തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ മറവിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സംഘങ്ങളുടെ പ്രസിഡന്റ് പിടിയിൽ. ചിറയിൻകീഴ് കിഴുവിലം കൊല്ലവിളാകം വീട്ടിൽ സജിത് കുമാറിനെയാണ്(46) കരമന പൊലീസ് അറസ്റ്റ് ചെയ്തത്.
വഞ്ചിയൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ് സ്‌റ്റേഷനുകളിലും ഇയാൾക്കെതിരെ പണം തട്ടിപ്പിന് കേസുണ്ട്. കരമനയിൽ മാത്രം മൂന്ന് പരാതികളാണ് ഇയാൾക്കെതിരെയുള്ളത്. വ്യാവസായ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്ത കേരള ട്രഡീഷണൽ ഫുഡ് പ്രോസസിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (കെ.ടി.എഫ്.ഐ.സി.എസ് ലിമിറ്റഡ്) പേരിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
വർക്കല സ്വദേശി സ്വരാജ്, വട്ടിയൂർക്കാവ് സ്വദേശി ജീൻ വി.ആന്റോ, നെയ്യാറ്റിൻകര സ്വദേശി വിഷ്ണു എന്നിവരാണ് കരമന പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം ചിറയിൻകീഴിലുള്ള ഓട്ടോറിക്ഷാ തൊഴിലാളി കോപ്പറേറ്റീവ് സൊസൈറ്റിയിലെത്തി പണം തട്ടിപ്പിനിരയായവർ സജിത്തിനെ തടഞ്ഞ് വച്ചിരുന്നു. തുടർന്ന് ചിറയിൻകീഴ് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രണ്ട് സഹകരണ സംഘങ്ങളുടെയും പ്രസിഡന്റ് സജിത്താണ്. സംഘങ്ങളുടെ പേരിൽ ഒരു കോടിയിലേറെ രൂപ തട്ടിച്ചെന്നാണ് ആരോപണം. മൂന്ന് ലക്ഷം രൂപ വീതമാണ് കരമന പൊലീസിൽ പരാതി നൽകിയവരുടെ പക്കൽ നിന്ന് സജിത് വാങ്ങിയത്. എട്ടുമാസം ജോലി നൽകിയെങ്കിലും ശമ്പളം പോലും നൽകിയില്ലെന്ന് ഇവരുടെ പരാതിയിൽ പറയുന്നു. പിന്നെ ജോലിയും ഇല്ലാതായി. സ്ഥാപനത്തിന്റെ കടകളിലാണ് ജോലി നൽകിയത്. പാപ്പനംകോടുള്ള ഏജൻസി വഴിയാണ് ഇവർ ജോലിക്ക് കയറിയത്. തുടർന്നാണ് ഇവർ കരമന പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |