പോത്തൻകോട്: സർവകലാശാലകളിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാർത്ഥികൾ പഠിച്ചശേഷം സംവാദങ്ങളിൽ ഏർപ്പെടട്ടെയെന്നും ഗോൾവാൾക്കറുടെ വിചാരധാര പഠിപ്പിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ നവ പൂജിത ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തശേഷം കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഗവർണർ.
വൈവിദ്ധ്യത്തിൽ അടിയുറച്ചതാണ് ഇന്ത്യയുടെ സംസ്കാരം. വ്യത്യസ്തമായ ആശയങ്ങൾ പഠനവിധേയമാക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കണം. എങ്കിൽ മാത്രമേ ചിന്താശേഷി വികസിച്ച് നവീനമായ ആശയങ്ങളിലേക്ക് അവർക്ക് എത്താൻ കഴിയുകയുളളൂ.
കാര്യങ്ങൾ പഠിച്ചശേഷം വിയോജിപ്പുണ്ടെങ്കിൽ അത് പ്രകടിപ്പിക്കുന്നതാണ് ശരിയായ രീതിയെന്നും അദ്ദേഹം പറഞ്ഞു.
ചുവപ്പിൽ പൊതിഞ്ഞ കാവിവത്കരണ അജണ്ടയെന്ന് കൊടിക്കുന്നിൽ
തിരുവനന്തപുരം: സവർക്കർ ഭക്തന്മാരുടെ ചുവപ്പിൽ പൊതിഞ്ഞ കാവിവത്കരണ അജണ്ടയാണ് കണ്ണൂർ സർവകലാശാലാ സിലബസിൽ തീവ്രഹിന്ദുത്വ പാഠ്യപദ്ധതി നടപ്പാക്കാൻ ശ്രമിച്ചതിലൂടെ വെളിവായതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രസ്താവിച്ചു.
സിലബസിലെ സംഘിവത്കരണത്തെ ന്യായീകരിച്ച ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ ഭരണഘടനാപരമായ ഉത്തരവാദിത്വത്തെ പോലും വിസ്മരിച്ച് സംഘപരിവാർ വക്താവായെന്നും കൊടിക്കുന്നിൽ ആരോപിച്ചു.
വിവാദ സിലബസിനെ തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി
കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. സിലബസ് പ്രശ്നം നിറഞ്ഞത് തന്നെയെന്ന് മന്ത്രി പറഞ്ഞു. മറ്റ് കാഴ്ചപ്പാടുകൾക്ക് സിലബസിൽ ഇടം നൽകിയിട്ടില്ല. സിലബസ് പുനരാലോചിക്കുമെന്ന് സർവകലാശാല അറിയിച്ചതായി ആർ ബിന്ദു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സിലബസിൽ തിരുത്തൽ വേണ്ടി വന്നാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടുമെന്ന് മന്ത്രി വ്യക്തമാക്കി. വിമർശനാത്മക പഠനത്തിനായി പോലും വർഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങൾ ഔദ്യോഗിക സിലബസ്സിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വർഗ്ഗീയതയ്ക്ക് പാഠ്യപദ്ധതിയിൽ സ്ഥാനമുണ്ടാവില്ല: മന്ത്രി എം .വി ഗോവിന്ദൻ
കണ്ണൂർ: വർഗ്ഗീയ നിലപാടുകൾക്ക് ഊന്നൽ നല്കുന്ന ഒരു സിലബസും സംസ്ഥാനത്തെ ഒരു പാഠ്യപദ്ധതിയിലുമുണ്ടാവില്ലെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പ്രസിദ്ധീകരിച്ച ന്യൂസ് ബുള്ളറ്റിന് കണ്ണൂർ ഗസറ്റ് പ്രകാശന ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ സർവകലാശാല സിലബസ് വിവാദം പരിശോധിക്കാൻ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. മയക്ക് മരുന്ന് വ്യാപന പ്രശ്നത്തെ മതവല്ക്കരിക്കേണ്ടതില്ലെന്നും വസ്തുതകളെ വസ്തുതകളായി നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ബെവ്കോ റീടെയിൽ ഷോപ്പുകൾ തുടങ്ങുന്നതിനെപ്പറ്റി എക്സൈസ് വകുപ്പ് ഒരാലോചനയും നടത്തിയിട്ടില്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പുകളുടെ ഏകീകരണം ഒരു മാസത്തിനകം പൂർത്തിയാകുമെന്നും അഞ്ച് ഡയറക്ടറേറ്റുകൾക്ക് പകരം ഒറ്റ ഡയറക്ടറേറ്റ് നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.
ഗവർണറുടെ ന്യായം അനുചിതം: സുധീരൻ
തിരുവനന്തപുരം: ബോർഡ് ഓഫ് സ്റ്റഡീസ് പോലും ഇല്ലാത്ത അവസ്ഥയിൽ പി.ജി സിലബസിൽ ആർ.എസ്.എസ് സൈദ്ധാന്തികരായ ഗോൾവാൾക്കർ, സവർക്കർ, ബൽരാജ് മധോക്ക് തുടങ്ങിയവരുടെ രചനകൾ ഉൾപ്പെടുത്തിയ കണ്ണൂർ സർവകലാശാലയെ ന്യായീകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അനുചിതവും ആ പദവിക്ക് യോജിക്കാത്തതുമാണെന്ന് വി.എം. സുധീരൻ പ്രസ്താവിച്ചു.
വിവാദ സിലബസ് പുനഃപരിശോധിക്കാൻ പ്രോചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകിയിരിക്കെ, ചാൻസലറായ ഗവർണറുടെ ഏകപക്ഷീയ ന്യായീകരണം ഒഴിവാക്കേണ്ടതായിരുന്നു.
ഗവർണറുടെ പ്രതികരണം ഗാന്ധിജിയെയും നെഹ്രുവിനെയും തമസ്കരിക്കുകയും നാഥുറാം ഗോഡ്സെയെയും ആർ.എസ്.എസ് നേതാക്കളെയും മഹത്വവൽക്കരിക്കുകയും ചെയ്തുവരുന്ന വർഗീയശക്തികളെ പ്രീണിപ്പിക്കാനാണെന്ന് സുധീരൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |