തിരുവനന്തപുരം: സംഘടനയെ ചലിപ്പിക്കാൻ ആത്മാർത്ഥതയില്ലാത്തവർ പാർട്ടി ഭാരവാഹിസ്ഥാനത്തുനിന്ന് സ്വയം ഒഴിഞ്ഞുപോകണമെന്ന് ഡി.സി.സി ഭാരവാഹികളുടെ യോഗത്തിൽ തുറന്നടിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി.
പുതിയ ഡി.സി.സി പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് നിലവിലെ ഭാരവാഹികളുടെ യോഗം പുതിയ പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്തത്.
സ്വന്തം പ്രദേശത്തെ ഏതെങ്കിലും ബൂത്ത് കമ്മിറ്റിയെ സജീവമാക്കാൻ ഈ ഭാരവാഹികളിലാരെങ്കിലും ശ്രമിച്ചിട്ടുണ്ടോയെന്ന് സുധാകരൻ ചോദിച്ചു. നാട്ടിലെ ഏതെങ്കിലും പൊതുപ്രാധാന്യമുള്ള വിഷയത്തിൽ ഇടപെട്ടിട്ടുണ്ടോ? 44 ശതമാനം ബൂത്ത് കമ്മിറ്റികൾ മാത്രമാണ് സജീവമായി പ്രവർത്തിക്കുന്നതെന്ന് സർവേയിൽ കണ്ടെത്താനായി. ബൂത്തുതല വിവരശേഖരണത്തിനും പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ പ്രവർത്തനം പരിശോധിക്കാനും വീണ്ടും സർവേ നടത്തുന്നുണ്ട്.
ഓരോ ബൂത്തിനും കീഴിൽ 25 മുതൽ 40വരെ വീടുകൾ കേന്ദ്രീകരിച്ച് അയൽക്കൂട്ട സമിതികൾ (കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി) രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ യൂണിറ്റുകൾക്ക് കീഴിൽ വരുന്ന ഓരോ പാർട്ടി കുടുംബവും ഒരു വർഷം പരമാവധി 400 രൂപ വരെ പാർട്ടിയിലേക്ക് സംഭാവന നൽകണം. പാർട്ടിക്ക് പ്രവർത്തന മൂലധനം സ്വരൂപിക്കാനാണിത്. പാർട്ടിയെ സെമികേഡർ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി മുഴുനീള കേഡർമാരുടെ സേവനം ലഭ്യമാക്കും. അവർക്ക് നിശ്ചിത തുക അലവൻസായി നൽകുന്നതിനടക്കം ഫണ്ട് ആവശ്യമാണെന്ന് സുധാകരൻ അറിയിച്ചു.
കെ.പി.സി.സി പ്രസിഡന്റിന്റെ ജില്ലാതല പര്യടനത്തിന്റെ തുടക്കം കൂടിയായിരുന്നു തിരുവനന്തപുരത്തെ ഡി.സി.സി ഭാരവാഹികളുടെ യോഗം.
'ഗോൾവാൾക്കറെ പഠിക്കണമെന്നത് മന്ത്രി അറിഞ്ഞുള്ള തീരുമാനം"
കണ്ണൂർ സർവകലാശാല പി.ജി സിലബസിൽ ഗോൾവാൾക്കറെക്കുറിച്ച് പഠിക്കണമെന്ന് തീരുമാനിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രി അറിഞ്ഞാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. തിരുവനന്തപുരം ഡി.സി.സിയിൽ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രിയും സിൻഡിക്കേറ്റ് അംഗങ്ങളും സി.പി.എം നേതൃത്വവും അറിഞ്ഞെടുത്ത തീരുമാനമാണിത്. ആർ.എസ്.സിനെ ഒപ്പം നിറുത്താൻ സി.പി.എം സർവകലാശാലയെ കൂട്ടുപിടിക്കുകയാണ്.
രണ്ടാമതും മുഖ്യമന്ത്രിയായതിൽ പിണറായി വിജയന് കടപ്പാടുള്ളത് ബി.ജെ.പിയോടും നരേന്ദ്ര മോദി സർക്കാരിനോടുമാണ്. ഇടതുപക്ഷത്തെ കുരുക്കിലാക്കാവുന്ന ഒരവസരവും ബി.ജെ.പി വിനിയോഗിക്കുന്നില്ല. അന്വേഷണ ഏജൻസികൾ തലങ്ങും വിലങ്ങും കയറി ഇറങ്ങിയിട്ടും ഒരു തൂവൽ പോലും ഇളകില്ല. ലാവ്ലിൻ കേസിൽ സി.ബി.ഐയുടെ നിലപാട് മാറ്റത്തിന് പിന്നിൽ കേന്ദ്ര സർക്കാരിന്റെ ഗൈഡൻസുണ്ടെന്നും സുധാകരൻ ആരോപിച്ചു.
യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, എം. വിൻസെന്റ് എം.എൽ.എ, എൻ. പീതാംബരക്കുറുപ്പ്, വി.എസ്. ശിവകുമാർ, എൻ. ശക്തൻ, മണക്കാട് സുരേഷ്, മൺവിള രാധാകൃഷ്ണൻ, ഹരീന്ദ്രനാഥ്, ആർ. വത്സലൻ, പി.കെ. വേണുഗോപാൽ, ആർ.വി. രാജേഷ്, രഘുചന്ദ്രപാൽ, വിനോദ് സെൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |