പാലാ: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാർഢ്യവുമായി ക്രിസ്റ്റ്യൻ അസോസിയേഷൻ ആന്റ് അലൈൻസ് ഫോർ സോഷ്യൽ ആക്‌ഷന്റെ (കാസ) ആഭിമുഖ്യത്തിൽ ഇന്നലെ പാലായിൽ റാലി നടത്തി. ടൗണിൽ കുരിശുപള്ളിക്കവലയിൽ നിന്ന് ബിഷപ്പ് ഹൗസിലേയ്ക്കായിരുന്നു റാലി. നാനൂറോളം പേർ പങ്കെടുത്തു. ബിഷപ്പ് ഹൗസിനു മുന്നിൽ നടന്ന യോഗത്തിൽ കാസാ ഭാരവാഹികളും വിവിധ രാഷ്ട്രീയ, സംഘടനാ നേതാക്കളും പ്രസംഗിച്ചു. കാസ സംസ്ഥാന പ്രസിഡന്റ് കെവിൻ പീറ്റർ, ഉപദേശക സമിതിയംഗം ഫാ.ഗീവർഗീസ് കിഴക്കേടം, ഫാ.ബേസിൽ പ്ലാന്തോട്ടം തുടങ്ങിയവരും ജനപക്ഷം നേതാവ് പി.സി.ജോർജ്, ബി.ജെ.പി സംസ്ഥാന സമിതിയംഗം എൻ. ഹരി തുടങ്ങിയവരും പ്രസംഗിച്ചു. നിർമ്മല ജിമ്മി, സജി മഞ്ഞക്കടമ്പിൽ, ജോസ്‌മോൻ മുണ്ടയ്ക്കൽ, ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, സന്തോഷ് മണർകാട്ട് തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.
അടങ്ങിയില്ലെങ്കിൽ
തിരിച്ചടിയുണ്ടാകും:
പി.സി ജോർജ്
പാലാ: ലൗ ജിഹാദിനെ കുറിച്ചും നർക്കോട്ടിക് ജിഹാദിനെക്കുറിച്ചും വിശ്വാസികളെ ഉദ്‌ബോധിപ്പിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പ്രകടനം നടത്തിയത് ചില റൗഡികളാണെന്ന് പി.സി. ജോർജ് മുന്നറിയിപ്പ് നൽകി. പാലാ ബിഷപ്‌സ് ഹൗസിലേയ്ക്ക് വെള്ളിയാഴ്ച നടന്നതുപോലെയുള്ള ആഭാസ പ്രകടനങ്ങൾ ആവർത്തിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇതിനു പിന്നിലുള്ളവർ ഓർമ്മിച്ചോളണമെന്ന് പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. 'ഇത് ഇവിടെ വച്ച് അവസാനിപ്പിക്കുന്നതാണ് നല്ലത്. ഈരാറ്റുപേട്ടയിലെ ഉൾപ്പെടെയുള്ള ജിഹാദി തീവ്രവാദികളോട് ശക്തമായി പറയുകയാണ്. നിർത്തിയില്ലെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകും. പക്ഷേ ഞങ്ങളത് ആഗ്രഹിക്കുന്നില്ല. വികാരം വിവേകത്തെ മറികടക്കാതെ സൂക്ഷിക്കുന്നതാണ് നല്ലത് '' പി. സി .പറഞ്ഞു.
' ആരും പറയാതെ പാലായിൽ കൂടിയ ജനമാണിത്. വേണ്ടിവന്നാൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് പാലായിലും ഈരാറ്റുപേട്ടയിലും പ്രകടനം നടത്തും. ഈരാറ്റുപേട്ടയിലെയും പാറത്തോട്ടിലെയും ഇടക്കുന്നത്തെയും ആളുകളാണ് കഴിഞ്ഞ ദിവസം ബിഷപ്പിനെതിരെ പാലയിൽ പ്രകടനം നടത്തിയത്. 10 വർഷത്തിനകം കേരളത്തെ മുസ്ലീം സംസ്ഥാനമാക്കുമെന്നാണ് ഇന്നലെ പ്രതിഷേധയോഗത്തിൽ ഒരുത്തൻ പറഞ്ഞത്. അയാളെ അറസ്റ്റ് ചെയ്യണം. പ്രശ്‌നങ്ങളുണ്ടാക്കാതെ അടങ്ങുന്നതാണ് എല്ലാവർക്കും നല്ലതെന്നും പി. സി ജോർജ്ജ് പറഞ്ഞു.
നൽകിയത് മുന്നറിയിപ്പ്:
മാർ ജേക്കബ് മുരിക്കൻ
പാലാ: സമൂഹത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നൽകിയതെന്ന് പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. ഇത് ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല. എല്ലാ മനുഷ്യർക്കും ബാധകമായ പൊതു സാഹചര്യമാണ്.മതങ്ങളുടെ പേരും ചിഹ്നങ്ങളും ഉപയോഗിച്ച് തീവ്രമൗലിക വാദങ്ങളും സാമൂഹ്യ വിരുദ്ധ പ്രവർത്തനവും നടത്തുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണം. ആരെയും വേദനിപ്പിക്കാൻ ബിഷപ്പ് കല്ലറങ്ങാട്ട് ശ്രമിച്ചിട്ടില്ല. ആരും വേദനിക്കരുതെന്ന ഹൃദയാഭിലാഷമാണ് അദ്ദേഹം നൽകിയത്. തിന്മയുടെ വേരുകൾ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ ഓർമ്മിപ്പിക്കുകയാണ് ബിഷപ്പ് ചെയ്തത്. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും മാർ ജേക്കബ് മുരിക്കൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |