പത്തനംതിട്ട : നീണ്ട ഇടവേള കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുകയാണ്. ആദ്യഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളാണ് തുറക്കുക. ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളിൽ അവസാനഘട്ട വിദ്യാർത്ഥികൾക്കാണ് ക്ലാസ് ആരംഭിക്കുക. ഒന്നിടവിട്ടുള്ള ക്ലാസുകളിൽ എത്രകുട്ടികൾ പങ്കെടുക്കുമെന്ന ആശങ്കയിലാണ് അദ്ധ്യാപകർ.
പകുതി കുട്ടികളെവച്ച് ക്ലാസ് എടുത്താലും കൊവിഡ് മാനദണ്ഡങ്ങൾ എത്രത്തോളം പ്രാവർത്തികമാക്കാം എന്നതിൽ ഇതുവരെ അദ്ധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ ഉറപ്പില്ല.
നവീകരണമില്ലാതെ കെട്ടിടങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാവർഷവും തുറക്കുന്നതിന് മുമ്പ് നവീകരിക്കാറുണ്ട്. ഓടിട്ട കെട്ടിടങ്ങളുടെ ഓട് മാറുകയും കെട്ടിടങ്ങൾ പുതുക്കി പണിയുന്നതുമൊക്കെ ഇതിന്റെ ഭാഗമാണ്. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഇതൊന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്നില്ല. അടുത്തമാസം കോളേജ് തുറക്കണമെങ്കിൽ ഇപ്പോൾ തന്നെ പരിശോധനയും പണികളും ആരംഭിക്കേണ്ടതുണ്ട്. പല കോളേജുകളുടെയും പരിസരപ്രദേശം കാടുമൂടി കിടക്കുകയാണ്. ചില കോളേജുകളിൽ പ്രാവുകളും നരിച്ചീറുകളും താവളമാക്കിയിട്ടുമുണ്ട്.
ആശങ്ക പഠനത്തിൽ മാത്രം :
കൊവിഡ് അതിജീവിച്ചേ പറ്റു
"ഒഫ് ലൈൻ ക്ലാസാണ് താൽപര്യം. വീട്ടിലിരുന്ന് മടുത്തു. പഠനം ഓൺലൈനിലാകുമ്പോൾ സമയം ലാഭമാണ്. പക്ഷെ ക്ലാസിലിരുന്ന് പഠിക്കുന്ന സുഖം വേറെയാണ്. കൃത്യമായ നിബന്ധനകളും മാനദണ്ഡങ്ങളും പാലിച്ച് ക്ലാസ് തുറക്കണം. "
നിരഞ്ജൻ ഗിരീഷ്
(വിദ്യാർത്ഥി)
"കൊവിഡ് ആശങ്കയുണ്ട്. പക്ഷെ പഠനത്തിലും അതുപോലെ തന്നെയാണ്. രോഗികൾ കൂടുന്നതിനാൽ ഓൺലൈൻ ക്ലാസ് തന്നെയാണ് നല്ലത്. ക്ലാസിൽ വരുന്ന കുട്ടികൾ വിവിധ സ്ഥലങ്ങളിൽ നിന്നാണ് വരുന്നത്. അത് കൊണ്ടുതന്നെ എത്രത്തോളം സുരക്ഷയുണ്ടാകും എന്ന് ഉറപ്പില്ല. "
അൽഫിയ അബ്ദുൾ
(വിദ്യാർത്ഥിനി)
"സയൻസ് പോലെയുള്ള വിഷയങ്ങൾക്ക് ഓൺലൈൻ ക്ലാസ് എത്രത്തോളം പ്രായോഗികമാണെന്ന് ഉറപ്പില്ല. എല്ലാവരും സംശയം പോലും ചോദിക്കില്ല. പരീക്ഷയിൽ ഓൺലൈനിൽ മാർക്ക് നേടുന്നവർ ഒഫ് ലൈനിൽ പിന്നിലായി പോകുന്നുണ്ട്. എന്നാൽ കുട്ടികളുടെ മാനസിക ആരോഗ്യനിലയിൽ വലിയ പ്രശ്നം ഓൺലൈൻ ക്ലാസുകൾ കാരണം ഉണ്ടാകുന്നുണ്ട്. "
ഡോ. വി. പ്രീയാസേനൻ
( അസി. പ്രൊഫസർ )
" കൊവിഡ് സാഹചര്യത്തിൽ ഇതൊരു വെല്ലുവിളിയാണ്. വാക്സിനെടുത്തവർക്കും കൊവിഡ് വരുന്നുണ്ട്. ഒന്നിടവിട്ട് ക്ലാസുകൾ നടത്തിയാലും എത്രപേർ വരും എന്ന് അറിയില്ല. ഓൺലൈൻ ക്ലാസുകളിൽ നെറ്റ് പ്രശ്നമുണ്ടാകാറുണ്ട്. ഒഫ് ലൈൻ ക്ലാസുകളാണ് നല്ലത്. കുട്ടികളെ മനസിലാക്കാനും കുട്ടികൾക്ക് മനസിലാവാനും നേരിട്ടുള്ള ഇടപെടൽ കൊണ്ടാണ് സാദ്ധ്യമാകുക."
ഡി. ശ്രീരേഷ്
(അസി. പ്രൊഫസർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |