തിരുവനന്തപുരം: കാക്കിയുടെ ബലത്തിൽ പൊതുജനത്തെ അസഭ്യം വിളിച്ചും കൈയേറ്റം ചെയ്തും പരിശോധനയുടെ പേരിൽ വഴിപോക്കരെ പിടിച്ചുപറിച്ചും വിലസുന്ന സംസ്ഥാന പൊലീസിലെ ഒരുകൂട്ടം 'സാറന്മാരെ' നേർവഴി നടത്താൻ ജനകീയ നിരീക്ഷണം എന്ന അറ്റകൈ പ്രയോഗവുമായി ഡി.ജി.പി അനിൽകാന്ത്.
പൊലീസിന്റെ സഭ്യതയില്ലാത്തതും അതിരുവിട്ടതുമായ പെരുമാറ്റത്തിന്റെ ദൃശ്യമോ ശബ്ദമോ ജനങ്ങൾ വീഡിയോയിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചാലോ, പത്രങ്ങളിലോ ചാനലുകളിലോ വാർത്ത വന്നാലോ ഉടൻ നടപടി കൈക്കൊള്ളാനാണ് ഡി.ജി.പിയുടെ നിർദ്ദേശം. പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്നവരുടെ വിക്രിയകൾ മറച്ചുവയ്ക്കാതെ പ്രതികരിക്കണമെന്നു സാരം. ഇരകളായാലും അക്രമത്തിന്റെ സാക്ഷികളായാലും.
പൊലീസിന്റെ മോശം പെരുമാറ്റം സർക്കാരിന് നാണക്കേടായതോടെ മുഖ്യമന്ത്രി ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ച് തെറ്റുതിരുത്തൽ പ്രക്രിയയ്ക്ക് തുടക്കമിട്ടെങ്കിലും ഫലമുണ്ടായില്ല. ജനങ്ങളോട് അപമര്യാദയായി പെരുമാറുന്നവർക്കാകെ താക്കീത് നൽകാൻ, കേസുകളിൽ കുടുങ്ങിയ എസ്.ഐയ്ക്ക് അനുവദിച്ച പൊലീസ് മെഡൽ തിരിച്ചെടുത്തു. ക്രിമിനൽ കേസുകളിൽ പ്രതികളായിരുന്ന 11 ഡിവൈ.എസ്.പിമാരെ ഇൻസ്പെക്ടർമാരായി തരംതാഴ്‌ത്തി. എന്നിട്ടും ഫലം കണ്ടില്ല.
പൊലീസിന്റെ അതിരുവിട്ട പെരുമാറ്റത്തിനെതിരെ ഹൈക്കോടതിയുടെ നിരന്തര വിമർശനവുമുണ്ടായി. ഇതോടെയാണ് പ്രശ്നക്കാരെ എങ്ങനെയും തളയ്ക്കണമെന്ന തീരുമാനത്തിൽ ഡി.ജി.പി എത്തിയതും കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയതും. പൊലീസിന്റെ പെരുമാറ്റം അതത് ജില്ലകളിലെ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിച്ച് ബന്ധപ്പെട്ട മേധാവിക്ക് റിപ്പോർട്ട് നൽകും. ശിക്ഷാ നടപടി കൈയോടെയുണ്ടാകും.
ജനങ്ങളോട് ധാർഷ്ട്യം കാട്ടുകയും ദേഹോപദ്രവമേൽപ്പിക്കുകയും പരാതികൾ അവഗണിക്കുകയും ചെയ്യുന്നവരെ പിരിച്ചുവിടാമെന്നാണ് പൊലീസ് ആക്ടിലെ 86-സി വകുപ്പ് അനുശാസിക്കുന്നത്.
സെൻകുമാർ പറഞ്ഞിട്ടും
വാഹനം പരിശോധിക്കുമ്പോൾ പുരുഷനാണെങ്കിൽ സർ/സുഹൃത്തെന്നും സ്ത്രീയാണെങ്കിൽ മാഡം/സഹോദരിയെന്നും അഭിസംബോധന ചെയ്യണമെന്ന് ഡി.ജി.പിയായിരിക്കെ ടി.പി. സെൻകുമാർ ഉത്തരവിറക്കി. പക്ഷേ എടാ, എടീ, നീ എന്നൊക്കെയേ ഇന്നും നാവിൽ വരൂ.
ആത്മനിയന്ത്രണം വിടരുത്, ദേഹോപദ്രവം ഏൽപ്പിക്കരുത്, നിയമപരമല്ലാതെ വാഹനം കസ്റ്റഡിയിലെടുക്കരുത്, അനാവശ്യ സമയനഷ്ടമുണ്ടാവുന്ന പരിശോധന പാടില്ല എന്നിങ്ങനെ സെൻകുമാർ നൽകിയ നിർദ്ദേശങ്ങളും പാലിക്കപ്പെട്ടില്ല
വിനോദസഞ്ചാരികൾക്കടക്കം മതിപ്പുണ്ടാകും വിധത്തിൽ മാതൃകാപരമായിരിക്കണം പെരുമാറ്റമെന്നും നിർദ്ദേശിച്ചു. ഷർട്ടിന്റെ ബട്ടൺ തുറന്നിടുക, തൊപ്പി വയ്ക്കാതിരിക്കുക, തൊപ്പി കക്ഷത്തുവയ്ക്കുക എന്നിവയും വിലക്കിയിരുന്നു.പക്ഷേ...
പൊലീസ് സേനയ്ക്ക് അവമതിപ്പും അപകീർത്തിയുമുണ്ടാക്കുന്നത് ഇനി അനുവദിക്കാനാവില്ല
-അനിൽകാന്ത്,
പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |