ആലപ്പുഴ: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. അർദ്ധരാത്രി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൂട്ടിക്കൊണ്ടുപോകണമെന്നാവശ്യപ്പെട്ടശേഷം മുറിക്കുള്ളിൽ കയറി തൂങ്ങി മരിച്ച വള്ളികുന്നം തെക്കേമുറി ആക്കനാട്ട് തെക്കതിൽ സതീഷിന്റെ ഭാര്യ സവിതയുടെ (24) മരണമാണ് ദുരൂഹമായി തുടരുന്നത്. വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
വില്ലനായത് സൂപ്പർമാർക്കറ്റിലെ സുഹൃത്ത്
രണ്ടര വർഷം മുമ്പായിരുന്നു കായംകുളം സ്വദേശിനിയായ സവിതയുടെയും സതീഷിന്റെയും വിവാഹം നടന്നത്. തുടർന്ന് സതീഷ് വിദേശത്തേക്ക് പോയതോടെ സവിത മണപ്പള്ളിയിലെ സൂപ്പർമാർക്കറ്റിൽ ജോലിക്കുകയറി. ഇവിടെവച്ച് പരിചയപ്പെട്ട വിവാഹിതനായ സഹപ്രവർത്തകനുമായി പ്രണയത്തിലായി. സൂപ്പർ മാർക്കറ്റിൽ ജോലിക്ക് പോയിട്ട് വന്നാലും രാത്രി വൈകിയും ഫോൺ സംഭാഷണത്തിലും വാട്ട്സ് ആപ് ചാറ്റിലും സവിത മുഴുകിയതോടെ സതീഷിന്റെ അമ്മയ്ക്കും മറ്റ് ബന്ധുക്കൾക്കും സംശയം തോന്നി. ഭർത്താവുമായല്ല ഫോൺ സൗഹൃദമെന്ന് അവർ അധികം വൈകാതെ തിരിച്ചറിഞ്ഞു. അതിരുവിട്ട സംഭാഷണവും സൂപ്പർ മാർക്കറ്റിലെ സഹ പ്രവർത്തകന്റെ സൗഹൃദ സന്ദർശനങ്ങളും വീട്ടുകാർ ഇടപെട്ട് വിലക്കി. സഹപ്രവർത്തകനുമായുള്ള അടുപ്പം കുടുംബപ്രശ്നങ്ങൾക്ക് കാരണമായതോടെ സവിതയോട് സൂപ്പർമാർക്കറ്റിലെ ജോലി അവസാനിപ്പിക്കാൻ ഭർത്താവ് സതീഷ് ആവശ്യപ്പെട്ടു. തുടർന്ന് മാസങ്ങളായി ജോലിക്ക് പോയിരുന്നില്ല.
അവസാനിക്കാത്ത
സൗഹൃദം
സൂപ്പർമാർക്കറ്റിലെ ജോലി അവസാനിപ്പിച്ചെങ്കിലും സവിതയും കാമുകനും തമ്മിലുള്ള ഫോൺ സൗഹൃദം തുടർന്നു. ജോലിക്ക് പോകാതായതോടെ സവിതയ്ക്ക് സഹപ്രവർത്തകനുമായുള്ള ബന്ധം അവസാനിച്ചെന്നായിരുന്നു വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ, ഏതാനും മാസത്തെ സൗഹൃദം അവൾക്ക് പിരിയാനാകാത്ത സുഹൃത്തായി അയാളെ മാറ്റിയിരുന്നു. വിവാഹിതനായ ഇയാളുമായുള്ള അടുപ്പം മറക്കാനാകാത്ത സവിതയ്ക്ക് അയാൾക്കൊപ്പം ജീവിച്ചാൽ മതിയെന്നായി.ജോലിക്ക് പോകാതെ സവിത വീട്ടിൽ നിൽക്കാൻ തുടങ്ങിയതോടെ സതീഷ്, നിരന്തരം ഫോണിൽ വിളിക്കാനും സംസാരിക്കാനും ശ്രമിച്ചിരുന്നെങ്കിലും സവിത വലിയ താൽപ്പര്യം കാട്ടിയില്ല. വീട്ടുകാരുമായുള്ള പ്രശ്നങ്ങളും സഹപ്രവർത്തകനുമായുളള സവിതയുടെ സൗഹൃദവും സതീഷിനെയും അലട്ടിയിരുന്നു. അടുത്തമാസം നാട്ടിൽ വരാനായി സതീഷ് ശ്രമം നടത്തിവരുന്നതിനിടെയാണ് കഴിഞ്ഞദിവസം അപ്രതീക്ഷിതമായ സംഭവങ്ങൾ അരങ്ങേറിയത്.
കാമുകൻ കൈവിട്ടപ്പോൾ
ജീവനൊടുക്കിയതോ?
സൂപ്പർമാർക്കറ്റിലെ ജോലി അവസാനിപ്പിച്ചശേഷം വീട്ടിൽ തികച്ചും ഒറ്റപ്പെട്ട നിലയിലായിരുന്നു സവിത. സതീഷിന്റെ അമ്മയും സഹോദരിയുടെ മകളുമായിരുന്നു സവിതയ്ക്കൊപ്പം താമസിച്ചിരുന്നത്. ഇവരുമായി അധികം അടുത്തിടപഴകാൻ കൂട്ടാക്കാതിരുന്ന സവിത ഒഴിവുസമയങ്ങളിൽ സഹപ്രവർത്തകനുമായി സല്ലപിക്കാനും ചാറ്റ് ചെയ്യാനുമാണ് ശ്രമിച്ചിരുന്നത്. തനിക്കൊപ്പം ജീവിക്കാൻ സവിത സഹപ്രവർത്തകനെ നിർബന്ധിച്ചെങ്കിലും ഭാര്യയും മക്കളുമുള്ളതിനാൽ അവരെ ഉപേക്ഷിച്ച് സവിതയ്ക്കൊപ്പം പോകാൻ അയാൾ തയ്യാറായിരുന്നില്ല. എന്നാൽ, സവിത ഇതിനായി നിരന്തരം നിർബന്ധിച്ചുകൊണ്ടിരുന്നു. സംഭവദിവസവും സവിത കാമുകനെ വിളിച്ച് തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, അയാൾ അതിന് വഴങ്ങിയില്ല. തന്നെ കൂട്ടിക്കൊണ്ടുപോയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഇയാൾ അർദ്ധരാത്രിയോടെ സവിതയുടെ വീട്ടിലെത്തിയത്. തന്റെ ആവശ്യം അംഗീകരിക്കാൻ കാമുകനൊരുക്കമല്ലെന്ന് മനസിലാക്കിയ സവിത കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചതായാണ് അറിയുന്നത്. ജീവനൊടുക്കുമെന്ന് പറഞ്ഞിട്ടും സഹപ്രവർത്തകൻ തന്നെ അവഗണിക്കുന്നതായി മനസിലാക്കിയ സവിത പിന്നീട് വീട്ടിനുള്ളിലേക്ക് മടങ്ങുകയായിരുന്നു. മുറിക്കുള്ളിൽ കയറി കതകടച്ച സവിതയെ ഫോണിൽ വിളിച്ചിട്ടും കതകിൽ തട്ടിയിട്ടും പ്രതികരണമുണ്ടായില്ല. പരിഭ്രാന്തനായ യുവാവ് വീടിന് പുറത്തിറങ്ങി ബഹളം കൂട്ടി വീട്ടുകാരെയും അയൽവാസികളെയും അറിയിച്ചശേഷം തന്ത്രപൂർവ്വം അവിടെ നിന്ന് മുങ്ങുകയായിരുന്നു. വീട്ടുകാരും അയൽവാസികളും നടത്തിയ അന്വേഷണത്തിലാണ് കൈത്തണ്ടയിലെ ഞരമ്പ് അറുത്തശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ സവിതയെ കണ്ടെത്തിയത്.
വള്ളികുന്നം, മണപ്പള്ളി പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സവിതയുടെ പിതാവ് സജു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. അഡിഷണൽ എസ്.പി ഡോ. എ.നസീം സംഭവസ്ഥലത്തെത്തി. സി.ഐ എം.എം.ഇഗ്നേഷ്യസും എസ്.ഐ ജി.ഗോപകുമാറും ഉൾപ്പെടുന്ന സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |