വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും ഗിരിശൃംഗമാണ് എനിക്ക് അച്ഛൻ. എന്റെ പഠനകാലം ബന്ധുവീടുകളിലും ഹോസ്റ്റലിലുമായിരുന്നു. അതുകൊണ്ട് ബാല്യത്തിൽ മാതാപിതാക്കൾക്കൊപ്പം അധികനാൾ കഴിയാൻ സാധിച്ചിരുന്നില്ല. എത്ര തിരക്കുണ്ടായാലും എല്ലാ ആഴ്ചയും എന്നെ കാണാനെത്തുന്ന അച്ഛന്റെ രൂപം എപ്പോഴും മനസിൽ തെളിയും. മക്കളെ ഇത്രത്തോളം സ്വാതന്ത്ര്യവും സ്നേഹവും കരുതലും നൽകി വളർത്തിയ മറ്റൊരു അച്ഛനുണ്ടാകുമോ എന്നു സംശയിച്ച നിമിഷങ്ങളുണ്ട്. തെറ്റുകൾ മുഖത്തു നോക്കി പറയുമെങ്കിലും ഇതുവരെ ഒരു ഈർക്കിൽ കൊണ്ടുപോലും നോവിച്ചിട്ടില്ല. ഇഷ്ടപ്പെടാത്ത കാര്യമുണ്ടാകുമ്പോൾ മുഖം കറുത്തുള്ള സംസാരം മതി, എനിക്ക് ഏതു ശിക്ഷയ്ക്കും പകരമാകാൻ. വളരെ അപൂർവമായേ അങ്ങനെയും സംഭവിച്ചിട്ടുള്ളൂ.
പതിനെട്ടാം വയസിൽ ബിസിനസ് രംഗത്തേക്കു വന്നത് അച്ഛന്റെ പിൻബലം ഒന്നുകൊണ്ടു മാത്രമാണ്. നേരിട്ട് ഒരു കാര്യത്തിലും ഇടപെടാതെ സ്വാതന്ത്ര്യം തന്നു. പ്രശ്നങ്ങളും പ്രതിസന്ധികളും ഒറ്റയ്ക്കു നേരിടാൻ പഠിപ്പിച്ചു. വിപുലമായ ബന്ധങ്ങൾ ഒന്നു പോലും അച്ഛൻ എനിക്കുവേണ്ടി ഉപയോഗിച്ചില്ല. ആ സ്വാതന്ത്ര്യമാണ് എനിക്ക് കരുത്തേകിയത്.
20 വയസിനുള്ളിൽ കേരളത്തിലും തമിഴ്നാട്ടിലും നിരവധി റോഡുകളും പാലങ്ങളും നിർമ്മിച്ചു. റെയിൽവേക്ക് കരാർ ജോലികൾ ചെയ്തു. പിന്നീട് ഹോട്ടൽ വ്യവസായത്തിലേക്കു നീങ്ങിയപ്പോഴും നിലപാടിൽ മാറ്റമുണ്ടായില്ല. പഠനകാലത്തു തന്നെ അച്ഛന്റെ ബിസിനസ് യാത്രകളിൽ എന്നെയും കൂട്ടുമായിരുന്നു. ബിസിനസ് തന്ത്രങ്ങൾ ഞാനറിയാതെ തന്നെ എന്നിലേക്ക് പകരുകയായിരുന്നുവെന്ന് പിന്നീടാണ് മനസിലായത്.
പത്താം ക്ളാസ് കഴിഞ്ഞപ്പോൾ ഡ്രൈവിംഗ് പഠിക്കാൻ വീടിനു ചുറ്റും റോഡുണ്ടാക്കി തന്നയാളാണ് അച്ഛൻ. അപ്പോഴും എന്റെ കളിക്കൂട്ടുകാർ കണിച്ചുകുളങ്ങരയിലെ സാധാരണക്കാരുടെ മക്കളായിരുന്നു. ബിസിനസിൽ കത്തിനിൽക്കുമ്പോഴാണ് അതെല്ലാം ഉപേക്ഷിച്ച് അച്ഛൻ എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിന്റെ തലപ്പത്തേക്ക് എത്തിയത്. കരാർ ജോലി തുടർന്നിരുന്നെങ്കിൽ തെക്കേ ഇന്ത്യയിലെ മുൻനിര കരാറുകാരനാകുമായിരുന്നു. ഇടപാടുകളിലെ കൃത്യതയും സത്യസന്ധതയും ജോലിയിലെ ഉയർന്ന നിലവാരവും അച്ഛനെ മുന്നിൽ നിറുത്തി.
ഇന്നിപ്പോൾ സമുദായമല്ലാതെ മറ്റൊരു ചിന്തയും വെള്ളാപ്പള്ളി നടേശൻ എന്ന വ്യക്തിയെ അലട്ടുന്നില്ല. വീട്ടുകാര്യങ്ങൾ പറയാനായി ഒരാഴ്ച വരെ കാത്തുനിൽക്കേണ്ട സന്ദർഭം എനിക്കുണ്ടായിട്ടുണ്ട്. ജാതി, മത ദേഭമില്ലാതെ ആളുകൾ അദ്ദേഹത്തിനു നൽകുന്ന സ്നേഹവും ആദരവും കാണുമ്പോൾ പരിഭവമെല്ലാം മാഞ്ഞുപോകും. അപ്രിയ സത്യങ്ങൾ വെട്ടിത്തുറന്നു പറയുന്നത് ഒട്ടേറെ ശത്രുക്കളെ സമ്മാനിച്ചിട്ടുണ്ടെങ്കിലും, അതിലുപരി സ്വീകാര്യതയും ലഭിച്ചു. ഏതു വിഷയവും ആഴത്തിൽ പഠിക്കും. അടുപ്പമുള്ള ആർക്കും അച്ഛനെ എളുപ്പത്തിൽ തെറ്റിദ്ധരിപ്പിക്കാനാകും. അതാണ് അച്ഛനിൽ ഞാൻ കണ്ട ന്യൂനത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |