ന്യൂഡൽഹി: അന്യസംസ്ഥാന തൊഴിലാളികളുടെ ആധാർ നമ്പർ ഉപയോഗിച്ച് 2.71 കോടി രൂപ തട്ടിയെടുത്ത മൂന്ന് എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഉദ്യോഗസ്ഥർക്കെതിരെ സി ബി ഐ കേസെടുത്തു. ഇ.പി.എഫ് മുംബയ് കാന്തീവ്‌ലി റീജിയണൽ ഓഫീസ് സീനിയർ സോഷ്യൽ സെക്യൂരിറ്റി ഓഫീസർ ചന്ദൻ കുമാർ സിൻഹ, അസിസ്റ്റന്റ് പി.എഫ് മേഖലാ കമ്മിഷണർമാരായ ഉത്തം ടാഗറെ (കോയമ്പത്തൂർ) വിജയ് ജാർപെ (ചെന്നൈ) എന്നിവർക്കെതിരെയാണ് കേസ്. ഇ.പി.എഫ് വിജിലൻസ് വിഭാഗം നൽകിയ പരാതിയിലാണ് നടപടി.
തൊഴിൽശാലകൾ പൂട്ടിയ ലോക്ക്ഡൗൺ സമയത്ത് ഇ.പി.എഫ് പണം പിൻവലിക്കാൻ നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്‌ത് 2020 മാർച്ചിനും ഇക്കൊല്ലം ജൂണിനുംഇടയിൽ 91 വ്യാജ അപേക്ഷകളിലൂടെയാണ് ഇവർ 2.71 കോടി രൂപ തട്ടിയത്. ചന്ദൻ കുമാർ സിൻഹയാണ് മുഖ്യ സൂത്രധാരൻ.
അന്യസംസ്ഥാന തൊഴിലാളികൾക്ക് പണം നൽകി അവരുടെ ആധാർ കാർഡ് നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ച ശേഷം മുംബയിലെ ഒരു പൂട്ടിയ സ്ഥാപനത്തിലെ ജീവനക്കാരെന്ന പേരിൽ രണ്ടു മുതൽ മൂന്നര ലക്ഷം രൂപവരെയാണ് പി.എഫിൽ നിന്ന് പിൻവലിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ അഞ്ചു ലക്ഷം രൂപവരെയുള്ള തുക പിൻവലിക്കാമെന്ന ഇളവ് മുതലെടുത്തായിരുന്നു ഇത്.
മേയ് 18ന് ഇ.പി.എഫിന് ലഭിച്ച ചില സൂചനകൾ പ്രകാരം നടത്തിയ ഓഡിറ്റിംഗിൽ വ്യാജ രേഖകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ നിക്ഷേപിച്ചത് വ്യക്തമായിരുന്നു. ഇ.പി.എഫിലെ ഉദ്യോഗസ്ഥരാണ് പിന്നിലെന്നും സൂചന ലഭിച്ചിരുന്നു.
സമാനമായ രീതിയിൽ രാജ്യത്താകെ 800ഒാളം വ്യാജ ക്ളെയിമുകൾ ഇ.പി.എഫിൽ ലഭിച്ചിട്ടുണ്ടെന്നാണ് സി.ബി.ഐയുടെ നിഗമനം. ഇതുവഴി എത്ര തുക വെട്ടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |