കോട്ടയം: പണിക്കൻകുടിയിൽ സിന്ധു എന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം അടുക്കളയിൽ കുഴിച്ചിട്ട സംഭവത്തിൽ വസ്ത്രങ്ങൾക്കായി പൊന്മുടി അണക്കെട്ടിലെ ജലാശയത്തിൽ പൊലീസ് തിരച്ചിൽ നടത്തും. പ്രതി പണിക്കൻകുടി മാണികുന്നേൽ ബിനോയി തനിച്ചാണോ കൃത്യം നിർവഹിച്ചതെന്ന് ഇപ്പോഴും പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ച പ്രതിയെയും കൊണ്ട് ഇന്നോ നാളെയോ വെള്ളത്തൂവൽ പൊലീസ് പൊന്മുടി ജലാശയത്തിൽ പരിശോധന നടത്തും.
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസിച്ചിരുന്ന കട്ടപ്പന കാമാക്ഷി സ്വദേശിനി വലിയപറമ്പിൽ സിന്ധുവാണ് കൊല്ലപ്പെട്ടത് .
സംഭവസമയത്ത് സിന്ധു ധരിച്ചിരുന്ന വസ്ത്രങ്ങൾ അടക്കമുള്ളവ കണ്ടെത്തുകയാണ് പൊലീസിന്റെ പ്രഥമ ദൗത്യം. ഇത് കിട്ടിയില്ലെങ്കിൽ നിയമത്തിന്റെ പഴുതുകളിലൂടെ പ്രതിക്ക് രക്ഷപെടാനാവും. പൊന്മുടി അണക്കെട്ട് ജലാശയത്തിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ തലയിഴ കീറിയുള്ള പരിശോധനകളും തെളിവെടുപ്പുകളുമാണ് പൊലീസ് നടത്തിവരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും തമിഴ്നാട്ടിലുമായി 20 ദിവസത്തോളമാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. ഇവിടെയെല്ലാം പ്രതിയുമായി ചെന്ന് പൊലീസിന് തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. സമയബന്ധിതമായി കുറ്റപത്രം തയ്യാറാക്കി സമർപ്പിക്കുവാനാണ് പൊലീസ് നീക്കം. ആഗസ്റ്റ് 11ന് രാത്രി 12 ഓടെയാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |