ഒന്നാം പ്രതിപിടിയിൽ, കൂട്ടുപ്രതിക്കായി തിരച്ചിൽ
കണ്ണൂർ: അന്യസംസ്ഥാന തൊഴിലാളിയെ കൊന്ന് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കുഴിച്ച് മൂടിയ സംഭവത്തിൽ ഒന്നാം പ്രതിയെ പൊലീസ് പിടികൂടിയതിന് പിന്നാലെ രണ്ടാം പ്രതിക്കായും തിരച്ചിൽ ശക്തമാക്കി. ഇരിക്കൂർ പെരുവളത്ത് പറമ്പിൽ അൻസാർ പള്ളിക്ക് സമീപമാണ് ദൃശ്യം മാതൃകയിലുള്ള കൊലപാതകം നടന്നത്. മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബംഗാൾ സ്വദേശി പരേഷ്നാഥ് മണ്ഡലാണ് പൊലീസ് പിടിയിലായത്. രണ്ട് മാസങ്ങൾക്ക് മുമ്പാണ് പരേഷ്നാഥ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. കെട്ടിടത്തിന്റെ ബാത്ത്റൂമിൽ മൃതദേഹം മറവു ചെയ്യുകയും ശേഷം തറ കോൺക്രീറ്റ് ചെയ്യുകയുമായിരുന്നു.
ജൂൺ 28ന് ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിൽ പൊലീസ് ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷത്തിലാണ് കൊലപാതകം തെളിഞ്ഞത്. മുഖ്യപ്രതിയെ പൊലീസ് മുംബയിൽ നിന്നാണ് പിടികൂടി കണ്ണൂരിലെത്തിച്ചത്. കെട്ടിടത്തിൽ ജോലി ചെയ്യുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ രണ്ടു പേർ ചേർന്നാണ് കൊന്നത്. കൊല്ലപ്പെട്ട വസീഖുൽ ഇസ്ലാം, പരീക്ഷ് നാഥ്, ഗണേഷ് മണ്ഡൽ എന്നിവർ കേരളത്തിൽ വിവിധ ജില്ലകളിലായി പത്ത് വർഷത്തോളം ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഇരിക്കൂറിൽ കടയുടെ കോൺക്രീറ്റ് പണിയായിരുന്നു ജോലി. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒന്നാം പ്രതിയായ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ മതുരപൂർ പരീക്ഷ് നാഥ് (27), വസീഖിനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും രണ്ടാം പ്രതിയായ ബന്ധു ഗണേഷ് മണ്ഡൽ (53) വായ മൂടിക്കെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഇരുവരും ചേർന്ന് ചാക്കിൽ കെട്ടി താഴത്തെ നിലയിലെ ബാത്ത്റൂമിൽ കുഴിച്ചിട്ട് മുകളിൽ കോൺക്രീറ്റ് ചെയ്തു.
കൊലപാതകത്തിന് ശേഷം വസീഖിന്റെ മൊബൈലും 7000 രൂപയും പ്രതികൾ മോഷ്ടിച്ച് മുംബയിലേക്ക് കടന്നുകളഞ്ഞു. ദിവസങ്ങൾക്ക് ശേഷം ബന്ധുക്കൾ വസീഖിനെ കാണാനില്ലെന്ന് ഇരിക്കൂർ പൊലീസിൽ പരാതി നൽകി. പരീക്ഷ് നാഥിനെയും, ഗണേഷ് മണ്ഡലിനെയും സംശയമുള്ളതായി പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇരിക്കൂർ പൊലീസ് കേസ് എടുത്ത് വിശദമായി അന്വേഷിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ ഇരിക്കൂർ എസ്.ഐ എൻ. വി. ഷീജു, എ.എസ്.ഐ റോയി ജോൺ, സി.പി.ഒമാരായ കെ. ഷംഷാദ്, ശ്രീലേഷും എന്നിവർ മുംബയിൽ എത്തുകയും പ്രതികളുടെ മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്ത് മുംബയ് - ഗുജറാത്ത് അതിർത്തിയിലെ 100 കിലോമീറ്റർ അകലെയുള്ള പാൽഘർ ജില്ലയിൽ നിന്ന് പ്രതിയെ പിടികൂടി. രണ്ടാമത്തെ പ്രതി നാട്ടിലേക്ക് കടന്നതായി ഒന്നാംപ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പരീക്ഷ് നാഥിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാവിലെ സംഭവസ്ഥലത്ത് പ്രതിയെ എത്തിക്കുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. രാഷ്ട്രീയ പ്രതിനിധികളും വൻ ജനക്കൂട്ടവും അഞ്ച് മണിക്കൂറോളം സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. പരിയാരം മെഡിക്കൽ കോളേജ് പൊലീസ് സർജൻ ഗോപാലകൃഷ്ണപിള്ള സംഭവസ്ഥലത്ത് വച്ച് പോസ്റ്റുമോർട്ടം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |