കായംകുളം: ജൂവലറിയുടെ ഭിത്തി തുരന്ന് പത്ത് കിലോ വെള്ളി ആഭരണങ്ങൾ കവർന്നു. ലോക്കർ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടില്ല. കായംകുളം കീരിക്കാട് തെക്ക് സാധുപുരത്ത് അജയന്റെ ഉടമസ്ഥതയിലുള്ള സാധുപുരം ജൂവലേഴ്സിലാണ് ഇന്നലെ രാത്രി കവർച്ച നടന്നത്.
സ്വർണക്കടയോട് ചേർന്നുള്ള കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഭിത്തി തുരന്ന് അകത്ത് കയറിയശേഷമാണ് സ്വർണക്കടയുടെ ഭിത്തി തുരന്നത്. അകത്ത് കയറിയ മോഷ്ടാക്കൾ രണ്ട് ലോക്കറുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. ഇതിനുള്ളിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്.
കടയ്ക്കുള്ളിലെ മേശയിൽ സൂക്ഷിച്ചിരുന്ന പത്ത് കിലോ വെള്ളി ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഇതിന് ഏഴ് ലക്ഷം രൂപയോളം വില വരും. ലോക്കർ പൊളിക്കാൻ കൊണ്ടുവന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളും ആയുധങ്ങളും കടയ്ക്കുള്ളിൽ ഉപേക്ഷിച്ചാണ് മോഷ്ടാക്കൾ കടന്നത്. സി.സി ടിവി കാമറകൾ തിരിച്ചുവച്ച നിലയിലായിരുന്നു. കമ്പ്യൂട്ടർ ഹാർഡ് ഡിസ്കും നഷ്ടപ്പെട്ടിട്ടുണ്ട്. ഉടമ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടൻ കായംകുളം പൊലീസിൽ വിവരം അറിയിച്ചു. ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. സമീപത്തെ സി.സി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡോഗ് സ്ക്വാഡ് മണം പിടിച്ച് ദേശീയപാതവരെയെത്തി. സയന്റിഫിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |