മണ്ണാർക്കാട്: കഴിഞ്ഞ ദിവസമുണ്ടായ നെല്ലിപ്പുഴ ഹിൽവ്യൂ ടവറിലെ തീപിടുത്തം അണച്ചെങ്കിലും രാഷ്ട്രീയ വിവാദം ആളിക്കത്തുന്നു. ഫയർഫോഴ്സിന്റെ വീഴ്ചയാണ് അഗ്നിബാധയുടെ ആഘാതം കൂട്ടിയതെന്നാണ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷഫീഖ് റഹ്മാന്റെ ആരോപണം. എന്നാൽ ഇതിനെതിരെ കെ.ടി.ഡി.സി ചെയർമാനും സി.പി.എം നേതാവും കൂടിയായ പി.കെ. ശശി രംഗത്തുവന്നിട്ടുണ്ട്.
ഫയർഫോഴ്സിനെ ആക്ഷേപിച്ച് കെട്ടിടത്തിലെ സുരക്ഷാ വീഴ്ചകൾ മറച്ചുവയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് ഡി.വൈ.എഫ്.ഐ ആരോപണം. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി മുസ്‌ലിം ലീഗും രംഗത്തുണ്ട്. അഗ്നിബാധയേക്കാൾ ചൂടേറിയ ചർച്ചയാണ് ഇപ്പോൾ മണ്ണാർക്കാട്ടെ രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്നും പുറത്ത് വരുന്നത്. ഇത് അണികൾ ഏറ്റെടുത്താൽ അത് കെടുത്താൻ ഫയർഫോഴ്സ് യൂണിറ്റുകൾക്കാവില്ലെന്നതാണ് സത്യം.
ഓരോ വകുപ്പുകൾക്കെതിരെ അനാവശ്യം പറയുന്നതാണ് കൗൺസിലറുടെ സ്ഥിരം ശൈലി. നഗരസഭാ ചെയർമാന് വേണ്ടി കുരക്കുന്നയാളാണ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. ഈ കുര നിറുത്തണം. അതാണ് നല്ലത്.
- പി.കെ. ശശി, മുൻ എം.എൽ.എ
പദവിക്ക് നിരക്കാത്ത പ്രസ്താവനയാണ് പി.കെ. ശശി നടത്തിയത്. കൗൺസിലറെ പട്ടിയോട് ഉപമിച്ചതിന് മാപ്പ് പറയണം. ഫയർഫോഴ്സിന് സംഭവിച്ച വീഴ്ചയാണ് ചൂണ്ടിക്കാണിച്ചത്.സി.പി.എം മണ്ണാർക്കാട് ഓഫീസ് നിർമ്മിച്ചത് ചട്ടപ്രകാരമാണോയെന്ന് പരിശോധിക്കണം
- ടി.എ. സലാം, ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്
നഗരത്തിലെ മിക്ക കെട്ടിടങ്ങളും പ്രവർത്തിക്കുന്നത് അഗ്നി രക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ. ജനങ്ങളുടെ ജീവന് വരെ ഭീഷണിയാകുന്ന നിയമലംഘനം അറിഞ്ഞിട്ടും അധികൃതരും നടപടിയെടുക്കാൻൻ മടിക്കുന്നു. നിത്യേന നിരവധിപേരെത്തുന്ന വസ്ത്രശാലകൾ, ആശുപത്രികൾ, ഷോപ്പിംഗ് കോപ്ലക്സുകൾ എന്നിവയിൽ മിക്കതും മാനദണ്ഡം പാലിക്കുന്നില്ലെന്നത് ഗുരുതര വീഴ്ചയാണ്.
മണ്ണാർക്കാട്ടെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് വട്ടമ്പലത്തെ അഗ്നിരക്ഷാനിലയത്തിലെ ബി.എസ്.എൻ.എൽ ഫോൺ പ്രവർത്തിച്ചില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് ബി.എസ്.എൻ.എൽ. ഡെപ്യൂട്ടി ജനറൽ മാനേജരുടെ ഓഫീസ് അറിയിച്ചു.
അഗ്നിരക്ഷാനിലയത്തിലെ 04924 230101, 230303 എന്നീ രണ്ട് നമ്പറുകളും സംഭവസമയത്ത് പ്രവർത്തിച്ചിരുന്നതായി ബി.എസ്.എൻ.എൽ അധികൃതർ പറഞ്ഞു. നമ്പർ തകരാർ സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിരുന്നില്ലെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |