വെള്ളറട: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിനെ അമ്പൂരിയിൽ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. കണ്ടംതിട്ട ജിബിൽ ഭവനിൽ ടാപ്പിംഗ് തൊഴിലാളിയായ സെൽവമുത്തുവിനെയാണ് (52) വീട്ടിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഭാര്യ സുമലതയെ (ഷീബ- 40) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭർത്താവ് സുഖമില്ലാതെ കിടക്കുകയാണെന്നും ആശുപത്രിയിലെത്തിക്കണമെന്നും സുമലത അറിയിച്ചതിനെത്തുടന്ന് വീട്ടിലെത്തിയ അയൽവാസിയാണ് രക്തത്തിൽകുളിച്ച് കട്ടിലിൽ മരിച്ചുകിടക്കുന്ന സെൽവമുത്തുവിനെ കണ്ടത്. തുടർന്ന് നെയ്യാർഡാം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിൽ തലയിലും കഴുത്തിലും നെറ്റിയിലും വെട്ടേറ്രതായി കണ്ടെത്തി. ഭാര്യയെ ചോദ്യം ചെയ്തപ്പോൾ താനാണ് വെട്ടിയതെന്ന് സമ്മതിച്ചു.
കുടുംബവഴക്കാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. നിരന്തരം ഇവർ വഴക്കിട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. സുമലത മാനസിക വിഭ്രാന്തിക്ക് ചികിത്സയിലായിരുന്നു. ഇവർക്ക് മൂന്ന് മക്കളാണുള്ളത്. മൂത്തമകൻ ബംഗളൂരുവിൽ നഴ്സിംഗിന് പഠിക്കുകയാണ്. മറ്റ് രണ്ട് കുട്ടികളിൽ ഒരാൾ ഓട്ടിസം ബാധിതനാണ്. സെൽവമുത്തുവിനൊപ്പം കിടന്നുറങ്ങിയ ഈ കുട്ടിയെ ഭിന്നശേഷി സ്കൂളിലെ അദ്ധ്യാപകരുടെ സാന്നിദ്ധ്യത്തിൽ പൊലീസ് ചോദ്യംചെയ്തു വരികയാണ്.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. റൂറൽ എസ്.പി പി.കെ. മധു, നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ, നെയ്യാർഡാം സി.ഐ ബിജോയ്, എസ്.ഐ ശശികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മേൽനടപടികൾ സ്വീകരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |