഴിലാളികളുൾപ്പെടെയുള്ള പാവപ്പെട്ടവർക്കായി, 'അരിവയ്പ്പുകാരുടെ സംഘടന" രൂപവത്കൃതമായി. അതിനായി എ.കെ.ജി നിർദേശിച്ചതനുസരിച്ച്, ഓംചേരി ഒരു നാടകമെഴുതി: ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു.
കമ്മ്യൂണിസ്റ്റുകാർ നോട്ടപ്പുള്ളികളാകുന്ന കാലം. അവരുമായി ബന്ധമുണ്ടെന്നറിഞ്ഞാൽ, ജോലി പോകും. അതുകൊണ്ട്, ഒരു തൂലികാനാമം ആവശ്യമായി വന്നു- വിലാസലതിക ബി.എ (ഓണേഴ്സ്). ആ നാടകത്തിൽ അന്നത്തെ കമ്മ്യൂണിസ്റ്റ് എം.പി.മാരും വേഷമിട്ടു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നാടക മത്സരത്തിൽ വിലാസലതികയുടെ ആ രചനയ്ക്ക് ഒന്നാം സമ്മാനവും കിട്ടി.
ഇത്തരം മനസിൽ തട്ടുന്ന ജീവിതാനുഭവങ്ങളാൽ സമ്പന്നമാണ് ഓംചേരിയുടെ ഈ ഓർമക്കുറിപ്പുകൾ. മനുഷ്യത്വമാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും രചനകളുടെയും നാനാർത്ഥങ്ങളുള്ള രാഷ്ട്രീയം. ധന്യമായ ഈ ജീവിതാനുഭവങ്ങൾ പങ്കുവച്ചതിന് നമ്മൾ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഡൽഹി മലയാളികളുടെ ഏഴുപതിറ്റാണ്ടിന്റെ കലാസാംസ്ക്കാരിക ചരിത്രമെന്ന നിലയിലും ഈ ഓർമക്കുറിപ്പുകൾക്ക് പ്രസക്തിയുണ്ട്.
(ലേഖകന്റെ ഫോൺ നമ്പർ: 9447181006)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |